Sunday, March 03, 2013

കാന്തിക ധ്രുവങ്ങള്‍ക്കിടയിലെ നാലാമത്തെ മുഖം




                                               കാര്യങ്ങളെല്ലാം ശുഭമായി  നടക്കുമെന്ന ആത്മ വിശ്വാസമായിരുന്നു ഇത്തവണ അയാളെ അസ്വസ്ഥനാക്കിയത്.വിജനമെന്ന്  അയാള്‍ക്ക്‌ മാത്രം തോന്നിയ സാമാന്യം തിരക്കുള്ള റോഡി ലൂടെ അയാള്‍ ഓടുകയും ഇടയ്ക്കു വഴിയരികില്‍ മുട്ടുകുത്തിയിരിക്കുകയും ആകാശത്തേക്ക് നോക്കി ഉച്ചവെയില്‍ സൂര്യനെ അവ്യക്തമായ ശബ്ദത്തില്‍ പ്രാകുകയും,  വീണ്ടും എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ നടക്കുകയും ചെയ്തു .തോളിലെ  മുഷിഞ്ഞ സഞ്ചിയില്‍ നിന്നും ഇടക്കൊക്കെ കാറല്‍ മാര്‍ക്ക്സ്സും ,മാക്സിം ഗോര്‍ക്കിയും ,കുറ്റവും ശിക്ഷയും എത്തി നോക്കുന്നുണ്ടായിരുന്നു .അയാള്‍ പലപ്പോഴും സംസാരിച്ചിരുന്നത് മഹാനായ ടോള്‍സ്റ്റോയിയോടായിരുന്നു  .അന്നയെപ്പറ്റിയും ,അലക്സ്സിയെപ്പറ്റി യും അയാള്‍ അദ്ദേഹത്തോട് വാതോരാതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു.  "അമ്മ" യിലെ നതാഷയെ അയാള്‍ പ്രണയിക്കുന്നു വെന്ന്‌ ഉറക്കെ വിളിച്ചു പറഞ്ഞു . അങ്ങനെ  മാക്സിം ഗോര്‍ക്കിയുമായി നതാഷയെപ്പറ്റിയുള്ള ഒരു സംവാദത്തിനിടയിലാണ് ഞാനും അയാളോടൊപ്പം കൂടിയത്. ഞാന്‍  ദെസ്തെയേവിസ്കിയെ  ആരാധിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്‍റെ കൈകള്‍ കവരുകയും "ദൈവത്തിന്‍റെ  കൈയ്യൊപ്പുള്ള ഹൃദയത്തെ സ്നേഹിക്കുന്ന ഹൃദയമേ "എന്ന് പറഞ്ഞ്‌ എന്‍റെ നെറുകയില്‍ ചുംബിക്കുകയും ചെയ്തു .
ഞാന്‍ മരിയ ഇസയേവിനെക്കുറിച്ച് പുകഴ്ത്തി പറഞ്ഞപ്പോള്‍  നോട്ടം കൊണ്ട് വേദനിപ്പിക്കുന്ന ഒരു ചാട്ടുളി എന്‍റെ ഇടം കണ്ണിലേക്ക് അയാള്‍  തൊടുത്തു വിട്ടു .
ഒരിക്കല്‍  ടോല്സ്റ്റൊയിയുമായി അയാള്‍ അത്താഴം കഴിച്ചുവെന്നും  വ്രോന്‍സ്ക്കിയോടു കുതിര പന്തയത്തില്‍ വാതു വെച്ചുവെന്നും  പറഞ്ഞപ്പോഴാണ് മരിയാ ഇസയേവിനോടൊപ്പം ഒരു പകല്‍ കഴിയണം എന്ന എന്‍റെ സ്വകാര്യമായ ജീവിതാഭിലാഷം ഞാന്‍ അയാളോട് പറഞ്ഞത് .അങ്ങനെയായിരുന്നു ഞങ്ങള്‍  മരിയയെ കാത്ത് ആ റെയില്‍വേ സ്റ്റേഷനില്‍ അന്ന് നിന്നത്. അയാള്‍ പറഞ്ഞ പ്രകാരം മരിയ എന്നെ കാണുവാന്‍ അവിടെ  അന്നെത്തുമെന്നും അന്നുമുതല്‍ രണ്ട് പകലുകള്‍   അവര്‍ എന്നോടൊപ്പം  ചിലവഴിക്കുമെന്നും  അയാള്‍ എനിക്ക് വാക്ക് തന്നിരുന്നു. 

നട്ടുച്ചയ്ക്ക് ജ്വലിച്ചു നിന്നിരുന്ന  സൂര്യനെ അപ്പോഴുംഅയാള്‍ ചീത്ത വിളിച്ചു .പ്ലാറ്റ് ഫോമിലെ ഒഴിഞ്ഞ കസേരകളില്‍ ഞങ്ങള്‍  രണ്ടാളും ഇരുന്നെങ്കിലും അയാള്‍ പലപ്പോഴും എഴുന്നേല്‍ക്കുകയും തോള്‍ സഞ്ചിയിലേക്ക് ഇടയ്ക്കിടെ നോക്കി ആരോടോ സംസാരിച്ചു  കൊണ്ട് നടക്കുകയും ചെയ്തു .ടോള്‍സ്റ്റോയിയുടെ അന്ന മരിച്ചത് ഈ  റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണെന്ന് അയാള്‍ ഒരു രഹസ്യമെന്നോണം എന്നോട്   പറഞ്ഞു.വ്രോന്‍സ്സ്കിയില്‍ പിറന്ന   അന്നയുടെ കുഞ്ഞിന്‍റെ  കരച്ചില്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു എന്ന് പറഞ്ഞിട്ട് അയാള്‍ ഏതോ കരച്ചിലിന് കാതോര്‍ക്കുകയും പിന്നെ പൊട്ടിക്കരയുകയും ചെയ്തു .അയാളോടൊപ്പം കരയാന്‍ ഞാന്‍ പലതവണ ശ്രമിച്ചിട്ടും കരയുന്നതെങ്ങിനെയെന്നു ഞാന്‍ മറന്നു പോയതോര്‍ത്ത് ഒരുള്‍ ഭയം എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു,മാത്രമല്ല   മരിയയെ നേരില്‍ കാണുമ്പോള്‍ ചിരി എന്ന വികാരവും ഞാന്‍ മറക്കുമോ എന്നുമുള്ള ചില അനാവശ്യ ചിന്തകള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.എന്‍റെ കൈവിരലുകള്‍ കവര്‍ന്ന് "ദൈവത്തിന്‍റെ കയ്യൊപ്പ് ,ദൈവത്തിന്‍റെ കയ്യൊപ്പ് ........"എന്ന് പറഞ്ഞു അയാള്‍ ഉറക്കെ കരയുമ്പോള്‍  എന്‍റെ ചുണ്ടുകളോട് ചിരിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ചുകൊണ്ടിരുന്നു ഞാന്‍. .

സ്റ്റേഷനില്‍ നിര്‍ത്താതെ കടന്നു പോയ നാല് തീവണ്ടികളില്‍ ഒന്നിന് അന്നയുടെ വെഡിംഗ് ഗൌ ണിന്‍റെ   നിറമാണെന്ന്  ഇടക്കയാള്‍ പറഞ്ഞു.അലക്സ്സിയുമായുള്ള വിവാഹച്ചടങ്ങില്‍ അന്നയ്ക്ക് വേണ്ടി ആ നിറം  തിരഞ്ഞെടുക്കേണ്ടി വന്ന നിമിഷങ്ങളെക്കുറിച്ചോര്‍ത്ത് അയാള്‍ വാചാലനായപ്പോഴൊക്കെ എന്‍റെ മനസ്സില്‍ മരിയ ഇന്ന് അണിഞ്ഞു വരുന്ന ഉടയാടകളെ  കുറിച്ചായിരുന്നു ചിന്തകള്‍.....

 ഫയദോര്‍ അവള്‍ക്കുവേണ്ടി പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചു  സമ്മാനിച്ച ആ കറുത്ത ക്യാപ്പ് അവള്‍  അണിഞ്ഞിട്ടുണ്ടാകും എന്ന് ഞാന്‍ പൂര്‍ണ്ണ മായി വിശ്വസിച്ചു ,പിന്നെ  ആ വെള്ള ഗൗണും 
ഇളം പിങ്ക് നിറത്തിലുള്ള പൂക്കള്‍ നിറച്ച പൂക്കൂട തീര്‍ച്ചയായും അവളുടെ കയ്യില്‍ കാണും.
നേരില്‍ കാണുമ്പോള്‍ ആദ്യ ചിരിക്ക് ശേഷം മരിയയോട് ചോദിക്കുവനുള്ളതെല്ലാം ഞാന്‍ ഓര്‍ത്തെടുത്തു.
പതിവ് അന്വേഷണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ചോദ്യം ഇതാവണം
"നീ ശരിക്കും ആരെയാണ് മരിയ സ്നേഹിച്ചിരുന്നത്....... അലക്സാണ്ടര്‍ ഇസയേവിനെയോ? "
ബുദ്ധിമതിയും അപാര പാണ്ഡിത്യവുമുള്ള മരിയാ ഇസയേവ് എന്‍റെ ചോദ്യത്തിന് മുന്‍പില്‍ ചൂളി പോകുമോ ആവോ 
നിശബ്ദത തളംകെട്ടി നില്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ഉത്തരം പറയും.
" ഇസയേവിനെക്കാള്‍ എന്ത്  പാവമായിരുന്നു ഫയദോര്‍ ........ ...."

മരിയയുടെ കണ്ണുകള്‍ അപ്പോള്‍  ജ്വലിക്കും ."നിനക്ക് തെറ്റി ......"
പൊട്ടിത്തെറിച്ച് മരിയ എന്നെ രൂക്ഷമായി നോക്കും .

"നശിച്ചു പോകും നീ ......"
അത് മരിയയുടെ സ്വരമല്ല 
തോള്‍ സഞ്ചി മുറുകെ പിടിച്ച്‌ എന്‍റെ വലതു ഭാഗത്ത്‌ നിന്നവന്‍ ഉച്ച വെയിലിനെ പ്രാകുന്നത്   ഞാന്‍ കേട്ടു.
വീണ്ടും മരിയ പറഞ്ഞു തുടങ്ങുന്നു 
"മൂന്ന് പേര്‍ .....മൂന്ന്  ധ്രുവങ്ങള്‍ .......ഒരിക്കലും കൂട്ടി ചേര്‍ക്കുവാന്‍ കഴിയാത്തവര്‍ .അതാണ്‌ ഫയദോരും, ഇസയേവും,വെര്‍ഗുണോവും    .....
വികര്‍ഷണ ശേഷിയുള്ള വ്യത്യസ്ത  ധ്രുവങ്ങള്‍ .അത്യധികം കാന്തിക ശേഷിയുള്ള ഇവക്കിടയില്‍ പെട്ട് വീര്‍പ്പുമുട്ടി ,ശ്വാസം അടക്കിപ്പിടിച്ച്എത്ര നാള്‍ ....!"
 മരിയ പറഞ്ഞു നിര്‍ത്തിയിടത്തുനിന്നും തുടങ്ങാന്‍ ഞാന്‍ ഒരു പാഴ് ശ്രമം നടത്തി ,
കാരണം......മരിയ ഒരു പാവമായിരുന്നു."സ്നേഹിക്കപ്പെടാന്‍ കൊതിച്ച് ,എന്ത് ത്യാഗവും സഹിച്ച്‌ ,ഏത്  ഭൂമി യോളവും താഴ്ന്നു പോയിരുന്നവള്‍.....
   .ജീവിതത്തിന്‍റെ അവസാന വാക്ക് സ്നേഹം എന്ന് കരുതിയവള്‍
ആരെയും വല്ലാതെ ആകര്‍ഷിക്കുന്ന അവളുടെ ദൌര്‍ബല്യങ്ങള്‍ ,ആ ദുര്‍ബലമായ മനസ്സിനെ ചൂഷണം ചെയ്തവര്‍ ......."
 ..
എന്നിട്ടും ഇവള്‍ എന്തിനാണ് ഇസയേവിനെ മറന്നത്‌വെര്‍ഗുണോവിനെ ഉപേക്ഷിച്ചത് ....ഫയദോറില്‍ നിന്നും മാനസീകമായി അകന്നത് .....
ഒരു സ്ത്രീ  ഒരുവനില്‍ തകര്‍ന്നു പോയ തന്‍റെ ഹൃദയം മറ്റ്  രണ്ട് പുരുഷന്മാര്‍ക്ക് പങ്കുവെക്കുക....!   അതായിരുന്നല്ലോ  മരിയ ചെയ്തത്.ഇസയേവിന്‍റെ പത്നിയായിരിക്കെ അവര്‍ ഫയദോറിനെ പ്രണയിച്ചു.സ്നേഹത്തിനു വേണ്ടി കൊതിച്ച മനുഷ്യന് നല്‍കുന്ന സ്നേഹത്തിനു മൂല്യം കൂടുമെന്ന് ഇസയേവിനോട് അവള്‍ വാദിച്ചു. 
സെന്‍റ് പീറ്റെഴ്സ്സ്  ബര്‍ഗില്‍ നിന്നും വരുമ്പോള്‍ ഫയദോര്‍ ആ കറുത്ത തൊപ്പി അവള്‍ക്കു സമ്മാനിച്ച രാത്രിയില്‍ .....എത്ര ഭംഗിയായിരുന്നു അവളെ കാണുവാന്‍. 
ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമായ മരിയയെ ഫയദോര്‍ എത്രമാത്രം സ്നേഹിച്ചിരുന്നു.

പോളിനയെ കണ്ടപ്പോള്‍ ഫയദോര്‍ മരിയയുടെ ഓര്‍മ്മകള്‍ മറന്നോ.ദൈവത്തിന്‍റെ കൈയ്യൊപ്പ് വീണ ഹൃദയം ഇത്ര ചഞ്ചലമാണോ.
അപ്പോള്‍ അന്ന.........ഫയദോര്‍ തന്റെ എല്ലാ ദുഖങ്ങളും ഇറക്കിവെച്ച മനസ്സിന്‍റെ ഉടമ അന്ന.

"അന്നയോ......???"
എന്റെ ചിന്തകള്‍ ഞാനറിയാതെ ശബ്ദമായി  മാറിയത് അയാള്‍ കേട്ടിരിക്കുന്നു.
"ടോള്‍സ്റ്റോയിയുടെ അന്ന ........അലക്സിയുടെ അന്ന......വ്രോന്‍സ്കിയുടെ അന്ന ...അവളാണ് യഥാര്‍ഥ അന്ന....."
പിന്നെയും എന്തെല്ലാമോ പുലമ്പി ക്കൊണ്ട് തോള്‍ സഞ്ചിയില്‍ നിന്നും  കീറിപ്പറിഞ്ഞ അഴുക്കു പുരണ്ട ഒരു ബുക്ക്‌ അയാള്‍  വലിച്ചെടുത്തു.
അന്നയുടെ ദ്രവിച്ചു  പോയ അനേകം എണ്ണ ഛായ  ചിത്രങ്ങള്‍ എനിക്കയാള്‍ കാട്ടിത്തന്നു.
അലക്സ്സിയോടൊപ്പം കുതിരപ്പന്തയം കാണുന്ന അന്ന, വ്രോന്‍സ്കിയോടൊപ്പം വികാര വിവശയായിരിക്കുന്ന അന്ന,മാഗിയില്‍ നിന്നും കുഞ്ഞിനെ കൈയ്കളില്‍ വാങ്ങുന്ന അന്ന.......നിരവധി ചിത്രങ്ങള്‍.......
അവസാന താളിലെ ചിത്രം ഞാന്‍ കാണാതിരിക്കുവാനെന്നോണം അയാള്‍ മനപൂര്‍വം മറച്ച് പിടിച്ചു.
ഫയദോറിന്‍റെ  പ്രിയപ്പെട്ട അന്നയുടെ ഒരു ചിത്രം പോലും എന്‍റെ കൈയ്യില്‍ ഇല്ലല്ലോ എന്ന് ഞാന്‍ സ്വയം പഴിച്ചു.

പഴകിയ  ലതര്‍ പെഴ്സ്സില്‍ ഉണ്ടായിരുന്ന നിറം മങ്ങിയ ഒരു വിവാഹ ഫോട്ടോ അയാള്‍ എനിക്ക് നേരെ നീട്ടി  .മുഖം പൂപ്പല്‍ പിടിച്ചു പോയ അതിലെ സ്ത്രീ രൂപത്തെ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല.ആ ചിത്രത്തിലെ പുരുഷരൂപത്തിന്  ആ തോള്‍ സഞ്ചികാരന്‍റെ നല്ല ഛായ.
എനിക്കവ്യക്തമായ ആ സ്ത്രീയിലേക്ക് വിരലുകള്‍ ചൂണ്ടി അയാള്‍ പറഞ്ഞു "ഇത് അന്ന..............അന്ന അലക്സ്സി കരീം .....ഇപ്പോള്‍ അന്ന വ്രോന്‍സ്കി ......ഈ ഫോട്ടോയില്‍ കാണുന്നത്  അലക്സ്സി കരീം ആണ് ......അന്നയുടെ യഥാര്‍ത്ഥ ഭര്‍ത്താവ്..."
അവളെ  വ്രോന്‍സ്കി ചതിച്ചതാ  എന്‍റെ അന്നയെ അവന്‍ ചതിച്ചു......."വീണ്ടും അതെ വാക്കുകള്‍ അയാള്‍ ഉരുവിട്ടു.തറയില്‍ മുട്ടുകുത്തി കൈകള്‍ നെഞ്ചോട്‌  ചേര്‍ത്ത് കരയുന്ന അയാളുടെ ഹൃദയം പൊട്ടിപ്പോകുമെന്ന് ഞാന്‍ ഭയന്നു.
"എന്‍റെ അന്നയെ അവന്‍ ചതിച്ചു......."ആവര്‍ത്തിക്കുന്ന ആ വാക്കുകള്‍ എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു .

ആര് ആരെയാണ് ചതിച്ചത്‌ ?
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന  മുഖം വീണ്ടും വീണ്ടും മറന്നു പോകുന്നു.ചിരിക്കുമ്പോള്‍ ഇടം കവിളില്‍ തെളിഞ്ഞു വരാറുള്ള നുണക്കുഴി മാത്രം ഓര്‍മയുണ്ട് .
"നീയാണ് എല്ലാത്തിനും കാരണം.നീ ഒരുത്തന്‍ "
പപ്പയുടെ ക്ഷീണിച്ച ശബ്ദം 
"നീ ഒരിക്കലും നന്നായി വരില്ല "
ശാപവാക്കുകള്‍ എപ്പോഴും പറയുന്ന പപ്പയുടെ മുഖം മറക്കനേ പറ്റുന്നില്ല.എത്ര ശ്രമിച്ചിട്ടും......
ഇഷ്ട്ടമി ല്ലാത്തമുഖങ്ങള്‍ മാത്രം സ്വപ്നത്തില്‍ വരുന്നു .
ഇതൊരത്ഭുതം തന്നെ.ഓര്‍ക്കുവാന്‍ ശ്രമിക്കുന്നത്‌  മറന്നു പോകുന്നു.മറക്കുവാന്‍ ആഗ്രഹിക്കുന്നത്‌ വീണ്ടും വീണ്ടും ഓര്‍ക്കുന്നു.

"നീ എല്ലാംനോക്കിക്കോണം  .നിന്‍റെ പപ്പയൊരു പാവമാ. അമ്മച്ചി പോകുവാ.......  "
യാത്രാമൊഴി എഴുതിയ കീറിയ പേപ്പേര്‍ത്തുണ്ട്‌  തന്ന നല്ല പൊക്കമുള്ളകറുത്ത ആ  പോലീസ്സ്കാരന്‍റെ മുഖത്തിന്‍റെ മങ്ങിയ ഒരോര്‍മ്മ ഇപ്പോഴും മനസ്സില്‍  ഉണ്ട് ....
വേര്‍പെട്ടുപോയ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നിച്ചു വെച്ച് എല്ലാം വായിച്ചെടുത്തു.
കീറി മുറിച്ചു തുന്നിക്കെട്ടി പായയില്‍ അമ്മച്ചിയെ പൊതിഞ്ഞു കൊണ്ട് വന്നപ്പോള്‍ മാത്രമാണ് അന്നാദ്യം പപ്പ ഹൃദയം പൊട്ടി  വിളിച്ചു കരഞ്ഞത് എന്നും തോന്നി.സ്നേഹത്തിന്റെ നീരോട്ടമുള്ള ഒരു ഹൃദയം പപ്പക്ക് കൈമോശം വന്നിട്ടില്ല എന്ന് അന്ന്  മനസ്സിലായി. 

കണ്ണീര്‍ കണ്ട്‌ വീണ്ടും തളര്‍ന്നത് ദിയ നീസ്സ് യാത്ര പറഞ്ഞരാത്രിയില്‍ ആയിരുന്നു .കവിളില്‍ നുണക്കുഴികള്‍ ഇല്ലാത്തവള്‍....... ......

രാത്രി മഴയില്‍ നനഞ്ഞ് കുതിര്‍ന്ന  റോഡിന്‍റെ അരികു ചേര്‍ത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ഉള്ളില്‍ തണുത്തുറഞ്ഞു  പോയ അവസാന വാക്കുകള്‍ ...... 

"എന്നോട് പോകണ്ടാ എന്ന് ഒരു വാക്ക് പറയു.......നമുക്കൊന്നിച്ച്‌ ജീവിക്കാം "
കവിളില്‍ നനഞ്ഞ ചുണ്ടുകള്‍ അമര്‍ന്നപ്പോള്‍ പരശതം വാഹനങ്ങള്‍  മിന്നിയും തെളിച്ചും തീര്‍ത്ത പ്രകാശത്തില്‍ ഓരോ   മഴത്തുള്ളികളും വജ്രക്ക ട്ടകളായി ജ്വലിക്കുന്നത് നോക്കിയിരുന്നു .
മഴയുടെ ആരവത്തിനും ദിയയുടെ തേങ്ങലിനും അന്ന് ഒരേ താളമായിരുന്നു.
 വരണ്ടുപോയ മണ്ണിനെ മഴ തണുപ്പിച്ചിട്ടും മനസ്സിനെ തണുപ്പിക്കാന്‍ ആ രാത്രി പെയ്ത കണ്ണുനീരിന് കഴിഞ്ഞതേയില്ല 
അവളോട്‌ "പോകണമെന്നോ ,പോകണ്ട "എന്നോ .... "ഒന്നിച്ചു ജീവിക്കമെന്നൊ ,മരിക്കാമെന്നോ"പറഞ്ഞില്ല . എത്ര ബുദ്ധിപൂര്‍വമുള്ള നീക്കങ്ങള്‍..!!!!.!!
അവള്‍ പൊട്ടിക്കരയുമ്പോള്‍ ചിരിയാണ് വന്നത് .അടക്കിപിടിച്ച നിഗൂഡമായ ആ ചിരി അവള്‍ കണ്ടില്ല.

അല്ലെങ്കിലും ഈ സ്ത്രീകളെല്ലാം മരിയയെ പോലെയാണ്.സ്നേഹിക്കപ്പെടാന്‍ കൊതിച്ച് ,എന്ത് ത്യാഗവും സഹിച്ച്‌ ,ഏത്  ഭൂമിയോളവും താഴ്ന്നു പോകുന്നവര്‍ ,ജീവിതത്തിന്‍റെ അവസാന വാക്ക് സ്നേഹം എന്ന് കരുതുന്നവര്‍ .ചിലപ്പോള്‍ ഈ ദൗര്‍ബല്യത്തോട് വെറുപ്പ്‌ തോന്നുന്നു .......മറ്റ് ചിലപ്പോള്‍ ഇതേ  ദൗര്‍ബല്യത്തെ  പ്രണയിക്കുവാന്‍ തോന്നുന്നു.എന്തൊരു വൈരുദ്ധ്യാത്മകത.........! 


"നീ പോയി തുലയ്‌....... ........." "    "
പ്ലാറ്റ് ഫോം കടന്ന്‌ ഹുങ്കാര ശബ്ദത്തില്‍ പോയ തീവണ്ടിയെ അയാള്‍ ചീത്ത പറഞ്ഞു.
കാത്തിരിപ്പിന്‍റെ  തീവ്രതയില്‍ എന്നിലെ പ്രണയം എരിഞ്ഞടങ്ങുന്നത് അറിഞ്ഞിട്ടെന്നോണം അയാള്‍ ചില   ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടേയിരുന്നു .

"നീ കാത്ത് നില്‍ക്കുന്ന മരിയ വിവാഹിതയല്ലല്ലോ.........ഇനി അവള്‍ക്കുമുണ്ടോ ഭര്‍ത്താവും കുട്ടികളും?"

ഒരു മിന്നല്‍ പിണര്‍ പോലെ മൂന്ന് അവ്യക്ത മുഖങ്ങള്‍ മനസ്സില്‍  തെളിയുന്നു.ഫയദോര്‍....... ,ഇസയേവ് ,വെര്‍ഗുണോവ്  ......
.............. മൂന്ന് കാന്തിക  ധ്രുവങ്ങക്കിടയില്‍പ്പെട്ട് ശ്വാസം മുട്ടുന്ന മരിയയുടെ   നാലാമത്തെ മുഖവും. 

അയാളുടെ വാക്കുകള്‍ വീണ്ടും  മുഴങ്ങുന്നു.
"വെറുതേ അവളും ഈ തീവണ്ടിക്കു തല വെയ്ക്കും.........ചുവന്ന പുഷ്പ്പങ്ങള്‍ പാളങ്ങളില്‍ ചിതറി വീഴും .......
അവള്‍ക്കും മക്കള്‍ കാണും,താലിച്ചരട് മുറുക്കിയ ഒരു പുരുഷന്‍ കാണും ...... .......ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഹൃദയങ്ങളെ ഇവരെ വെറുതേ വിട്ടേക്കുക....."

ചാഞ്ഞ സൂര്യന്‍ അന്തി മാനത്തേക്ക് മറഞ്ഞു.അവസാനത്തെ തീവണ്ടി  വരാന്‍ സമയമായി എന്ന് അയാള്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞു.

തോള്‍ സഞ്ചിക്കാരാന്‍ എന്നോടൊപ്പം ചേര്‍ന്നിരുന്നു.മഴയുടെ നേരിയ ആരവത്തോടൊപ്പം അവസാന വണ്ടി സ്റ്റേഷനില്‍  വന്നു  നിന്നു.
വെള്ള ഗൌണും  കറുത്ത ക്യാപ്പും ധരിച്ച് ,പിങ്ക് പൂക്കള്‍ നിറച്ചപൂക്കൂടയും ഏന്തി വരുന്ന മരിയ ഇസയേവിന്‍റെ കാഴ്ചയില്‍പ്പെടാതിരിക്കുവാന്‍ ഞാന്‍ അയാളുടെ മുഷിഞ്ഞ നിഴലിലേക്ക്‌ മറഞ്ഞു.
പഴം തുണികള്‍ നിറച്ച ഭാണ്‌ഡ ക്കെട്ടില്‍ നിന്നും അന്നയും ,വ്രോന്‍സ്കി യും എന്നെ "ഭീരു ....ചതിയന്‍ "എന്നുറക്കെ വിളിച്ചു....

മഴയൊഴിഞ്ഞ സ്റ്റേഷന്‍ വിട്ട്  പോകുന്ന വണ്ടിയോടൊപ്പം അയാള്‍ കുറെദൂരം ഓടുന്നത് ഞാന്‍ കണ്ടു ,ഇടയ്ക്ക് മുട്ടുകുത്തിയിരുന്ന്‌ ആകാശത്തേക്ക് നോക്കി പുലമ്പുന്നതും 
എത്ര ഒതുക്കിയിട്ടും ഉള്ളില്‍ നിറഞ്ഞ പ്രണയം എന്നില്‍ കണ്ണുനീരായി  ഒഴുകുമ്പോള്‍ അയാള്‍ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.
ഇടക്കെപ്പോഴോ "ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള ഹൃദയത്തെ  സ്നേഹിക്കുന്ന ഹൃദയമേ......നീ കരയരുത്‌ "എന്ന സമാധാനവാക്കുകള്‍ ചൊരിഞ്ഞ് കൊണ്ട്  എന്‍റെ നെറുകയില്‍ അയാള്‍  സ്നേഹപൂര്‍വ്വം ചുംബിച്ചു.  


ചിത്രം :ഗൂഗിള്‍ 

20 comments:

  1. "മൂന്ന് പേര്‍ .....മൂന്ന് ധ്രുവങ്ങള്‍ .......ഒരിക്കലും കൂട്ടി ചേര്‍ക്കുവാന്‍ കഴിയാത്തവര്‍ .അതാണ്‌ ഫയദോരും, ഇസയേവും,വെര്‍ഗുണോവും .....
    വികര്‍ഷണ ശേഷിയുള്ള വ്യത്യസ്ത ധ്രുവങ്ങള്‍ .അത്യധികം കാന്തിക ശേഷിയുള്ള ഇവക്കിടയില്‍ പെട്ട് വീര്‍പ്പുമുട്ടി ,ശ്വാസം അടക്കിപ്പിടിച്ച്എത്ര നാള്‍ ....!"

    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  2. എഴുത്തിന്ന് ഒരു നൂറ് ആശംസകൾ വിതറുന്നു, നല്ല എഴുത്ത്,
    ത്രികോണ സൂത്രവാക്യങ്ങളിലെ സമവാക്യ വീക്ഷണം,
    ആശംസകൾ

    ReplyDelete
  3. ഈ കഥയുടെ ബേസ് ഞാന്‍ വായിച്ചിട്ടില്ലാത്ത പുസ്തകതിന്റെതാണ് . അതിനാല്‍ തന്നെ അന്നയെ എനിക്കറിയില്ല . പക്ഷേ സുജയുടെ കഥയ്ക്ക് എന്തോ എനിക്കറിയാത്ത ഒരിഷ്ടം തോന്നുനുണ്ട് . ഭാഷയുടെതോ , ആശയത്തിന്റെതോ , ശൈലിയുടെതോ എന്ന് പറയാന്‍ അറിയുന്നില്ല . കഴിഞ്ഞ കഥയേക്കാള്‍ ഒരുപാട് മുകളില്‍ നില്‍കുന്നു ഈ കഥ . പുസ്തകം വായിച്ചിട്ടില്ലാതവര്‍ക്ക് പോലും ഒരാകാംക്ഷ ഉണ്ടാവും വായിക്കാന്‍ . എനിക്ക് നല്ല സന്തോഷം തോന്നിയെടോ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ . ഇതു ഏതെന്കിലും മാഗസിന് അയച്ചു കൊടുക്കണം ട്ടാ ... സച്ച് എ വണ്ടര്‍ഫുള്‍ വര്‍ക്ക്‌ :)

    ReplyDelete
  4. awesome suja, really magical....Go on....

    ReplyDelete
  5. നന്നായിരിക്കുന്നു രചന
    ആശംസകള്‍


    ( kooduthal parayan malayalam font illa :) )

    ReplyDelete
  6. വായിച്ചു... പ്രമേയം എന്റെ ആസ്വാദന പരിധിക്ക് മുകളില്‍ ആണ് എന്ന്‍ തോന്നുന്നതുകൊണ്ട് എന്തെങ്കിലും എഴുതാന്‍ ധൈര്യം വരുന്നില്ല.

    ReplyDelete
  7. ഫയദോര്‍....... ,ഇസയേവ് ,വെര്‍ഗുണോവ് ... മൂന്ന് കാന്തിക ധ്രുവങ്ങക്കിടയില്‍പ്പെട്ട് ശ്വാസം മുട്ടുന്ന മരിയ

    കുറെ കഥാ പാത്രങ്ങളെ ഇഷ്ട തോഴരാക്കി എഴുതിയ ഒരു കഥ. കഥ എഴുത്തിന്റെ പതിവ് രീതികളില്‍ നിന്നും വേറിട്ട രചന.

    ഇതില്‍ ലിയോ ടോള്‍സ്റ്റോയുടെ അന്ന കരീനിന മാത്രമേ പരിചയമുള്ളൂ. അതും വളരെ പണ്ട് വായിച്ചത്.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. വായിക്കാന്‍ രസമുള്ള പോസ്റ്റ്‌. അതിനുമപ്പുറം കഥമുഴുവനായും മനസ്സിലാകണമെങ്കില്‍ ഇതില്‍ പറഞ്ഞ കഥാപാത്രങ്ങളെ അറിയണം. അതറിയാത്ത്തത് കൊണ്ട് ഞാനെന്തു പറയാന്‍. ആശംസകള്‍..

    ReplyDelete
  10. നന്നായി വായിക്കുന്ന വ്യക്തി എഴുതിയ കഥ . കഥ മുഴുവനായി ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചോ എന്ന് സംശയമുണ്ട്.
    എങ്കിലും ഈ കഥയില്‍ എഴുത്തിന്റെ ഒരു മാന്ത്രികത കാണാന്‍ സാധിച്ചു .
    വളരെ മികച്ച ശൈലി

    ReplyDelete
  11. വളരെ നല്ല ശൈലിലിയിൽ പറഞ്ഞിരിക്കുന്ന നല്ലൊരു കഥ....ഇവിടെ സുജക്കുട്ടിക്ക് ഒരു കുഴപ്പം പറ്റിയിരിക്കുന്നൂ...ഇതിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങൾ അടങ്ങിയിരികുന്ന പുസ്തകങ്ങളെക്കുറിച്ച് ഒരു ധാരണ വയനക്കാർക്ക് എത്തിക്കാമയിരുന്നൂ..മാക്സിം ഗോര്‍ക്കിയുടെ അമ്മ മിക്കവരും വായിച്ചിരിക്കും,വായിക്കത്തവരും കാണും...മറ്റുള്ളവ? കഥക്ക് താഴെ പുസ്തകങ്ങ്ങളുടെ പേർ നൽകുന്നത് ഉചിതമായിരിക്കും...ഞാൻ തന്നെ "അമ്മ" വായിച്ചിട്ട് സംവത്സരങ്ങൽ കഴിഞ്ഞിരിക്കുന്നൂ...കഥ ഓർമ്മയിൽ പൊടി പിടിച്ച് കിടക്കുകയും ചെയ്യുന്നു....എന്തായാലും നല്ല എഴുത്തിനു ആശംസകൾ

    ReplyDelete
  12. മനോഹരമായി അവതരിപ്പിച്ചു.

    ReplyDelete
  13. റഷ്യയിലേയ്ക്ക് നോക്കിയിരിക്കുന്നവര്‍ക്ക് മാത്രം ആസ്വദിക്കാനാവുന്ന ഒരു കഥ.

    അല്ലെന്ന് പറഞ്ഞ് ഞാന്‍ എന്നെത്തന്നെ വഞ്ചിക്കുന്നതെന്തിന്?

    ReplyDelete
  14. ഈ കഥ ആസ്വദിക്കാൻ തക്ക പരന്ന വായന എനിക്കില്ല. എങ്കിലും ഒരു വേറിട്ട ശൈലി അനുഭവിക്കാൻ പറ്റി. ഇരിപ്പിടത്തിനു നന്ദി.

    ReplyDelete
  15. എന്തോ കഥാപാത്രങ്ങളെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ എന്റെ വായനക്ക് കഴിയുന്നില്ല ..കൂടുതല്‍ നല്ല പോസ്റ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു .ആശംസകള്‍,

    ReplyDelete
  16. "ഓര്‍ക്കുവാന്‍ ശ്രമിക്കുന്നത്‌ മറന്നു പോകുന്നു.മറക്കുവാന്‍ ആഗ്രഹിക്കുന്നത്‌ വീണ്ടും വീണ്ടും ഓര്‍ക്കുന്നു."

    നല്ല രചന.മൂന്നു പുസ്തകങ്ങളും ഒരിക്കല്‍ കൂടി വായിക്കാന്‍ തോന്നുന്നു.

    ReplyDelete
  17. മുഴുവൻ മനസിലായില്ലെങ്കിലും, ഇഷ്ടപെട്ടോ എന്നൊരു സംശയം

    ReplyDelete
  18. അല്പം ധൈഷണിക വായന ആവശ്യപ്പെടുന്ന കഥയാണ്. നന്നായി. വായന അടയാളപ്പെടുത്തുന്നു.

    ReplyDelete
  19. വ്യത്യസ്തമായ ഒരു രചന... കൊള്ളാം

    ReplyDelete
  20. എന്റെ വായനാ പരിധിക്ക് അപ്പുറമായത്കൊണ്ടാവും കഥയും കഥാപാത്രങ്ങളും മനസ്സിൽ പതിയാതെ പോയത്......

    ReplyDelete

daemon tools, limewire