തിരക്കിനിടയില്‍ അന്‍വറിനോട് സംസാരിച്ചു നിന്ന ആളിന്റെ രൂപം പെട്ടെന്ന് മെഹറിന്റെ ശ്രദ്ധയില്‍പ്പെട്ടു.കിന്നരിത്തലപ്പാവും,വിലകൂടിയ ഷേര്‍വാണിയും ധരിച്ച അയാളോടൊപ്പം ബുര്‍ഖ ധരിച്ച ഒരു സ്ത്രീയും ചുവന്നു തുടുത്ത രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.
"ആ കൊച്ചു കുട്ടികളില്‍ ഒരാളുടെ പേര് ഞാന്‍ ചോദിച്ചു .....അമ്മീ ജാന്റെ പേരാ..മെഹറുന്നിസ്സ ..."
അത് പറഞ്ഞു അവന് പൊട്ടിച്ചിരിച്ചു .
തകര പാത്രത്തില്‍ വെള്ളവും ഗോതമ്പും മെഹറിന്റെ ഓര്‍മകളും ഒന്നായി ചേര്‍ന്നു......
പത്തു രൂപയ്ക്ക് കമാല്‍ ഭായിയുടെ കടയില്‍ നിന്നും തലേന്ന് വാങ്ങിയ ഗോതമ്പ് മാവ് കുഴച്ചെടുക്കുകയാണ് മെഹര്‍ .കാലത്ത് ഏഴ് മണിക്ക് പോകുന്ന അബ്ബയോടൊപ്പം ഏഴ് വയസ്സുകാരി മെഹറിനും മൂന്ന് വയസ്സുകാരന് മുനീറിനും പോകണം.മുന്ന അപ്പോഴുംതൊട്ടിലില്‍ ഉറക്കമായിരിക്കും.കാലത്ത് പുറപ്പെട്ടാല്‍ വെയിലെരിഞ്ഞു തുടങ്ങും മുന്‍പ് എത്താം .പ്രഭാത ഭക്ഷണം കഴിച്ചു ശീലമില്ല മെഹറിനും മുനീറിനും .
സഞ്ചാരികളുടെ തിരക്ക് കാലത്തെ തുടങ്ങും.അംബര്‍ ഫോര്‍ട്ട് കണ്ടു തിരികെ വരുന്നവരാണ് സഞ്ചാരികളില്‍ അധികവും.
മെഹറിന്റെ അബ്ബാക്ക് ഇരുപത് കുതിരകള്‍ ,മുപ്പത് ഒട്ടകങ്ങള്‍, രണ്ട് ഒട്ടകങ്ങളെ പൂട്ടിയ പതിമൂന്ന് ഒട്ടക വണ്ടികള്‍,നാല് കുതിരകളെ പൂട്ടിയ പതിനൊന്നു കുതിരവണ്ടികള്‍ എല്ലാം സ്വന്തമായുണ്ട്.ചിലപ്പോഴൊക്കെ മുനീര്‍ ഈ കുതിരകളെയും ഒട്ടകങ്ങളെയും കൊതിയോടെ നോക്കിയിരിക്കാറുണ്ട് ,അവരോട് സംസാരിക്കാറുണ്ട്മ,റ്റ് ചിലപ്പോള്‍ അവരുടെ പുറത്ത് കയറി സ്വപ്ന സഞ്ചാരം നടത്താറുമുണ്ട്.പോളിഷ് പോകുമെന്നതിനാല്‍ ആ മരപ്പാവകളില്‍ ഒന്നിനെ പോലും തൊടാന്‍ അബ്ബ ഇതേവരെ മുനീറിനെ സമ്മതിച്ചിട്ടില്ല.
മെഹര്‍ ഉണ്ടാക്കിയെടുക്കുന്ന ഗോതമ്പ് ഉരുളകള്‍ സഞ്ചാരികള്‍ വാങ്ങി തടാകത്തിലെ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കും. രണ്ടും അഞ്ചും രൂപയ് ക്ക് വില്‍പ്പന കഴിഞ്ഞാല്‍ ചില ദിവസങ്ങളില്‍ ഉച്ചയോടു അടുപ്പിച്ച് മെഹറിന്റെ ഗോതമ്പ് പാത്രം കാലിയാകും. മുപ്പത് രൂപ തികഞ്ഞാല്‍ അന്ന് അബ്ബ പാവ് ബജിയും,പുഴുങ്ങിയ ചോളവും വാങ്ങി തരുമെന്ന് മുനീറിന് നന്നായി അറിയാം.എന്നും അബ്ബയുടെ ഒട്ടകങ്ങളാണ് കൂടുതലും വിറ്റ് പോകാറ്. എന്ന് മെഹറിനു തോന്നാറുണ്ട്.പൊരി വെയിലത്ത് കീറിപ്പറിഞ്ഞ ഒരു കുടയുടെ കീഴില്‍ ഒട്ടകങ്ങള്‍ക്കും ,കുതിരകള്‍ക്കും കാവലാളായി മുനീര്‍ എപ്പോഴും ഉണ്ടാകും ,അബ്ബയോടൊപ്പം.
"ഇത് നോക്കു മെഹര്‍ ......."
അമ്മിജാന് ഉയര്‍ത്തി പിടിച്ച ലഹങ്കയിലെ വര്‍ണ്ണങ്ങളില്‍ മെഹറിന്റെ കണ്ണുകള്‍ മഞ്ഞളിച്ചു.
"നിനക്ക് വേണ്ടി അബ്ബ വാങ്ങിയതാ.നമുക്ക് നല്ല കാലം വന്നു മെഹര്‍ .ഇനി നിനക്കും മുനീറിനും പൊരിവെയില് കൊള്ളണ്ട...."
വില കൂടിയ ഉടുപ്പ് കണ്ടപ്പോള്‍ ,അബ്ബാന്റെ കുതിരകളേയും ഒട്ടകങ്ങളെയും കഴിഞ്ഞ രാത്രി ആരെങ്കിലും വന്ന് മൊത്ത വിലയ്ക്ക് വാങ്ങിയിട്ടുണ്ടാകും എന്ന് തന്നെ മെഹര്‍ കരുതി.
"എന്റെ കുട്ടിക്ക് ഇനി ഒരു ജോലിയും ചെയ്യേണ്ട .....രാജകുമാരിയെപോലെ ജീവിക്കാം "അമ്മീ ജാന്‍ അവളുടെ ചെമ്പിച്ച മുടിയിഴകളില്‍ തലോടി .
പാതി കുഴച്ച ഗോതമ്പ് മാവ് അമ്മീ ജാന്‍ എടുത്തു കൊണ്ടു പോകുമ്പോള്‍ മെഹര്‍ വല്ലാതെ അമ്പരന്നു .മുനീര്‍ എഴുന്നേല്ക്കും മുന്‍പ് ആവിപറക്കുന്ന ഗോതമ്പ് കഞ്ഞിയുമായി വീണ്ടും അമ്മീ ജാന്‍ വന്നു.
"ഇതില്‍ നെയ്യ് ചേര്‍ത്തിട്ടുണ്ട് .....വേഗം കൈ കഴുകി വാ "
മെഹറിന് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം .ആറ് മാസം മുന്‍പ് ഒരു പെരുന്നാളിന് കഴിച്ച മധുരമുള്ള ഗോതമ്പ് കഞ്ഞിയുടെ സ്വാദ് മെഹറിന്റെ നാവില്‍ നിറഞ്ഞു. ചൂടാറിയപ്പോള്‍ മെഹര്‍ അത് ആര്‍ത്തിയോടെ കുടിച്ചു.
"അല്‍പ്പം കൂടി തരട്ടെ ....."
ആഹാരം രണ്ടാമത് വേണോ എന്ന് അമ്മീജാന്‍ ഇന്നേവരെ ചോദിച്ചിട്ടില്ലല്ലോ എന്ന് മെഹര്‍ അപ്പോള്‍ അത്ഭുതത്തോടെ ഓര്‍ത്തു.
വെയില് പാതയോരത്തെ മണല്‍ തിട്ടകളെ പൊള്ളിച്ചുകൊണ്ടിരുന്നു.അബ്ബ യുടെകൂടെ വന്ന അപരിചിതരോടൊപ്പം പുത്തനുടുപ്പിട്ട് മെഹര്‍ കുതിര വണ്ടിയില്‍ കയറുമ്പോള്‍ അടുക്കളയുടെ പിന്നില്‍ പാത്രങ്ങളുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ അമ്മീ ജാന്റെ ഏങ്ങലടി അമറന്നില്ലാതായി .ഉറക്കമുണര്‍ന്ന മുനീര്‍ അബ്ബയുടെ കയ്യിലെ നോട്ടു കെട്ടുകളിലേക്ക് കണ്ണു തിരുമ്മി നോക്കി. പച്ചയും ചുവപ്പും നിറമുളള ധാരാളം നോട്ടുകള്‍ ......!
കാലത്ത് മെഹര്‍ കുഴച്ചു വെച്ച ഉണങ്ങിപ്പോയ ഗോതമ്പ് മാവിനപ്പുറം , മരക്കുതിരകളുടെയും ഒട്ടകങ്ങളുടെയും കാവലില്‍ മുഷിഞ്ഞ തുണി തൊട്ടിലില്‍ ഒന്നുമറിയാതെ കുഞ്ഞ് മുന്ന ഏതോ സ്വപ്നം കണ്ട് ഉറക്കത്തില്‍ പുഞ്ചിരിച്ചു.
മണ് പാതകള്‍ പലതും താണ്ടി ജൈയ്പുര്‍ റെയില്‍വേസ്റ്റേഷനില്‍ ആണ് ആ കുതിര വണ്ടി പിന്നെ നിന്നത്.വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപരിചിതനായ കുതിര വണ്ടിക്കാരന് മെഹറിനോട് പറഞ്ഞു
"എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാന്‍....."."" "
അബ്ബ തന്നെ മാര്‍വാടികള്‍ക്ക് വില്‍ക്കുകയായിരുന്നു എന്ന് അപ്പോള്‍ മാത്രമാണ് മെഹര്‍ അറിഞ്ഞത്.
ആ രാത്രി ആള്‍ത്തിരക്കൊഴിഞ്ഞ റെയില്‍വേ സ്റ്റേഷനില്‍ ഒരിടത്ത് മെഹര്‍ ഒളിച്ചിരുന്നു .
അജ്മീര്‍ ദര്‍ഗയില്‍ പോയി പ്രാര്‍ഥിച്ചു വന്ന മക്കളില്ലാതെ ദമ്പതികള്‍ക്ക് റെയില്‍വേ സ്റ്റേഷന് നിന്നും കിട്ടിയ മെഹര്‍""" എന്ന കുട്ടി "ദൈവം സമ്മാനിച്ച പുണ്യം " ആയിരുന്നു.
ദില്ലിയിലെ ജുമാ മസ്ജിദിന്റെ അരികില്‍ വര്‍ഷങ്ങളായി തട്ട് കട നടത്തിയിരുന്ന മോയിനുദീന്റെ മകളായി അനാഥത്വത്തിന്റെ നോവറിയാതെ മെഹര്‍ വളര്‍ന്നു. തന്റെ പ്രിയപ്പെട്ട മകളെ അന്‍വറിന് നിക്കാഹു ചെയ്ത് കൊടുക്കുമ്പോള്‍ മോയിനുദീന്‍ മകള്‍ക്ക് കൊടുത്ത വാക്കായിരിന്നു ഒരിക്കലും തങ്ങളുടെ വളര്‍ത്തു മകളാണ് മെഹര്‍ എന്ന് അന്‍വര്‍ അറിയരുതെന്ന്.
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു....പൊള്ളിയ ചൂടിന്റെയും മരവിച്ച തണുപ്പിന്റെയും താഴുകലേറ്റ് കടന്നു പോയ ദില്ലി ദിനങ്ങള്‍
"മെഹര്‍ അവര്‍ വരുന്നുണ്ട് ....."
കിന്നരി തലപ്പാവിന്റെ തിളക്കം വീണ്ടും മെഹറിന്റെ കണ്ണുകളില്‍ .....
അന്‍വര്‍ വിളമ്പിയ ചൂടുള്ള ബിരിയാണി കഴിക്കുമ്പോഴും ആ കൊച്ചു കുട്ടി പാവ് ബജിക്ക് വേണ്ടി ശാട്യം പിടിക്കുന്നത് മെഹര്‍ കണ്ടു.
"നിങ്ങള്‍ അജ്മീറില്‍ എവിടെയാണെന്നാ പറഞ്ഞത് ...?"
മെഹര്‍ ആഗ്രഹിച്ച ചോദ്യം അന്‍വര്‍ ചോദിച്ചിരിക്കുന്നു.
"അജ്മീറില്‍ അല്ല ....ജൈയ്പുര്‍ ആണ്....... എന്റെ ദേശം ,
ഇവരുടെ നാട് ഹൈദ്രബാദ് ......"
ബുര്‍ഖക്കിടയിലെ കണ്ണുകളില്‍ ഒരു ചിരിത്തിളക്കം മിന്നി മറഞ്ഞു .
"ഇത് അബാജന്റെ നേര്‍ച്ചയാണ് .....ഈ യാത്ര...... മൂന്ന് വര്‍ഷം മുന്‍പ് അബ്ബജാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ എന്റെ പെങ്ങള്‍ക്ക് വേണ്ടി നേര്ന്നതാ ......"
യാത്രപറഞ്ഞു പോകും മുന്‍പ് പേര് ചോദിയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് മെഹര്‍ വിഷമത്തോടെ ഓര്‍ത്തു.
വഴിയോരങ്ങളിലെ ചുട്ടുപൊള്ളിക്കുന്ന ചൂടില്‍ മസ്ജിദ് തിളങ്ങി .
അന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങും മുന്‍പ് പതിവില്ലാതെ അന്‍വര്‍ ആയിരം രൂപയുടെ ഒരു നോട്ടെടുത്തു മെഹറിനു നല്കി.
"ആ നല്ല മനുഷ്യന് തന്നതാ ......ബാക്കി കൊടുത്തിട്ട് വാങ്ങിയില്ല ....."
"ഞാന്‍ പേര് ചോദിച്ചു കേട്ടോ മെഹര്‍ .............."
"എന്നിട്ട് ......?"
"മുന്ന ....."
"മുന്ന.......!!!!"
"ഒരു സഹോദരന് കൂടിയുണ്ട് ആള്‍ക്ക് .......ലക്നോവില്‍ ....അവരുടെ അബ്ബ മരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞത്രേ .ഭായിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അമ്മീജാനേം നഷ്ട്ടപ്പെട്ടു .എത്ര പണവും പദവിയും ഉണ്ടെങ്കില്‍ എന്താ ദുഃഖം എല്ലാവര്ക്കും ഉണ്ട് ........ അല്ലെ മെഹര്‍.......... ...."
. മസ്ജിദിന്റെ മിനാരങ്ങള്‍ കീഴ്മേല്‍ മറിയും പോലെ മെഹറിനു തോന്നി ,കണ്ണുകളില്‍ ഇരുട്ട് കയറുംപോലെയും
അത് തന്റെ സഹോദരന് മുന്ന തന്നെയോ. മുപ്പത് വര്‍ഷം മുന്‍പ് അംബര്‍ ഫോര്‍ട്ടിന്റെ അരികിലെ ചേരിയിലുള്ള ആ കൊച്ചു വീട്ടിലെ തുണി തോട്ടിലില്‍ കൈകാലിളക്കി ചിരിച്ചു കളിക്കുന്ന കുഞ്ഞു മുന്നയുടെ മുഖം മെഹറിന്റെ നേരിയ ഓര്‍മയില്‍ തെളിഞ്ഞു.
ലക്നോവില്‍ താമസിക്കുന്ന സഹോദരന്റെ പേര് മുനീര്‍ എന്നാകുമോ ? തന്റെ അബ്ബായും അമ്മീ ജാനും.......?
"അവര്‍ക്കൊരു സഹോദരി ഉണ്ടായിരുന്നത്രേ ."മെഹറുന്നിസ്സ " .ഒരിക്കല്‍ പോലും കണ്ട് ഓര്‍മയില്ലെങ്കിലും ആ പെങ്ങളോട് ആള്‍ക്ക് അതിരറ്റു സ്നേഹമുണ്ട്.
അതുകൊണ്ടാണല്ലോ മരിച്ചു പോയ സഹോദരിയുടെ പേര് തന്റെ പെണ് കുഞ്ഞിന് ഭായി നല്‍കിയത് .
നിന്റെ പേര് "മെഹര്‍ന്നിസ്സ" എന്ന് പറഞ്ഞപ്പോള്‍ ഭായിയുടെ കണ്ണുകള്‍ നിറഞ്ഞു മെഹര്‍ .
പെങ്ങള് ജീവിച്ചിരുന്നെങ്കില്‍ ഇതേപോലെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത്കാണാമായിരുന്നു എന്ന് ആള് ചിന്തിച്ചിട്ടുണ്ടാവും...."
തളര്‍ന്നു വീഴാതിരിക്കാന്‍ മരപ്പലകയില്‍ തീര്‍ത്ത മേശമേല്‍ മെഹര്‍ മുറുകെ പിടിച്ചു.
പെട്ടെന്ന് പരിസരം മറന്നു പുലമ്പും പോലെ മെഹര്‍ ചോദിച്ചു ..
"സഹോദരി മരിച്ചു പോയി എന്ന് പറഞ്ഞോ? ........അവരുടെ സഹോദരി മരിച്ചു എന്ന് പറഞ്ഞോ ?"
"അതേ ...... ഏതോ മാറാരോഗം വന്ന് മരിച്ചു പോയത്രേ .അന്ന് മുന്ന ഭായി തീരെ ചെറിയ കുട്ടിയായിരുന്നില്ലേ.മകളുടെ മരണശേഷം ഭായിയുടെ കുടുംബം ജയ്പൂരിലേക്കു താമസം മാറ്റി.മകള്‍ മരിച്ച വിഷമത്തില്‍ ഭായിയുടെ അമ്മീജാന്‍ മാനസീകമായി തകര്‍ന്നുപോയി .പല നാടുകളിലും ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല .അവസാന നാളുകളില്‍ അജ്മീര്‍ ദര്‍ഗയില്‍. ആ ജീവിതം അവസാനിച്ചു."
വെയില് ചാഞ്ഞു തുടങ്ങിയ വഴിയോരങ്ങളിലെ കച്ചവടക്കാരുടെ തിരക്കുകള്‍ മെഹര്‍ കണ്ടില്ല .അജ്മീറില്‍ നിന്നും കിട്ടിയ പുണ്യം പോലെ തന്നെ വളര്‍ത്തി വലുതാക്കിയ അബ്ബയോടും ,അമ്മിജാനോടും കൊടുത്ത വാക്ക് പാലിക്കുവാന്‍ അന്‍വറിനോട് പറയുവാന്‍ തികട്ടി വന്നതെല്ലാം മെഹര്‍ മനസ്സില്‍ ഒളിപ്പിച്ചു.വഴിനടക്കുമ്പോള്‍ തിരക്കുകള്‍ക്കിടയില്‍ എവിടെയെങ്കിലും കിന്നരി തലപ്പാവും ,തിളങ്ങുന്ന ഷേര്‍വാണിയും ഉണ്ടോ എന്ന് മെഹര്‍ ശ്രദ്ധിച്ചതുമില്ല .
മസ്ജിദിന്റെ റോഡു മറികടന്നെത്തിയ മെഹര്‍ തന്നെ കടന്നുപോയ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്നും
"മെഹര്‍ന്നിസ്സാ .......... "
എന്ന വിളി കേട്ടു നിന്നു .
അബ്ബായുടെ അതേ സ്വരം ....
മരപ്പാവകളെ വിറ്റ് കിട്ടിയ പൈസക്ക് പുഴുങ്ങിയ ചോളം വാങ്ങി വെച്ച് അബ്ബാജാന് വിളിക്കുന്നു......
പാവ് ബജിവാങ്ങാന്‍ ചിണുങ്ങുന്ന മുനീറിന്റെ കരച്ചില് ഒരു പിന് വിളി പോലെ മെഹറിന്റെ കാതുകളില്‍ മുഴങ്ങി ......നെയ്യ് ചേര്‍ത്ത മധുരമുള്ള ഗോതമ്പ് കഞ്ഞിയുടെ ഓര്‍മ്മകള്‍ക്ക് കണ്ണുനീരിന്റെ ഉപ്പുരസം.....
"അമ്മീ ജാന്‍ കരയുന്നോ ?.........."മുഷ്താഖിന്റെ മുഖത്തെ അമ്പരപ്പ് മെഹര്‍ കണ്ടില്ല എന്ന് നടിച്ചു .
തിളങ്ങുന്ന ഷേര്‍വാണിയും കിന്നരി തലപ്പാവും ധരിച്ച മുന്ന തിരക്കിലെവിടെയോ തന്റെ മകളെ വീണ്ടും പേരെടുത്തു വിളിച്ചു ......
മസ്ജിദില്‍ നിന്നും മഗരിബ് നമസ്കാരത്തിന്റെ ബാങ്ക് വിളി മുഴങ്ങുമ്പോള്‍ ,തന്നെ കടന്നുപോയ ജയ്പൂര്‍ കുടുംബത്തിന് മുഖം കൊടുക്കാതെ മുഷ്താഖിന്റെ കൈയില്‍ പിടിച്ച് മെഹര്‍ തിരക്കുകളില്‍ അലിഞ്ഞു ചേര്‍ന്നു.........
ചിത്രം :ഗൂഗിള്‍