Saturday, January 07, 2012

മലയത്താര്‍ പുല്‍മേട്ടിലെ കറുത്തശലഭങ്ങള്‍



ഗസ്റ്റ് ഹൗസ്സിന്‍റെ  വാതിലിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് .പാതി തുറന്ന വാതില്‍പ്പാളികള്‍ക്കിടയിലൂടെ കോടമഞ്ഞിന്‍റെ പുകമറക്കുള്ളില്‍ ഇരുട്ടില്‍ മുങ്ങിയ കാടിന്‍റെ സൗന്ദര്യം!

മെര്‍ലിന്‍ കാലത്തേ ഉണര്‍ന്നുറെഡിയായി നില്‍ക്കുകയാണ് , ജംഗിള്‍ ബൂട്സ് ഒക്കെ ധരിച്ച്
ഈ പ്രഭാതം മെര്‍ലിനെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.

വര്‍ഷങ്ങള്‍ മെര്‍ലിനില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല . മഞ്ഞു പുണര്‍ന്നു വീശുന്ന  ഇളം കാറ്റില്‍ മെര്‍ലിന്‍റെ തോളറ്റം മുറിച്ചിട്ട മുടിയിഴകള്‍ അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെ  പാറി നടന്നു.

 ജയിംസ് ഇന്നലേ പറഞ്ഞതാണ്  മലയത്താര്‍ പുല്‍മേട്‌ കാണണമെങ്കില്‍ കാലത്തേ പോകണമെന്ന്.നേരം പുലര്‍ന്നാല്‍ കാഴ്ചകള്‍ക്ക് ഒരു സുഖവും  ഉണ്ടാകില്ലാ എന്നും .സൂര്യന്‍ ഉദിച്ചുയരുന്ന സമയമാണത്രെ ശലഭങ്ങള്‍ കൂട്ടത്തോടെ എത്തുക .

താഴ്വാരത്ത് എവിടെയോ ആണ് ആ പുല്‍മേട്‌ .അട്ടയും ,പച്ചവിട്ടിലും ,ചീവീടുകളും ,കാട്ടിലെ ചെറുജീവികള്‍ തുടങ്ങി ,പച്ച പരവതാനി വിരിച്ച  പുല്ലുകള്‍ക്കിടയില്‍ പതിയിരിക്കുന്ന ഉഗ്രവിഷമുള്ള പാമ്പുകളും അവിടെ ഉണ്ടത്രേ .

"ബെഡ് കോഫി എടുക്കാന്‍ പറയട്ടെ ശ്യാം ...?"
മെര്‍ലിന്‍റെ ചോദ്യത്തില്‍ തന്നെ ഒരു പരിഭവം ഉണ്ട് .പറഞ്ഞിരുന്നതിലും അല്‍പ്പം വൈകിപ്പോയി ഉണര്‍ന്നപ്പോള്‍  .

"അധികം മധുരം ചേര്‍ക്കണ്ടാ എന്ന് പറഞ്ഞേക്ക്  മെര്‍ലിന്‍  ........"

മറുപടി പറയുമ്പോള്‍ മെര്‍ലിന്‍റെ  പരിഭവം കണ്ടില്ല എന്ന് നടിച്ചു .

ദൂരെയുള്ള ഏതോ കാഴ്ചകളില്‍ ദ്രിഷ്ട്ടി പതിപ്പിച്ചു നില്‍ക്കുകയാണ് മെര്‍ലിന്‍.

ഇരുട്ടിന്‍റെ മറവില്‍ മെര്‍ലിന്‍റെ  കണ്ണുകള്‍ തിരയുന്നത്  ഏത്  കാഴ്ചകളാവും ?

മഞ്ഞ ടോപ്പ് മൂടുന്ന കറുത്ത ഓവര്‍ കോട്ടിലും, കറുത്ത ജീന്‍സ്സിലും മെര്‍ലിന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു .

"വേഗം ഒന്ന് റെഡിയാകൂ ശ്യാം ....." 

ക്ഷമതീരെയില്ലാത്ത ഒരു കൊച്ചു കുട്ടിയെപ്പോലെതോന്നി മെര്‍ലിന്‍..

ബ്രേക്ക്‌ ഫാസ്റ്റിനുള്ള ചപ്പാത്തിയും ,മുട്ട റോസ്റ്റും  ജയിംസ്  പാഴ്സ്സലാക്കി വെച്ചിട്ടുണ്ട്.സമയം അഞ്ചു മണിയോട് അടുക്കുന്നതേയുള്ളൂ. പ്രഭാതം ഒരു ബെഡ്  കോഫിയില്‍  മാത്രം ഒതുക്കുന്ന പതിവ് പണ്ടേ ശീലിച്ചതാണ് ,വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഓരോ ശീലങ്ങള്‍ക്കും. സാഹചര്യങ്ങള്‍ ചില ശീലങ്ങളെ  മാറ്റി എന്ന് മാത്രം.എന്നിട്ടും ഇനിയും മാറാത്ത ചില ദുശ്ശീലങ്ങള്‍ ബാക്കി.

 ആകാശത്തില്‍ അങ്ങിങ്ങ് വെള്ളനിറം തെളിഞ്ഞു വരുന്നു .ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിന് മാത്രം ഒരു മാറ്റവുമില്ല .പണ്ട് താരാട്ടുപോലെ കേട്ടുറങ്ങിയതും ഇതേ ശബ്ദം .
 അകലെയെങ്ങോ മൂളിയ കൂമനെ പേടിച്ച് അമ്മയെ അടക്കം പുണര്‍ന്ന് ഉറക്കംവരാതെ കരഞ്ഞ രാത്രികളില്‍ കേട്ട് മറന്ന അതേ സംഗീതം .
"ചീവീടിന്‍റെ സ്വരമാണ് കാടിന്‍റെ സംഗീതം  "എന്ന് പറഞ്ഞു തന്നത് അമ്മയാണ് .പണ്ട് തറവാട്ടില്‍ നിന്നും അമ്മയോടൊപ്പം മടങ്ങുന്ന പല രാത്രികളിലും നാട്ടു വഴികളില്‍ കൂട്ടായിരുന്ന ശബ്ദം.ഇരുട്ടില്‍ നടക്കുമ്പോള്‍ അമ്മ തെളിച്ച ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ തെളിഞ്ഞുവന്നവയല്‍ വരമ്പുകള്‍   .ഒരിക്കല്‍ വീട്ടിലേക്കു തിരിയുന്ന അതേ  വയല്‍ വരമ്പില്‍ വെച്ചാണ് ചീവീടിനെ ആദ്യമായി കാണുന്നത് .
"ഇത്തിരിപ്പോന്ന ഈ ജീവിക്ക് ഇത്ര മേല്‍ ശബ്ദമോ ?"എന്ന് 
ചൂട്ടുകറ്റയുടെ   വെളിച്ചത്തില്‍ കൃഷ്ണ കിരീടം ചെടിയുടെ ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്നു ചിറകുകള്‍ തമ്മില്‍ ഉരുമ്മി ശബ്ദമുണ്ടാക്കുന്ന ചെറുജീവിയെ  ആദ്യം കാണുമ്പോള്‍ മനസ്സില്‍ തോന്നിയിട്ടുണ്ട് .

അല്ലെങ്കില്‍ തന്നെ പ്രകൃതിയെ മനസ്സില്‍ ഇങ്ങനെ ആവാഹിച്ച്  ഇരുത്തിയതും  അമ്മയാണല്ലോ .ഇപ്പോഴും കാടിനെ വിട്ടൊരു ജീവിതം കൊതിക്കാത്തതും അതേ കാരണം.എന്നിട്ടും പ്രകൃതിയില്‍ ഒന്നും ശേഷിപ്പിക്കാതെ അമ്മയും പോയി.



"ഇറങ്ങാം സാറേ ......."
രാജപ്പന്‍  ആണ്  ,പറഞ്ഞ സമയത്ത് തന്നെ ആള്‍ ഹാജരായിട്ടുണ്ട് .

"നിനക്ക് കയ്യിലൊരു വാച്ച് പോലും ഇല്ലാലോ രാജപ്പാ ....എന്നിട്ടും നീ എത്ര കൃത്യം....."
"വാച്ച് എന്നതിക്ക് സര്‍ .....ഈ കാട് പോതുമേ ....അന്ത കടവുള്‍ പോതുമേ ....."
തമിഴും മലയാളവും കലര്‍ന്നതെങ്കിലും രാജപ്പന്‍റെ  സംസാരം കേള്‍ക്കാന്‍ ഒരു ഇമ്പമുണ്ട് .
"സാര്‍ ഉങ്കളുക്ക് ബൂട്സ്  വേണ്ടായോ ?അട്ട ശല്യം റൊമ്പ ജ്യാസ്തി ......"
ബാഗ് തോളില്‍ തൂക്കി ഇറങ്ങുമ്പോള്‍  രാജപ്പന്‍ വീണ്ടും ഓര്‍മപ്പെടുത്തി .

ഷോല്‍ഡര്‍ ബാഗില്‍ ഒരെണ്ണംമെര്‍ലിന്‍  എടുത്തു .അതിലാണ്  കാമറയും  മറ്റും .
ഇനിയിപ്പോള്‍ കാടിന്‍റെ ഹൃദയത്തിലൂടെ ആണ് യാത്ര .
പോകുവാന്‍ ഇറങ്ങും മുന്‍പ് മെര്‍ലിന്‍ സ്വകാര്യമെന്നോണം അരികിലേക്ക് വരുമെന്നും,"ശ്യാം ............"എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു പിന്‍ കഴുത്തില്‍ കൈ ചുറ്റി കവിളോരം ചുംബിക്കുമെന്നും കരുതി


ഇടവഴികളില്‍ ഇരുട്ട് മാറിയിട്ടില്ല .വള്ളിപ്പടര്‍പ്പുകള്‍ മാറ്റി രാജപ്പന്‍ മുന്നില്‍ തന്നെ നടന്നു .ഇപ്പോള്‍ മെര്‍ലിന്‍ എന്‍റെ  തൊട്ടു മുന്‍പില്‍ .മഴയില്‍ നനഞ്ഞുകിടന്ന വഴികളില്‍ തെന്നിവീഴുംഎന്നതുകൊണ്ടാകാം ഇടയ്ക്കിടെ മെര്‍ലിന്‍ അറിയാതെ മെര്‍ലിന്‍റെ വിരലുകള്‍ എന്‍റെ കൈകളില്‍ മുറുകെ പിടിച്ചു,അപ്പോഴൊക്കെ  മെര്‍ലിന്‍റെതുമാത്രമെന്ന് ഞാന്‍ അവകാശപ്പെട്ടിരുന്ന  ഒരു സുഗന്ധം എന്നെചുറ്റി നിന്നു .ഓരോ സുഗന്ധങ്ങളും തിരിച്ചുനല്‍കുന്നത് ഓരോ ഓര്‍മ്മകള്‍... ..

വയല്‍ വരമ്പിലെ കൃഷ്ണ കിരീടം ചെടിയിലെ പൂക്കള്‍ക്ക്സുഗന്ധമുണ്ടായിരുന്നോ ?ചാറ്റല്‍ മഴയില്‍ അണഞ്ഞു പോകാറായ ചൂട്ടു കറ്റ അമ്മ വായുവില്‍ ആഞ്ഞു വീശി;ചുവന്ന മിന്നാ മിന്നികള്‍  മിന്നി മറഞ്ഞ്  വയല്‍ വരമ്പില്‍ പൊഴിഞ്ഞു വീണു .

ആദ്യമായി ഭൂമിയിലൊരു നക്ഷത്ര വിസ്മയം കണ്ടത് ഇരുട്ടിന്‍റെ  മറവില്‍ പണ്ട്  വയലേലകളില്‍ ആണ് .പച്ചവെളിച്ചം തെളിച്ച്,ചിറകുകള്‍ അടച്ചും തുറന്നും ആയിരം മിന്നാമിനുങ്ങുകള്‍ !
പറന്നുയര്‍ന്ന  മിന്നാമിനുങ്ങിനെപ്പിടിച്ച് കൈക്കുമ്പിളില്‍ അടച്ചു വെച്ച് ചന്ദ്രോദയം കണ്ട എത്ര എത്ര നാളുകള്‍ !

"അതിനെ വിട്ടേക്ക് ഉണ്ണിയെ ........"
അമ്മയുടെ സ്വരം നേര്‍ത്തു വരുന്നു .മനുഷ്യര്‍ തൊട്ടാല്‍ മിന്നാ മിനുങ്ങുകള്‍  അവയുടെ വെളിച്ചം കളഞ്ഞു ജീവന്‍  വെടിയുമത്രേ .....വിരലുകള്‍ വിടര്‍ത്തിയപ്പോള്‍ വെളിച്ചം പറന്നുപോയില്ല .ഉള്ളം കൈയ്യില്‍ നിന്നും പെരു വിരലോളം എത്തിയ നുറുങ്ങുവെട്ടം വഴിതെറ്റി തറയില്‍ വീണു, പിന്നെ ചിറകു വിരിച്ച് ആകാശത്തേക്ക് പറന്നു പോയി.ഒന്നിന് പിറകെ ഒന്നായി ആയിരം മി ന്നാമിന്നികളെ നിറച്ച് ഇരുട്ടില്‍ വയല്‍ പൂവുകള്‍ തിളങ്ങി.

അന്ന് പറന്നു പോയ മിന്നാ മിനുങ്ങുകള്‍    തിരികെ വന്ന്  മിന്നി മറഞ്ഞത് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്മുന്‍പിലെ  ചാറ്റ് റൂമുകളില്‍ .
പച്ചയും ,ചുവപ്പും വെളിച്ചങ്ങളെ ഓരോന്നായി തല്ലിക്കെടുത്തിയത് ആരായിരുന്നു?ഓരോ വെളിച്ചവും മോക്ഷം കിട്ടാത്ത ആത്മാക്കളായി പറന്നു നടന്നു .ഓരോന്നിനും ഓരോ മിന്നാ മിന്നിയുടെ  ജീവന്‍ .മോക്ഷ   പ്രാപ്തിക്ക്പ്ര ണയബലിയിട്ടപ്പോള്‍ നനഞ്ഞ ചിറകുകള്‍ കുടഞ്ഞ്ചിലത്  സ്വര്‍ഗ്ഗത്തിലേ ക്ക്പറന്നു പോയി.
"അമ്മേ... ആ ആകാശത്തിലാണോ സ്വര്‍ഗ്ഗം ..." പണ്ട് ആഴ്ച്ചാവസാനം എത്താറുള്ള അച്ഛനെക്കാത്ത്  തറവാടിന്‍റെ  തിണ്ണയില്‍ ഇരിക്കുമ്പോള്‍ കോടാനകോടി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെചൂണ്ടിക്കാട്ടി അമ്മയോട് ചോദിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഖാലിദുമാഷാണ് പറഞ്ഞത് അമ്മയുടെ പാദത്തിനടിയിലാണ് സ്വര്‍ഗ്ഗമെന്ന്.കതിര്‍ മണ്ഡപത്തില്‍ കയറും മുന്‍പ് അമ്മയുടെ കാല്‍തൊട്ടു വന്ദിച്ചപ്പോള്‍ ,സ്വര്‍ഗ്ഗത്തിലേക്ക് പോയ അച്ഛനെ ഓര്‍ത്തു ,ഖാലിദുമാഷിന്‍റെ വാക്കുകളും.

"ഇതൊരു ആനത്താരയാണ് സര്‍ .ഇന്ത വഴിപോനാല്‍  പുല്‍മേട്ടില്‍ പെട്ടെന്ന് എത്താം "

മുളങ്കാടുകള്‍ തിങ്ങി നില്‍ക്കുന്ന മറ്റൊരു ഭാഗം കാട്ടി രാജപ്പന്‍ പറഞ്ഞു .
മെര്‍ലിന്‍റെ വിരലുകള്‍ എന്‍റെവിരലുകളില്‍ ഭയപ്പാടോടെ അമര്‍ന്നു.

"അല്‍പ്പം ചുറ്റിയാലും വേണ്ടില്ല സര്‍ ,മാഡത്തിനേം കൊണ്ട്  ഒരു റിസ്ക്‌ വേണ്ട ."
ജയിംസ് പറഞ്ഞത് സത്യമാണെങ്കിലും ഉള്ളില്‍ ചിരിയാണ് വന്നത് .കാരണം ഈ യാത്ര തന്നെ ഒരു റിസ്ക്‌ ആണല്ലോ അതും മെര്‍ലിനേം കൊണ്ട് .
എങ്കിലും വല്ലാത്തൊരു ത്രില്‍ ഉണ്ട് ഓരോ നിമിഷങ്ങള്‍ക്കും .
എല്ലാ കെട്ടുപാടുകളില്‍ നിന്നും ഒരു മോചനം .
"നിന്‍റെ ഈ യാത്രയില്‍ ഇത്തവണ ഞാനും വരട്ടെ ശ്യാം...............ഈ നശിച്ച നഗരത്തില്‍ നിന്നൊരു മോചനം ഞാന്‍ എന്ന പോലെ എന്‍റെ കഥകളും കവിതകളും കൊതിക്കുന്നു"
പറഞ്ഞറിയിക്കുവാന്‍  പറ്റാത്ത ഒരു വികാരമായിരുന്നു മനസ്സില്‍ അപ്പോള്‍ .

ഇത് ഇന്നും ഇന്നലെയും ആഗ്രഹിച്ചതല്ല .വളരെ നാള്‍ മുന്‍പ് .

ഓരോ യാത്രകളിലും ഓര്‍മ്മകളില്‍ മെര്‍ലിന്‍ ഉണ്ടായിരുന്നു .കലാലയ ജീവിതം തുടങ്ങിയനാള്‍ മുതല്‍ .പിന്നെ മെര്‍ലിനെ സ്വീകരിക്കാന്‍ അമ്മയുടെ വിശ്വാസ ങ്ങള്‍ സമ്മതിക്കാതെ വന്നപ്പോള്‍ വാശി മുഴുവന്‍ അമ്മയോടായി .
തിരക്കുകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും ഇടയില്‍പ്പെ ട്ട്  മെര്‍ലിന്‍ വെറും ഓര്‍മ്മകള്‍ മാത്രമായ മറ്റൊരു കാലം.

ഇന്ദു ഒരിക്കല്‍ മാത്രം ചോദിച്ചിരുന്നു മെര്‍ലിനെ പറ്റി .അമ്മ പറഞ്ഞുപോലും "ആ നസ്രാണി കൊച്ച്  ഇതിലും ഭേദമായിരുന്നു..... "എന്ന്.വിവാഹത്തിന് മൂന്നു വര്‍ഷത്തിനു ശേഷം മനസ്സില്‍ പുകഞ്ഞു കൊണ്ടിരുന്ന അഗ്നിപര്‍വതം  അവള്‍തന്നെ തകര്‍ക്കുകയായിരുന്നു.

ഇന്ദുവിനോട് ഒരു കുറ്റ സമ്മതം ആവശ്യമുണ്ടെന്നു തോന്നിയില്ല .
പകരം വെയ്ക്കാന്‍ അവള്‍ക്കും ഉണ്ടായിരുന്നു ഒരു കഥ .പരസ്പ്പരം പങ്കുവെക്കലാണ് ജീവിതമെന്ന്‌ പഠിച്ചത് അന്ന് മുതല്‍ക്കാണ് .
ജീവിതം മുഴുവന്‍ കൂട്ടിക്കുറച്ചു നോക്കിയിട്ടും നഷ്ടങ്ങളുടെ കണക്കു മാത്രമേ ബാക്കി  ഉണ്ടായിരുന്നുള്ളൂ.യാത്രകള്‍ ,ബിസ്സിനസ്സ് തിരക്കുകള്‍ .....അങ്ങനെ ജീവിതത്തിന്‍റെ നല്ലൊരു വഴി എപ്പോഴോ തീര്‍ന്നുപോയി ......പക്ഷെ കടങ്ങളുടെയും ,ബാധ്യതകളുടെയും കണക്കുകള്‍ മാത്രം ആരും ചോദിച്ചില്ല ,ഇന്ദു പോലും. 
.
നേരം പുലരുന്നു .
കോട മഞ്ഞു മൂടി നില്‍ക്കുന്ന താഴ്വരയില്‍ 
കുറച്ചകലെയായി മലയത്താര്‍ പുല്‍മേട്  കാണാം .
കാഴ്ചകള്‍ മറയ്ക്കുമെങ്കിലും  ഈ മൂടല്‍ മഞ്ഞ് ഒരു സുഖം തന്നെഎന്ന് തോന്നി .ഇപ്പോള്‍ മെര്‍ലിന്‍ എന്നോടൊപ്പം ചേര്‍ന്ന് നടക്കുന്നു, ബാഗില്‍ നിന്നും എടുത്ത ക്യാമറയില്‍ പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തുന്നു.

മഞ്ഞിന്‍റെ തുള്ളികള്‍ ഇറ്റു  വീണ പുല്‍ക്കൊടികള്‍ കാലുകള്‍ കൊണ്ട് വകഞ്ഞു മാറ്റി മുന്‍പോട്ടു നടന്നു   .ഓരോ മഞ്ഞു തുള്ളിക്കും വല്ലാത്ത തണുപ്പ്.ഇടയ്ക്കു കാലില്‍ കടിച്ച  ഒരു അട്ടയെ ഉപ്പ് പൊടി വിതറി ജയിംസ്സ്നീക്കം ചെയ്തു.

"അപ്പോഴേ നാന്‍  സൊന്നതാക്കും ......"രാജപ്പന്‍റെ വാക്കുകളില്‍ ശാസനയുടെ സ്വരം.


ഇപ്പോള്‍ പുല്‍മേട്  കുറേക്കൂടി അടുത്തു വരുന്നു.അകലെ മഞ്ഞിന്‍റെ വിസ്മയ ക്കാഴ്ചകള്‍ . കിഴക്ക് സൂര്യോദയത്തിന്‍റെ തുടക്കമെന്നപോല്‍ ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറക്കൂട്ടുകള്‍. 
മെര്‍ലിന്‍ കൂടെയുള്ള  പ്രഭാതങ്ങള്‍ എത്ര മനോഹരമാണെന്ന് തോന്നി .

 പതിവിലും വേഗത കൂട്ടി മെര്‍ലിന്‍ നടന്നു  ,ഒരു തരം വിഭ്രാന്തിയിലെന്നോണം അവള്‍ ഓടുകയും പുല്‍മേടുകളില്‍ നോക്കി വിരലുകള്‍ ചുണ്ടോടു ചേര്‍ത്ത് ഒരു  പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു.

മഞ്ഞിന്‍റെ പുകമറയ്ക്കുള്ളില്‍ മെര്‍ലിന്‍ അപ്രത്യക്ഷയാവുകയും ,വീണ്ടും തെളിയുകയും ചെയ്തു ..പിന്നെയും മറഞ്ഞ് ,വീണ്ടും തെളിഞ്ഞ്....

ഓര്‍മകളില്‍ മെര്‍ലിന്‍ എന്നും ഇങ്ങനെതന്നെ ആയിരുന്നു ,മറഞ്ഞും തെളിഞ്ഞും.

പുല്‍മേടുകളില്‍  നിറയെ  ചിത്രശലഭങ്ങള്‍!! .!!  .പല വര്‍ണ്ണങ്ങളില്‍  ഉള്ളവ.വെളുത്ത നിറമുള്ള ഒരുകൂട്ടം ശലഭങ്ങള്‍ പറന്നു വരികയും തണുത്ത കാറ്റുപോലെ തഴുകി അരികിലൂടെ പോവുകയും ചെയ്തു .
ശലഭങ്ങള്‍ക്കിടയില്‍ വേറിട്ട്‌ പറക്കുന്ന ഒരു കറുത്ത ചിത്ര ശലഭമായി മാറി മെര്‍ലിന്‍ എന്ന് തോന്നി .

മഞ്ഞുമാറി  പുല്‍മേടുകളില്‍  ചിത്ര ശലഭങ്ങള്‍ മാത്രം നിറഞ്ഞ്  വ്യക്തമായി ,പച്ച പുല്‍മേടുകള്‍ നിറഞ്ഞ് ശലഭങ്ങള്‍ ............

.........വീണ്ടും പുമേടുകളില്‍ മഞ്ഞ് പുതപ്പ് വിരിച്ചു .വെളുത്ത പുകമറക്കുള്ളില്‍ നിന്നും ആ പരിചിത സുഗന്ധം ......അത് മെര്‍ലിന്‍ ആകും ,കറുത്തചിത്ര ശലഭമായി മെര്‍ലിന്‍ പറന്നു വരികയാണ്.
 .........ഇന്ന് ഈ പുല്‍ മേട്ടില്‍ മെര്‍ലിനോടൊപ്പം ഒരു പകല്‍ ആരുമറിയാതെ ........................ഈ നിശബ്ദതയില്‍  ശലഭങ്ങള്‍ മാത്രം സാക്ഷിയായി ...


പെട്ടെന്ന് കറുത്ത ഒരു ചിത്ര ശലഭം പുല്‍മേട്‌ വിട്ട് ആകാശത്തേക്ക് പറന്നുയര്‍ന്നു .ഒരു നിമിഷം എല്ലാം ശാന്തമായി ..കാതുകള്‍ കൊട്ടിയടച്ചപോലെ ,ഒരു  ചീവീടും പോലും ഇല്ല .ശബ്ദമില്ലാത്ത മറ്റേതോ ലോകം .
പിന്നിലായി നടന്നിരുന്ന ജയിംസ്സിനെയും .രാജപ്പനെയും കാണാനില്ല .....

മെര്‍ലിന്‍റെ ഗന്ധം മാറി മറിഞ്ഞ്  മറ്റൊരു ഗന്ധമാകുന്നു .ആശുപത്രിയുടേയും ,മരുന്നിന്‍റെയും മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം ....ശരീരം മുഴുവന്‍ ഇഴയുന്നത്‌ ഉഗ്ര വിഷമുള്ള പാമ്പുകള്‍ ആയിരിക്കുമോ ?.
സൂചിമുനയിലൂടെ രക്തത്തില്‍ അലിഞ്ഞു ചേരുന്നത് വിവിധ നിറമുള്ള ശലഭങ്ങളാണോ ?
കൈകളില്‍ ഇറ്റ്  വീഴുന്ന മഞ്ഞു തുള്ളികള്‍ക്ക് വല്ലാത്ത ചൂട് .അത് ഇന്ദുവിന്‍റെ  കണ്ണുനീരായിരുന്നോ ?.മുകളില്‍ നിര്‍ത്താതെ കറങ്ങുന്ന പങ്കയ്ക്ക് ചീവീടിന്‍റെ അതേ സ്വരം..

മനസ്സിന് നേരിടാന്‍ കഴിയാത്ത ചോദ്യ ശരങ്ങള്‍ ഇന്ദുവിന്‍റെ  കണ്‍കോണുകളില്‍
 "എന്തിനാ ഏട്ടാ ഇങ്ങനെ ചെയ്തത് .....എന്നേം മോളേം തനിച്ചാക്കിയിട്ട്  ?"


കണ്മുന്‍പില്‍ പുല്‍മേടുകള്‍ മാഞ്ഞു .....മഞ്ഞിന്‍റെ പുതപ്പ് മാഞ്ഞു ....കാടിന്‍റെ സുഗന്ധവും.

അമ്മയുടെ ഓര്‍മ്മയില്‍തെളിഞ്ഞു വന്ന  കൃഷ്ണ കിരീടം ചെടിയുടെ  ഇലകള്‍ക്കിടയില്‍ ചീവീടുകള്‍ കാണുമോ ?കണ്ണെത്താ  ദൂരത്തെ പുല്‍മേട്ടില്‍ കറുത്ത ചിത്ര ശലഭമായി  മെര്‍ലിനും.........................?



ചിത്രം:ഗൂഗിള്‍