കഴിഞ്ഞ വസന്ത കാലത്ത് വരുമ്പോള്‍ ഈ പുല്മേട്ടില് ധാരാളം കാലികള്‍ മേഞ്ഞു നടപ്പുണ്ടായിരുന്നു,വെള്ളയും കറുപ്പും നിറമുള്ള കന്നുക്കുട്ടികളും .
ഇപ്പോള്‍ വെളുത്ത മഞ്ഞിന് കൂമ്പാരങ്ങള്‍ അല്ലാതെ മറ്റൊന്നുമേ കാണാനില്ല.
ഇരുട്ടിന്റെ മറവില്‍ കുത്തിനോവിക്കുന്ന ആ തണുപ്പില്‍ ഞങ്ങള്‍ക്കിടയില്‍ തെല്ലും ദൂരം ഇല്ലാതെയായി.
നിറം മങ്ങിയ അവന്റെ ചുണ്ടുകള്‍ക്ക് അപ്പോള്‍ " ഡാവിഡോഫ് " ന്റെ ഗന്ധമാണെന്ന് എനിക്ക് തോന്നി .
എന്റെ പ്രിയപ്പെട്ട ജോണ്‍ ഉപയോഗിച്ചിരുന്ന അതേ " ഡാവിഡോഫ് ".
വര്‍ഷങ്ങളായി സിഗരട്ടിനെ വെറുത്തിരുന്ന ഞാന്‍ ആ ജര്‍മന്‍ പുകയുടെ നനുത്ത മണം ഇഷ്ട്ടപ്പെട്ടുതുടങ്ങിയതിന് കാരണം ജോണ്‍ എന്ന "റിച്ചാര്‍ഡ് ജോസഫ് ജോണ്‍" " ""ആയിരുന്നല്ലോ
ഒരിക്കല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഡസ്സ്റ്റ് ബിന്നില്‍ നിന്ന് ഒരു സിഗരറ്റ് പാക്കെറ്റിന്റെ ഒഴിഞ്ഞ കവര്‍ എടുത്തു പീറ്റര്‍ കാണാതെ മണക്കുമ്പോള്‍. ഉള്ളില്‍ നിറഞ്ഞത് ജോണിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. പിന്നീടൊരിക്കല്‍ പീറ്റര്‍ അത് മമ്മയോട് പറയുകയും ചെയ്തു .
"നീ സിഗ്രെട്ട് വലിക്കാറുണ്ടോ ഗ്രേസ്സ്...?"
"ഇല്ല മമ്മ....."
"നമ്മുടെ രീതി അനുസരിച്ച് ഇതൊക്കെ ശരിയായിരിക്കാം ഗ്രേസ്സ്...
പക്ഷെ എന്റെ കുട്ടികള്‍ ഇതൊന്നും ശീലിക്കാന്‍ പാടില്ല .....പീറ്റര്‍ പറഞ്ഞു നിന്റെ ചില വട്ടുകളെ കുറിച്ച് "
കത്തിച്ച മെഴുകുതിരി സാക്ഷിവെച്ച് ഒടുവില്‍ സത്യം ചെയ്യേണ്ടി വന്നു മമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ .
മമ്മയെപ്പോഴും ഇങ്ങനെയാണ്..പപ്പയെക്കൊണ്ട് ,എന്നെക്കൊണ്ട് ,എന്റെ സഹോദരന് പീറ്ററിനെ കൊണ്ട് ,അനുജത്തി വോള്‍ഗയെ ക്കൊണ്ട് ,എന്തിന് വിക്കിയെ കൊണ്ട് പോലും ഇങ്ങനെ പല സത്യങ്ങളും ചെയ്യിപ്പിക്കാറുണ്ടായിരുന്നു എന്റെ മമ്മ .
"നിങ്ങള്‍ എന്നോട് കള്ളം പറയില്ലല്ലോ......" മുഖത്തേക്ക് നോക്കി മമ്മ വിതുമ്പും .
മമ്മയ്ക്ക് ജീസ്സസ്സിനോടുള്ളതിനെക്കാള്‍ വിശ്വാസം ഞങ്ങളുടെ പ്രാര്‍ഥനാ മുറിയില്‍ എരിഞ്ഞമരുന്ന മെഴുകുതിരികളോടാണോ എന്നു പോലും ചിലപ്പോള്‍ എനിക്ക് തോന്നിയിരുന്നു .ആ മെഴുകുതിരി വെളിച്ചത്തെ തൊട്ട് ആരും കള്ളം പറയില്ല എന്ന് പൂര്‍ണമായും, അന്ധമായും വിശ്വസിച്ചിരുന്ന ഒരു സാധു സ്ത്രീ ആയിരുന്നു എന്റെ മമ്മ.
പപ്പയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ലോകത്തിലെ ഏറ്റവും ബുദ്ധിമതിയും ,അതിലേറെ വിഡ്ഢിയുമായ ഇന്ത്യന്‍ സ്ത്രീ "
ഞാനുള്‍പ്പെടെ എല്ലാവരും .....പപ്പയും,പീറ്ററും,വോള്‍ഗയുംവരെ മമ്മയെ ഓരോ നിമിഷവും പറ്റിച്ചുകൊണ്ടിരുന്നു.
വിക്കി മമ്മയെ പറ്റിച്ചിരുന്നോ? അറിയില്ല ....
ഇല്ല എന്ന് വിശ്വസിക്കാനാണ് മമ്മയ്ക്കിഷ്ടം ;എനിക്കും , കാരണം വിക്കി അനുസരണയും നന്ദിയുമുള്ള ഞങ്ങളുടെ വളര്‍ത്തുനായ ആയിരുന്നല്ലോ .വിക്കിക്കുള്ള ആ രണ്ട് ഗുണങ്ങളും ഞങ്ങള്‍ക്കാര്‍ക്കും ഇല്ല എന്ന് മമ്മ ഒരു ദിവസം അഞ്ച് തവണ എങ്കിലും പറയാറുണ്ടായിരുന്നു .
മമ്മയോട് ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. അല്ലെങ്കില്‍ ആ ദിവസവും ഞാന്‍ മമ്മയോട് കള്ളം പറയുമോ. ?
അന്ന് പപ്പയുടെ ഓര്‍മ്മ ദിവസമായിരുന്നിട്ടും........
മമ്മയുടെ പ്രാര്‍ത്ഥന അന്ന് രാവേറെ ചെല്ലുവോളം നീണ്ടു നിന്നു. പീറ്ററിന്റെ മുറിയില്‍ അപ്പോഴും ഒരു അരണ്ട വെളിച്ചം ഉണ്ടായിരുന്നു.
പതിവില്ലാതെ നേരത്തെ വോള്‍ഗ ഉറങ്ങിയ ആരാത്രിയില്‍,
ജോണിനെ തേടി പുറപ്പെടുമ്പോള്‍ ,പുറത്ത് തണുപ്പ് അധികമാണെന്ന് മമ്മ ഓര്‍മിപ്പിച്ചിരുന്നിട്ടും ......
ദേഹം മൂടാന്‍ പപ്പയുടെ പഴയ കമ്പിളിയുടുപ്പണിയിച്ചിട്ടും. ...
മമ്മയോട് ഞാന്‍ കള്ളം പറഞ്ഞതെന്തിനായിരുന്നു ?
തണുപ്പിനെ വക വെയ്ക്കാതെ സിറ്റി ക്ലോഡിയ മാളിന്റെ ഇരുണ്ട ഇടനാഴിയില്‍ രാത്രി വെളുക്കുവോളം ഞാന്‍ ജോണിന്റെ കൈകളിലായിരുന്നുവല്ലോ .ഇരുട്ട് വെളിച്ചത്തിന് വഴിമാറുന്ന ഓരോ വേളകളിലും ജര്‍മ്മന്‍ പുകയുടെ ഗന്ധം ആവോളം നുകര്‍ന്ന്............
പുറത്ത് അപ്പോഴും മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.
ഇതേപോലെ മഞ്ഞ് പെയ്ത മറ്റൊരു രാത്രിയില്‍ ആയിരുന്നല്ലോ സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിലേക്ക്
ഓടിക്കതച്ച് എത്തി ജോണിന്റെ എക്സിക്യൂട്ടീവ് സ്യൂട്ടിലെ ബെഡ്ഡിലേക്ക് ഞാന്‍ പിടഞ്ഞ് വീണത് .
"എന്നെ ഉപേക്ഷിക്കല്ലേ ജോണ്‍ എന്ന് കാലില്‍ വീണു അപേക്ഷിച്ചത് .......നീ ഇല്ലാതെ എനിക്കിനി ഒരു ജീവിതമില്ല എന്ന് പുലമ്പിയത്........നീ കൈ വിട്ടാല്‍ ഞാന്‍ ജീവന് വെടിയും എന്ന് കരഞ്ഞു പറഞ്ഞത്........"
സ്നേഹിക്കപ്പെടാന്‍ ഇത്രമേല്‍ തരം താഴേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു .പണ്ട് സ്നേഹം അഭിനയിച്ച് ജോണ്‍ കാട്ടികൂട്ടിയതൊക്കെ വെറും കോപ്രായങ്ങള്‍ ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ചിരിയും.
എങ്കിലും....
"പ്രണയം മനസ്സിലെ കുളിരുള്ള സുഖമാണെന്ന് പറഞ്ഞ ജോണ്‍.......
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന് പറഞ്ഞ എന്റെ ജോണ്‍ ......
കരഞ്ഞു കൊണ്ടു അന്ന് സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ ജോണ്‍ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് എത്ര വിഡ്ഢിത്തമായിപ്പോയി .
വഴിയോരത്ത് തണുത്തു വിറച്ച് ഒരു ഭ്രാന്തിയെപ്പോലെ നിന്നത് രാത്രി പീറ്റര്‍ കണ്ടില്ലായിരുന്നുവെങ്കില്‍
ഡാന്യൂബ് നദിയില്‍ മഞ്ഞുറഞ്ഞ് കിടന്ന ആ രാത്രിയില്‍ ..........ഇതാണ് ലോകവസാനമെന്ന് തോന്നിയ അതേ രാത്രിയില്‍ .....എല്ലാം മമ്മയോട് ഏറ്റു പറയേണ്ടി വന്ന നശിച്ച രാത്രിയില്‍ .....മമ്മയാണ് പറഞ്ഞത് ജീവിതം അവസാനിപ്പിക്കാം എന്ന്.
ഞാന്‍ പറഞ്ഞുപോയ കള്ളങ്ങള്‍ക്കെല്ലാം തിരിച്ച് മമ്മ എന്നോടും പകരം വീട്ടിയ ഒരു രാത്രി ആയിരുന്നോ അത്?.അന്ന് പതിവില്ലാതെ പീറ്ററിനും വോള്‍ഗയ്ക്കും എനിക്കും വിക്കിക്കും കഴിക്കുവാന്‍ ആഹാരം വിളമ്പിയത് മമ്മയായിരുന്നു ,ഞങ്ങള്‍ കഴിച്ച പഴച്ചാറില്‍ വിഷം ചേര്‍ത്തതും.
പപ്പയോടൊപ്പം ജീവിച്ച നാളുകളിലും ,പപ്പയെ നഷ്ട്ടപ്പെട്ട നിമിഷങ്ങളിലും ചെയ്യുവാന്‍ കഴിയാതെ പോയ ഒരു കൃത്യം ചെയ്യുന്നവല്ലാത്തോരാവേശം മമ്മയുടെ മുഖത്ത് അപ്പോള്‍ നിറഞ്ഞു നിന്നിരുന്നു.
.പാതിരാ കുര്‍ബാനയ്ക്ക് കത്തീഡ്രലില്‍ മണി മുഴങ്ങുമ്പോഴും ഞങ്ങളാരും ഉറങ്ങിയിരുന്നില്ല.പിന്നെ എപ്പോഴോ എന്നെ മടിയില്‍ കിടത്തി ,അപ്പോഴേക്കുംഉറങ്ങി പോയ വോല്‍ഗയുടെയും പീറ്ററിന്റെയും നെറുകയില്‍ തഴുകി "എന്റെ മക്കള്‍ ഉറങ്ങിക്കോ......... "എന്ന് ഇടയ്ക്കിടെ മമ്മ പറയുന്നത് ഞാന്‍ കേട്ടിരുന്നു ,പുറത്ത് മഞ്ഞ് പൊഴിയുന്ന ഒച്ചയില്‍ ചിലപ്പോഴൊക്കെ വിക്കിയുടെ നേര്‍ത്ത കരച്ചിലും.
ഉണര്‍വിന്റെ ഓര്‍മകളില്‍ ചില നിമിഷങ്ങളില്‍ ഉള്ളിലെവിടെയോ ഒരു പാല് മണം നിറഞ്ഞു തുളുമ്പി
തൂവെള്ള ഗൗണില്‍ വരുന്നത് മമ്മയായിരുന്നു,ഒപ്പം പപ്പയും .മമ്മയുടെ കൈയ്യില്‍ കൈക്കുഞ്ഞായി ഞാനും.
"ഇവള്‍ക്ക് നമുക്ക് ഗ്രേസ്സ് എന്ന് പേരിടാം "പപ്പയാണ് പറഞ്ഞത്.എന്നെ മാറോട് ചേര്‍ത്ത് നെറുകയില്‍ ഉമ്മ വെച്ച് മമ്മ പപ്പയോടൊപ്പം ചേര്‍ന്ന് നടന്നുപോകുന്നു.
പിന്നെ വരുന്നത് ഒരു കൂട്ടം ആളുകള്‍ .പപ്പയെ ആരോ താങ്ങിയെടുത്ത് ,പിന്നാലെ അലമുറയിട്ടു കരഞ്ഞ് മമ്മയും,ഒന്നുമറിയാതെ കരയുന്ന എന്നോടൊപ്പം പരിഭ്രമിച്ച മുഖവുമായി മൂന്ന് വയസ്സുള്ള പീറ്ററും ,കുഞ്ഞ് വോള്‍ഗയും.
മങ്ങിയ ഓര്‍മ്മയില്‍ ആള്‍ബേര്‍ഗിലേക്കുള്ള പാതയോരങ്ങള്‍ തെളിഞ്ഞു .വഴിയോരത്തെ പൂക്കള്‍ നിറഞ്ഞ പുല്‍മേടിന്റെ ഓരം ചേര്‍ന്ന് ജോണ്‍ നടന്നു വരുന്നു ,കൂടെ ഞാനും.
ഒരു വിരലില്‍ സിഗരറ്റും മറുകയ്യില്‍ എന്നെയും ചേര്‍ത്ത്പിടിച്ച്.........
ഇരുട്ടു മാഞ്ഞു തെളിഞ്ഞു വന്ന നിമിഷം എന്റെ കണ്ണുകളില്‍ നോക്കി ജോണ്‍ ചോദിക്കുന്നു
"ചുണ്ട് നന്നായി ചുവന്നു .....വേദനിച്ചോ നിനക്ക്?"
സെന്റ്ആന്റോണില്‍ വീശിയ തണുത്ത കാറ്റും ഞാനും അന്നാദ്യമായി "ഡാവിഡോഫ്" ന്റെ മധുരം അറിഞ്ഞു .
വീണ്ടും അവന് എന്റെ മുഖം അടുപ്പിച്ചപ്പോള്‍ ചുണ്ടുകള്‍ പൊള്ളുമെന്നു ഭയന്ന് ഞാന്‍ മുഖം തിരിക്കുന്നു.പുല് മേടില്‍ പൂക്കള്‍ കൊഴിഞ്ഞപ്പോള്‍ മഞ്ഞ് വീണ പാതയില്‍ ജോണ്‍ എന്നെയും കൂട്ടി നടന്നു മറഞ്ഞു.
കത്തീഡ്രലില്‍ നിന്നും മണി മുഴങ്ങി
മമ്മ നല്ല ഉറക്കമായി.കണ്ണുകള്‍ പാതിയടയും പോലെ ഞാനും.
"എന്തൊരു തണുപ്പ് ....."അവന്റെ കൈകളില്‍ ഞാന്‍ മുറുകെ പിടിച്ചു.
"എന്തെ തിരികെ പോകണോ ....?"ചോദ്യത്തില്‍ ദേഷ്യം കലര്‍ന്ന പരിഭവം.
സെന്റ്ആന്റോണിലെ വഴിമരങ്ങള്‍ തണുത്ത കാറ്റില്‍ വിറക്കുന്നത് ഞാന്‍ കണ്ടു.
"വേണ്ട.....പക്ഷെ ഈ തണുപ്പെനിക്ക് താങ്ങുവാന്‍ കഴിയുന്നില്ല .."
"സൂര്യന് ഉദിക്കട്ടെ അപ്പോള്‍ ചൂടെന്നു പരാതി പറയരുത് ......"
ഞാനും അവനും നോക്കിനില്‍ക്കെ സൂര്യന് കിഴക്കുദിച്ചുയര്‍ന്നു.
ചൂടേറ്റുവാടി മരച്ചില്ലകളിലെ മഞ്ഞിന് പൂക്കള്‍ കൊഴിഞ്ഞു വീണു .
പാതയോരങ്ങളിലെ മഞ്ഞുരുകി തുടങ്ങിയിരുന്നു. വെള്ളയും ,കറുപ്പും നിറമുള്ള കന്നിന് കുട്ടികള്‍ കൂട്ടത്തോടെ മലയിറങ്ങി വരുന്നു .
മഞ്ഞിന്റെ പുതപ്പുകള്‍ ഉരുകി ഒലിച്ചിറങ്ങുന്ന മഹാപ്രളയത്തില്‍ ഞങ്ങള്‍ മുങ്ങിത്താഴുമെന്ന് ഞാന്‍ ഭയന്നു.
എന്റെ ചുണ്ടില്‍ അപ്പോഴും " ഡാവിഡോഫ് " ന്റെ കയ്പ്പുള്ള "രുചി" നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു.
"പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്‍വചനങ്ങള്‍ കൂടി ഞാന്‍ എഴുതിച്ചേര്‍ത്തു .
"പ്രിയപ്പെട്ടവനേ ഈ വാക്കുകള്‍ നിനക്കുള്ള എന്റെ പ്രണയ സമ്മാനമെന്ന് "ഞാന്‍ പറയുമ്പോള്‍ കഴുത്തോളം മുങ്ങിയ വെള്ളത്തില്‍ നില്ക്കുന്ന എന്റെ ചുണ്ടില്‍ മരണത്തിന്റെ നേര്‍ത്ത ഗന്ധവുമായി വീണ്ടും വീണ്ടും അവന് അമര്‍ത്തി ചുംബിച്ചു.
ചിത്രം :കടപ്പാട് ഗൂഗിള്‍
മായാവിഭ്രാന്തികളുടെ ഒരു ലോകം മനസ്സില്‍ തെളിഞ്ഞു.വളരെ മനോഹരമായ ശൈലിയില്‍ വാക്കുകള്‍ കൊണ്ട് ഒരു പാട് ചിത്രങ്ങള്‍ വരച്ചുവച്ചപോലെ തോന്നി.സൂക്ഷ്മതയോടെ എഴുതിയ ഒരു നല്ല കഥ.ആശംസകള്‍
ReplyDeleteപ്രണയത്തിന്റെയും ജീവിതത്തിന്റേയും പതോയരങ്ങൾ തണുപ്പിന്റെ മഞ്ഞു പുതപ്പുകൾ വിരിച്ചപോലെ കഥ നന്നായി വിവരിച്ചു
ReplyDeleteആശംസകൾ
"പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്‍വചനങ്ങള്‍ കൂടി ഞാന്‍ എഴുതിച്ചേര്‍ത്തു .
ReplyDeleteഎഴുത്ത് കൊണ്ട് മനോഹരമാക്കിയ നല്ലൊരു കഥ.....
സ്നേഹാശംസകള്‍..
നല്ല വായനാനുഭവം.
ReplyDeleteമനോഹരമായിരിക്കുന്നു കഥയുടെ അവതരണം!
ReplyDeleteവായനാസുഖം പ്രദാനം ചെയ്യുന്നു.
ആശംസകള്‍
സ്നേഹിക്കപ്പെടാന്‍ ഇത്രമേല്‍ തരം താഴേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു .പണ്ട് സ്നേഹം അഭിനയിച്ച് ജോണ്‍ കാട്ടികൂട്ടിയതൊക്കെ വെറും കോപ്രായങ്ങള്‍ ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ചിരിയും.
ReplyDeleteഎങ്കിലും....
"പ്രണയം മനസ്സിലെ കുളിരുള്ള സുഖമാണെന്ന് പറഞ്ഞ ജോണ്‍.......
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന് പറഞ്ഞ എന്റെ ജോണ്‍ ......
കൊള്ളാം ... സമ്മതിച്ചിരിക്കുന്നു ..
വീണ്ടും വരാം ..
സ്നേഹാശംസകളോടെ...സസ്നേഹം ....
ആഷിക് തിരൂര്‍
സുജ വീണ്ടും തിരിച്ചുവന്നിരിക്കുന്നു ,ഹൃദ്യമായ എഴുത്ത് ,,ആശംസകള്‍
ReplyDeleteസുജ,കഥ വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteമനോഹരമായ് വരികള്‍..
"പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്‍വചനങ്ങള്‍ കൂടി ഞാന്‍ എഴുതിച്ചേര്‍ത്തു.
ഞാനും
മുമ്പും പറഞ്ഞിട്ടുണ്ട് സുജയുടെ കഥകളുടെ ഭംഗിയെ പറ്റി. വളരെ പരിചിതമായ ചുറ്റുപ്പാടുകള്‍ തേടിപോകാതെ നോര്‍ത്തിലും ഡാന്യൂബിന്റെ
ReplyDeleteതീരങ്ങളിലും ഒക്കെ കഥയിലൂടെ കൊണ്ടുപോകുമ്പോള്‍ കഥയില്‍ നല്ല ഫ്രഷ്നസ് അനുഭവപ്പെടുന്നു. പ്രണയത്തെ നന്നായി വരച്ചിടാറുണ്ട് ഇവിടെ. മഞ്ഞ് പുതച്ച ആ പാതയോരങ്ങളില്‍ ഡാവിഡോഫിന്റെ പുകയുടെ ലഹരിയില്‍ ഞാനും നടന്ന പോലെ. മരപ്പാവകള്‍ എന്ന നല്ല കഥ വായിച്ച അനുഭവം ഓര്‍മ്മിച്ചു തന്നെയാണ് ഡാന്യൂബില്‍ എത്തിയത്. ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് സന്തോഷത്തോടെ പറയട്ടെ.
അഭിനന്ദനങ്ങള്‍
കഥ ഇഷ്ടമായി. മികച്ച ആഖ്യാനം, ആവിഷ്ക്കാരം. കൂടാതെ കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലം നിര്‍മ്മിക്കുന്നതില്‍ കഥാകാരി കാണിച്ച സൂക്ഷ്മത ഈ കഥയ്ക്ക് മികവേകി.
ReplyDeleteപറിച്ചു നട്ടാലും മനസ്സില്‍ വേരോടിയ പൈതൃക രീതികളെയും, മൂല്യങ്ങളെയും പറിച്ചെറിയാനാവാത്ത മമ്മ, മിന്നുന്നതെല്ലാം പൊന്നെന്നു കരുതിയ അപക്വമതിയായ, മകള്‍, വഞ്ചനയുടെ ആള് രൂപമായ ജോണ്‍ തുടങ്ങിയ വിഭിന്ന കഥാപാത്രങ്ങിലൂടെ ജീവിത സങ്കീര്‍ണതകളെ, താളപ്പിഴവുകളെ realistic ആയി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍
ജോണും.പീറ്ററും മമ്മയും കൺ മുന്നിൽ കൂടി പോയത്പോലൊരനുഭവം!!ഇവിടെ വരെ എത്തിച്ച സിയാഫിനു നന്ദി!!
ReplyDeleteഇഷ്ട്ടപ്പെട്ടു ഈ ശൈലി ................
ReplyDeleteസുന്ദരമായ എഴുത്ത് ശൈലി..
ReplyDeleteഅകലെ തിരക്കഥ വായിച്ച നേരത്ത് ഉള്ളിലുണ്ടായ
അതേ നെഞ്ചെരിച്ചില്‍...
നന്മകള് നേരുന്നു എഴുത്തുകാരിക്കും ഈ ബ്ലോഗിലേക്ക് വഴികാട്ടി തന്ന സിയാഫ്കാക്കും..
മനോഹരമായ പശ്ചാത്തല സൃഷ്ടി...
ReplyDeleteമഞ്ഞുപോലെ ഒഴുകിപ്പരക്കുന്ന വാചകങ്ങള്‍ ...
നല്ല സാഹിത്യഭഗിയുള്ള എഴുത്ത്. നന്നായിട്ടുണ്ട്. ആശംസകൾ.
ReplyDeleteനന്നായി എഴുതി. വായിച്ചു തീരണ്ടായിരുന്നു എന്ന് തോന്നി. ഒരുപാട് നന്നായി..
ReplyDeleteഉണര്‍വിന്റെ ഓര്‍മകളില്‍ ചില നിമിഷങ്ങളില്‍ ഉള്ളിലെവിടെയോ ഒരു പാല് മണം നിറഞ്ഞു തുളുമ്പി
ReplyDeleteതൂവെള്ള ഗൗണില്‍ വരുന്നത് മമ്മയായിരുന്നു,ഒപ്പം പപ്പയും .മമ്മയുടെ കൈയ്യില്‍ കൈക്കുഞ്ഞായി ഞാനും...... അതെ വളരെ നല്ല ആഖ്യാനം കഥ എഴുതുന്ന പുതു തലമുറക്കാർ ഈ കഥ സ്സൂഷ്മംവായിക്കുക..ഇങ്ങനെയൊക്കെയാണു കഥ എഴുതേണ്ടത്...തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അരിശപ്പെടുന്ന ചിലബ്ലൊഗെഴുത്തുകാർ ഇത്തരം കഥകൾ 10 ആവർത്തി ഇത് വായിക്കണം..വരികൾക്കിടയിലൂടെയും വായിക്കണം..പാൽ പുഞ്ചിരി പൊഴിക്കുന്ന കുഞ്ഞിന്റെ ചുണ്ടുകളിൽ ഉമ്മ വക്കുമ്പോഴുണ്ടാകുന്ന കുളിരുപോൽ,വായ്നാറ്റ്മില്ലാത്ത,കാമുകിയുടെ ചെച്ചുണ്ടിൾ രക്തം കിനിയുന്നതുവരെ അമർത്തി ചുംബിക്കുന്നപോൽ,മഞ്ഞ് പുതപ്പണിഞ്ഞീത്തുന്ന മരണത്തിന്റെ ഗാഢാലിംഗനം പോലെ മനോഹരമായി തോന്നീ എനിക്കീ കഥ.... വായിക്കുന്നവരുടെ,അപ്പോഴത്തെ അവസ്ത്ഥയാണു..വായനയെ നിർവജിക്കപ്പെടുന്നത്...ഈ അവസ്ത്ഥയിൽ ഈ കഥക്ക് ഞാൻ നന്ദി വാക്കോതുന്നൂ...കുടെ.. പ്രീയപ്പെട്ട കഥാകാരീ..താങ്കൾക്ക് മുന്നിൽ ഞാൻ നമ്ര ശിരസ്കനാകുന്നൂ..ഇനിയും എഴുതുക അനുവേലം...എല്ലാ നന്മകളും...."പ്രിയപ്പെട്ടവനേ ഈ വാക്കുകള്‍ നിനക്കുള്ള എന്റെ പ്രണയ സമ്മാനമെന്ന് "ഞാന്‍ പറയുമ്പോള്‍ കഴുത്തോളം മുങ്ങിയ വെള്ളത്തില്‍ നില്ക്കുന്ന എന്റെ ചുണ്ടില്‍ മരണത്തിന്റെ നേര്‍ത്ത ഗന്ധവുമായി വീണ്ടും വീണ്ടും അവന് അമര്‍ത്തി ചുംബിച്ചു.......................
വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteകത്തുന്നു
ReplyDeleteസാഹിത്യഗുണമുള്ള എഴുത്ത്. വ്യത്യസ്തമായ പശ്ചാത്തലം. കഥാപരിസരത്തിന്റെ പരിചയം പശ്ചാത്തലത്തിന്റെയും സാഹിത്യഗുണത്തിന്റെയും നിലവാരത്തില്‍ അലിഞ്ഞില്ലാതായി. നല്ലൊരു വായന നല്കി.
ReplyDeleteഒരുപാട് രാജ്യങ്ങളുടെ നാഡി ഞെരമ്പായ് ഡാന്യൂബ് കടന്നു പോകുന്നത് കൊണ്ടു അതിനെ ഒരു ഏകതാനമായ അര്‍ത്ഥത്തില്‍ ഞാനീ കഥയില്‍ കാണുകയാണ്.. ഇവിടെ പ്രണയവും അനന്തരം വരുന്ന വഞ്ചനയും എല്ലാം അതുപോലെ സാര്‍വ്വജനീനമായ വിഷയങ്ങളെന്നു ഈ കഥയില്‍ തെളിയിക്കുന്നുണ്ട്.
ReplyDeleteഒട്ടും പുതുമയില്ലാത്ത കഥാതന്തുവെങ്കിലും കഥാപരിസരങ്ങള്‍ ഈ കഥയെ വേറിട്ടു നിര്‍ത്തുന്നു. മഞ്ഞു മൂടി വഴിയോരങ്ങളും ഡാവിഡോഫിന്റെ ഗന്ധം നിറഞ്ഞ ഇരുളിന്റെ ഇടനാഴിയും കഥയെ അതിന്റെ പുതുമയോടെ വായനക്കാരനിലേക്ക് എത്തിക്കുന്നുണ്ട്... മെഴുതിരിയുടെ വിശുദ്ധിയോടെ ഉരുകിത്തീരുന്ന ഒരമ്മയെയും കാലദേശാന്തരന്യേ കാണുന്നതാണ്...
മരണത്തിന്റെ ശീതജലത്തില്‍ കഴുത്തോളം മുങ്ങി നില്‍ക്കുമ്പോഴും വഞ്ചിതയായവള്‍ പിന്നെയും അവനെ പ്രണയിച്ചു കൊണ്ടിരിക്കുന്നു.. മറക്കുവാനാവാതെയവനന്റെ ഓര്‍മ്മകള്‍ വന്നു പിന്നെയും അവളെ ചുംബിച്ചു കൊണ്ടിരിക്കുന്നു... ഡാവിഡോഫിന്റെ ഗന്ധം അവളെ ഉന്മത്തയാക്കുന്നു....
ഒടുവിലെ നിമിഷങ്ങളില്‍ അവള് പ്രണയത്തിന് പുതിയൊരു നിര്‍വചനം എഴുതി ചേര്‍ത്തിരിക്കുന്നു... "പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".
നല്ല വായനാനുഭവം തരുന്നു ഈ കഥ....
സുജ ചേച്ചി....
വായിക്കാന്‍ മനസ്സനുവദിക്കുന്ന നേരങ്ങളില്‍ മാത്രം വായിക്കാന്‍ സാധിക്കുന്നുള്ളൂ എന്നത് കൊണ്ടു വായന വൈകിയതില്‍ ക്ഷമ ചോദിച്ചു കൊണ്ട്...
സ്നേഹപൂര്‍വ്വം
സന്ദീപ്
പുതുമയില്ലാത്ത കഥാ തന്തു..എങ്കിലും പരിസരം പുതുമയുള്ളത്..ഭാഷ ചൊടിപ്പുള്ളത്..
ReplyDeleteമഞ്ഞിന്റെ കുളിരും മരവിപ്പും ഒരേ സമയം പകരുന്ന എഴുത്ത്.... പുതിയൊരു കഥാ പരിസരത്തെ മനോഹരമായ് പരിചയപ്പെടുത്തുന്നു ഈ കഥ, വിഷയത്തില്‍ പുതുമയില്ലെങ്കിലും... ഡാന്യൂബ് വശീകരിക്കുന്നു...വഞ്ചിച്ചിട്ടും മനസ്സിന്റെ പിടി വിടാത്ത ജോണിനെ പോലെ.
ReplyDeleteവായനക്കായ് ഇനി ഞാനും കൂട്ടുണ്ട്..
ഒരു നല്ല കഥ വായിച്ച സംതൃപ്തിയോടെ ...
ReplyDeleteഎച്മുവിനു നന്ദി...ഡാന്യുബിലെക്കുള്ള
വഴി കാട്ടിയതിനു....
ഒരു സാധാരണ പ്രമേയത്തെ മനോഹരം
ആക്കിയ കയ്യടട്ക്കം എഴുത്തില്‍...അഭിനന്ദനങ്ങള്‍..
കഥ പറയാന്‍ തിരഞ്ഞെടുത്ത രീതിയും കഥയില്‍ നിറഞ്ഞു നില്കുന്ന അതിന്റെ പശ്ചാത്തലവും ഒരു നല്ല വായന സമ്മാനിച്ചു ..
ReplyDeleteനല്ല എഴുത്ത് ഒരുപാട് ഇഷ്ടായി ..ആശംസകള്‍
ReplyDeleteനന്ദി
നല്ല വായന സമ്മാനിച്ചതിന് നന്ദി സുജാ..
ReplyDeleteസുജ എല്ലാരും പറഞ്ഞത് ആവര്‍ത്തിക്കുന്നു... നല്ല കഥ വളരെ ഇഷ്ട്ടമായി....
ReplyDeleteഞാന്‍ ഒരുപാടു ആവര്‍ത്തി വായിച്ചു.
ReplyDeleteഭാഷയും ശൈലിയും കഥ അവതരിപ്പിച്ച പ്ലോട്ടും എല്ലാം അത്യുത്തമം! പ്രമേയം പഴയതാണ് എന്ന് പറയുന്ന്നതില് യാതൊരു കഴമ്പുമില്ല. കാരണം ആഖ്യാനം വൈഭവം ആ വാദങ്ങളെയെല്ലാം നിഷപ്രഭമാക്കി
മഞ്ഞിന്റെ മൃദുസ്പർശം പോലെ, മനോഹരം...
ReplyDelete