Sunday, April 08, 2012

ഗ്രാന്റിസ്സ്



അങ്ങിങ്ങായി അടുക്കും ചിട്ടയുമില്ലാതെ നില്‍ക്കുന്ന വേലിക്കല്ലുകള്‍  മാത്രമാണ്  ആ ഗ്രാമത്തിന്‍റെ ഭംഗികുറക്കുന്നതെന്ന് തോന്നിയിട്ടുണ്ട് .ഇതിപ്പോള്‍ ഗ്രാന്റിസ്സിന്‍റെ   രണ്ടാം വിളവെടുപ്പ് കാലം .മതിച്ചു വിറ്റാല്‍ ലക്ഷങ്ങള്‍  തരുന്ന തമിഴ് രുചിയുള്ള മലയാള മണ്ണിനോട് പ്രിയം തുടങ്ങിയിട്ട് കൊല്ലം പതിനേഴാകുന്നു.
"അവര്‍ വന്നിട്ടുണ്ട് സര്‍ ...."
പതിഞ്ഞ കൊലുസ്സിന്റെ കിലുക്കം അടുത്തു വന്നു.ഉരുളക്കിഴക്കും വെളുത്തുള്ളിയും  വിളഞ്ഞ  മണ്ണിന്‍റെ  അഴുക്കു പിടിച്ച കാല്‍ പാദങ്ങള്‍ ഇരുട്ടില്‍ കാണുവാന്‍ കഴിഞ്ഞില്ല.
"കറന്റ്‌ പോയി സര്‍ മെഴുകുതിരി എടുത്തു വരാം ....."
അരികില്‍ നിന്ന കൊലുസ്സിട്ട രൂപം ഒന്നും മിണ്ടിയില്ല.അപ്പോള്‍ വിടര്‍ന്നു തുടങ്ങിയ   മുല്ലമൊട്ടിന്‍റെ  വാസന കാറ്റ് കൊണ്ട് വന്നു .
കത്തിച്ച മെഴുകുതിരി കട്ടില്‍ പടിയില്‍ അമര്‍ത്തുമ്പോള്‍ ചിന്ന റാസ ഓര്‍മ്മപ്പെടുത്തി .
"മലയാളം കുറച്ച്‌ അറിയാം സര്‍ ....ഊര്   കുടി പെണ്ണ് "
നാല് കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങിയപ്പോള്‍ ഏതോ ഉള്‍ക്കാട്ടില്‍ ഒറ്റപ്പെട്ട പോലെ അവള്‍ ഭയന്നു നിന്നു.പുറത്ത് മഴപെയ്തൊഴിഞ്ഞു 
"നിന്‍റെ പേരെന്താ ?"
ഇരുട്ടില്‍ കറുത്ത മിഴികളില്‍ തിളക്കം.
"വെണ്ണില.."
ആകാശ ചരുവില്‍ ഒന്നുരണ്ടു നക്ഷത്രങ്ങള്‍ ചിമ്മി മറഞ്ഞു. 
മഴ തുടങ്ങിയാലുള്ള ഈ കറന്റ്‌  പോക്ക് നാട്ടിലേപ്പോലെ ഇവിടെയും ഇപ്പോള്‍ പതിവായിട്ടുണ്ട് .
മന്നവന്‍ ചോല  വീശിയടിച്ച തണുത്ത കാറ്റ് മലകള്‍ താണ്ടി, പാതിവഴി പിന്നിട്ട് തിരികെ പോയ   മുല്ലപ്പൂ  മണവും കൊണ്ട്  വീണ്ടും  വന്നു. 
"ഇങ്ങടുത്തു വാ ......"
ചിന്ന രാസ പകര്‍ന്നിട്ടുപോയ ഹണീ ബീ ബ്രാണ്ടി ഒരു സിപ് അകത്താക്കി, 
തിളങ്ങുന്ന മൂക്കുത്തിയിലൂടെ മെല്ലെ  വിരലുകളോടിച്ചു.മുടിയിഴകളില്‍ ഇളം കാട്ട് കൊളുന്തിന്റെ ഗന്ധം.
"പെണ്ണെ നീ അടുത്ത വരവിന്  ഊര് വാസികളെ  കൂട്ടി സമരത്തിനൊന്നും വരില്ലല്ലോ ..."
അറിയാത്തൊരു ഉള്‍ഭയം മനസ്സില്‍ ഒളിപ്പിച്ച് വിറകൊടിച്ചു  തഴമ്പുള്ള   കൈവിരലുകള്‍  കവര്‍ന്നു  വെറുതെ ഒരു ചോദ്യം .
"കുഴപ്പമില്ല സര്‍.മാലാഡി ഉണ്ടുമേ ........""
തണുപ്പിന്‍റെ ചില്ല് പാത്രത്തിലെവിടെയോ ഊര് കുടി പെണ്ണിന്‍റെ  ചിരി മൊഴികള്‍  ചിതറി വീണു 
കാട്ട്  മുളയില്‍  തേവിയ  ചെറു തേനിന്‍റെ   മധുര സ്വരം.

" മാലാ - ഡി അത് മറ്റേ ഗുളികയല്ലേ പെണ്ണെ .....?ഊര് കുടി പെണ്ണിനെങ്ങനെ.....!"

ആകാശത്ത് വീണ്ടും നക്ഷത്രങ്ങള്‍ നിറയവേ ,മുല്ലപൂമണം ചോല വന ങ്ങളിലേക്ക് തിരികെ പോകവേ, രാവിന്‍റെ അവസാനയാമത്തില്‍ വാടിയ കൊളുന്തുപോലെ  നിലാവ് മാനത്ത് കിടക്കവേ ,അവള്‍  വാലായ്‌മ പുര  യെക്കുറിച്ച് പറഞ്ഞു.മാസത്തില്‍ അഞ്ച്‌ ദിവസം  ഊര് കുടി പെണ്ണുങ്ങള്‍  വാലായ്‌മ പുരയില്‍ ഒളിക്കണം.ദുര്‍ഗന്ധം വമിക്കുന്ന  ഇരുളടഞ്ഞ  മുറിയില്‍ പുറം ലോകം കാണാതെ പേടിച്ച്, ഭീകരത നൃത്ത മാടുന്ന ആ ഇരുട്ടില്‍  ഒറ്റയ്ക്ക് .

വയസ്സറിയിച്ച   ശേഷം  വല്ലായ്മ പുരയിലെ   ഇരുട്ടില്‍ തണുത്തു  വിറച്ച്‌   പേടിച്ചു കഴിഞ്ഞഅനേകം നാളുകള്‍ വെണ്ണില ഓര്‍ത്തെടുത്തു  
 ഒരിക്കല്‍ നാട്ടില്‍ നിന്നു  വന്ന ഒരാള്‍ പറഞ്ഞാണത്രേ  ഈ ഗുളികകളെ കുറിച്ചറിഞ്ഞത് 
വാലായ്‌മപുരയെ ഭയന്നു ഇന്ന് ഊരിലെ എല്ലാ പെണ്ണുങ്ങളും ഇത്‌ കഴിക്കുമത്രേ.
ഇന്ന് ഊര് കുടിയിലെ  ഒരു പെണ്ണുങ്ങള്‍ക്കും വാലായ്‌മ പുര യിലേക്ക് പോകണ്ട.ടൌണില്‍ വന്ന് ഈ ഗുളിക വാങ്ങാന്‍ സ്ഥിരം ഒരാളുമുണ്ട് .

കാലത്ത് യാത്ര പറഞ്ഞു പോകുമ്പോള്‍ "എങ്ക ഊരില്‍  ഇനിഅച്ഛനില്ല കുട്ടികള്‍ ഉണ്ടാകില്ല സര്‍  "എന്ന് വെണ്ണില ചിരിച്ചു കൊണ്ട് പറഞ്ഞു.
വെണ്ണില എയ്ത് പോയ പരിഹാസത്തിന്‍റെ  മൂര്‍ച്ചയുള്ള ശരങ്ങള്‍ എവിടെയൊക്കെയോ   കൊണ്ട്   നീറി .
അസ്ഥിപഞ്ജരം പോലെ യുള്ള  മൂന്നു  നാല്  ജീപ്പുകള്‍   മല മുകളില്‍  നിന്ന് തടികള്‍ നിറച്ച്‌ താഴേക്കു ഞരങ്ങിയെത്തി.പറ ഞ്ഞവില ഉറപ്പിച്ച  തൊലിയുരിഞ്ഞ ഗ്രാന്റിസ്സ് ലോറിയില്‍ നിറഞ്ഞു.നിരവധി വഴിക്കടകളില്‍ വില്‍പ്പനക്കായി  തൂക്കിയിട്ടിരിക്കുന്ന വിത്തിനത്തിലുള്ള വെളുത്തുള്ളി  കൂട്ടം പൂര്‍ണ്ണഗര്‍ഭിണികളെ  ഓര്‍മ്മപ്പെടുത്തി. മണ്ണിനും ഇവിടെ ഗര്‍ഭം ധരിക്കാം.പക്ഷെ ഊര്  കുടിയിലെ വെണ്ണിലക്ക് ഒരിക്കലും ഒരമ്മയാകാന്‍ കഴിയില്ല.


ഗ്രാന്റിസ്സ്(grandis ):യൂക്കാലിപ്ട്ടസ്സ്  ഇനത്തില്‍പ്പെട്ട  ഒരു വൃക്ഷം (ucalyptus grandis)
ചിത്രം  :കടപ്പാട് ഗൂഗിള്‍