Friday, October 21, 2011

പവനുരുകിയ ദൈറാള.....




വെയില്‍ നാളങ്ങള്‍ പൊഴിഞ്ഞു വീണ ദൈറാളയിലെ ഗോതമ്പുപാടത്തില്‍ കണ്ണെത്താ ദൂരത്തോളം സ്വര്‍ണം വിളഞ്ഞു നില്‍ക്കുന്നു.പാടവരമ്പിലൂടെ പവന്‍ നടന്നു,ഇരുപത്തി നാല് വര്‍ഷത്തെ കാത്തിരിപ്പിന്‍റെ അവസാനംഎന്നപോലെ.
ഉച്ച വെയിലിന് വര്‍ഷങ്ങളുടെ പഴക്കം.

ജയ്പൂരില്‍ വണ്ടിയിറങ്ങുമ്പോള്‍ നന്നേ ചൂടായിരുന്നു.പൂജാ എക്സ്പ്രസ്സ്‌ സ്റ്റേഷനില്‍ നിന്നപ്പോള്‍ മിനറല്‍വാട്ടറിന്‍റെ ഒഴിഞ്ഞ കുപ്പികള്‍  പെറുക്കുവാന്‍ എത്തിയ നാടോടിക്കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം.ഈ  പൊരി വെയിലത്ത്‌ ഇനിയും ഏറെ ദൂരം യാത്ര ചെയ്യണം.മുണ്ട്രുവില്‍ ചെന്നിട്ടു ദൈറാളയില്‍പോകുന്നതാണ് നല്ലതെന്ന് പവന് അറിയാം.അമ്മാവന്‍ പറഞ്ഞു കേട്ട ഓര്‍മ്മയല്ലാതെ വഴികള്‍ പവന് അത്ര നിശ്ചയമില്ല .

വര്‍ഷങ്ങളായി കല്‍ക്കയിലെ  തണുപ്പുമായി പോരുത്തപ്പെട്ടുപോയ പവന്‍റെ ശരീരത്തിന് ജയ്പൂരിലെ  ഈ ചൂട് താങ്ങുവാന്‍ കഴിയുന്നില്ല.വെയില്‍ച്ചൂട് തട്ടാത്ത മനസ്സില്‍ ജീവിതം നല്‍കിയ പൊള്ളലുകള്‍ അപ്പോഴും നീറുന്നതായി പവന് തോന്നി. 

പതിവില്ലാതെ ഏതോ ഒരു ഉള്‍പ്രേരണയില്‍ ഇറങ്ങി പുറപ്പെട്ടതാണ്.പോരുമ്പോള്‍ അരുന്ധതി ഈ യാത്രക്ക് എതിരൊന്നും പറഞ്ഞതുമില്ല  അല്ലെങ്കില്‍ത്തന്നെ വിവാഹ ജീവിതം തുടങ്ങിയ നാള്‍ മുതല്‍ ഇന്നേ വരെ പവന്‍ എന്ത് പറഞ്ഞാലും അതിനപ്പുറം ഒരു വാക്കും അരുന്ധതിക്കില്ല .യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇളയ മകളെ ഒക്കത്തിരുത്തി വീടിന്‍റെ വാതില്‍പ്പടിയും കടന്ന് അരുന്ധതി വന്നു.ഉച്ച ഭക്ഷണം ആയി ചോളപ്പൊടി ചേര്‍ത്തുണ്ടാക്കിയ ചപ്പാത്തിയും,സബ്ജിയും കൈയില്‍ വാങ്ങുമ്പോള്‍ കരിമംഗലം തെളിഞ്ഞുവരുന്ന കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ചാലുകള്‍ കണ്ടില്ല എന്ന് ഭാവിച്ചു പവന്‍.

റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട് ബസ്സ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ നല്ല തിരക്ക്.മുണ്ട്രുവിലേക്കുള്ള ബസ്സ് യാത്രയും പവന് പൊള്ളുന്ന തീച്ചൂളയില്‍ എന്നപോലെ .എങ്കിലും, കടലയും ഗോതമ്പും വിളഞ്ഞ വിജനമായ പാടങ്ങള്‍ക്കിടയിലെ "സികാര്‍ റോഡി" ലൂടെ വളരെ വേഗത്തില്‍ ബസ്സ് പോകുമ്പോള്‍ വീശിയടിക്കുന്ന ഉഷ്ണകാറ്റില്‍ എവിടെനിന്നോ പവന്‍റെ നെറുകയില്‍ തണുത്ത ഒരു വിരല്‍സ്പര്‍ശം.

"നീ ഉറങ്ങിയോ വാവേ......"
കണ്ണുകള്‍ മെല്ലെത്തുറന്നു കൊച്ചു പവന്‍.പൊള്ളുന്ന പനിച്ചൂടില്‍ വിറച്ചുകിടക്കുന്ന അവന്‍റെ നെറ്റിയില്‍ തലോടിക്കൊണ്ട്അമ്മ അടുത്തു നില്‍ക്കുന്നു.
നെറ്റിയില്‍ ചുവന്ന സിന്ദൂരം, മുഖം പാതി മറച്ച ചുവന്ന ഉത്തരീ യത്തിനിടയിലൂടെ തിളങ്ങുന്ന പച്ച മൂക്കുത്തി.
"അമ്മാ ......ഒരു പാട്ട് പാട് അമ്മ "
പവന്‍ കണ്ണുകള്‍ വീണ്ടും അടച്ചു.വീശിയടിച്ച ചൂട് കാറ്റിന്‍റെ താളത്തില്‍  അമ്മയുടെ ഉറക്കു പാട്ടിന്‍റെ ഈരടികള്‍.

വീണ്ടും ഒരു പിറന്നാള്‍ ദിനം . കൊച്ചു പവന് അന്ന് മൂന്നു വയസ്സ്.
പാടത്തില്‍ അങ്ങിങ്ങായി കൊയ്ത്ത് കഴിഞ്ഞു കൂട്ടിയ ഗോതമ്പ് കറ്റകള്‍ അടുക്കി വെച്ച ഒരു സന്ധ്യാ സമയം.

ദൈറോളയിലെ കൊച്ചു വീട്ടില്‍ അന്ന് ഉത്സവം പോലെ സന്തോഷം പൂത്തുലഞ്ഞു.
അച്ഛനും അമ്മയോടുമൊപ്പം അന്ന് പവന്‍ അമര്‍സറിലെ  ദേവി മാതാ ക്ഷേത്രത്തില്‍ തൊഴുതു.അപ്പോഴും അമ്മയുടെ പച്ച മൂക്കുത്തിക്ക് നല്ല തിളക്കമായിരുന്നു,നെറ്റിയിലെ സിന്ദൂരത്തിന്  പതിവിലും ചുവപ്പും.  തിരികെ ഗോതമ്പ് പാടവരമ്പില്‍ക്കൂടി അച്ഛന്‍റെ തോളില്‍ ഇരുന്നായിരുന്നു പവന്‍റെ യാത്ര.കതിരുകള്‍ കൊയ്ത പാടത്ത് അന്ന് വീശിയ കാറ്റിന് നല്ല തണുപ്പായിരുന്നു .പവന്‍ വീട്ടില്‍  എത്തും മുന്‍പേപെയ്തുപോയ മഴയില്‍ ഗ്രാമവാസികള്‍  കൊയ്തു  കൂട്ടിയ കറ്റകള്‍ മിക്കതും നനഞ്ഞു.
എങ്കിലും ചുടു കാറ്റില്‍ പൊള്ളിയ ദൈറാളയെ ആ മഴ ഒന്നു തണുപ്പിച്ചു.മണ്ണി ന്‍റെ ഗന്ധം അന്ന് ദൈറാളയിലെ ഭൂമിമുഴുവന്‍ നിറഞ്ഞു നിന്നു.

കൊച്ചു പവന്‍  മഴ നേരില്‍  കാണുന്നത് അത് രണ്ടാം തവണ.
പക്ഷെ നിനച്ചിരിക്കാതെ പെയ്ത മഴ ദൈറോളയില്‍ നിന്നും തിരികെ പോയത് പവന്‍റെ അച്ഛനേയും കൊണ്ടാണ്.രാത്രിയില്‍ പതിവിലും നേരത്തെ  ഉറങ്ങിപ്പോയ പവന്‍ ,അച്ഛന്‍  ഒരിക്കലും ഉണരാത്ത  ഉറക്കത്തിലേക്കു പോയത് അറിഞ്ഞതുമില്ല .
പിറ്റേന്ന് മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങിയ വീട്ടില്‍,ആള്‍ത്തിരക്കിനിടയില്‍ അമ്മയെ പവന്‍ കണ്ടു. പക്ഷെ ആ പച്ചക്കല്ല്  മൂക്കുത്തിയോ,സിന്ദൂരപ്പോട്ടോഅമ്മയില്‍ കണ്ടില്ല,അമ്മയുടെ തലയിലെ ചുവന്ന ഉത്തരീയത്തിന്‍റെ നിറം മങ്ങി വെള്ള ആയതു പോലെ അവന് തോന്നി .
ഉറക്കത്തില്‍ ഉണര്‍ന്ന പവന്‍ പലതും  ചോദിച്ചിട്ടും  അമ്മ മറുപടി ഒന്നും പറഞ്ഞതുമില്ല .

 ഉച്ച വെയില്‍ ചുട്ടു പഴുപ്പിച്ച ഗോതമ്പ് പാടങ്ങള്‍ക്കിടയിലൂടെ കൊട്ടും,കുരവയും, ആരവവും ആയി പോകുന്ന ഗ്രാമവാസികള്‍ക്കൊപ്പം പവനും പോയി.അമ്മയുടെ മുഖത്ത് നോക്കുമ്പോഴെല്ലാം അവന് വല്ലാതെ വിഷമം തോന്നിഅമ്മയുടെ ഉത്തരീയതിന്‍റെ  തുമ്പു പറ്റി നടക്കുന്ന കൊച്ചു പവനെ ആരൊക്കെയോ ചേര്‍ന്ന് ദൂരേക്ക്‌ മാറ്റി നടത്തി .
.ഒടുവില്‍ വിജനമായ ഏതോ ഒരു സ്ഥലത്ത് എല്ലാവരും  ഒത്തു ചേര്‍ന്നപ്പോള്‍ ഒഴിഞ്ഞൊരു മരച്ചുവട്ടില്‍ ഇരിക്കുന്ന അമ്മയുടെ അരികില്‍ വന്ന്  പവന്‍ വീണ്ടും ആ മുഖത്തേക്ക് നോക്കി ,ആ പച്ചക്കല്ല് മൂക്കുത്തി കാണുന്നില്ല.....
കുറച്ചകലെയായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും,ആര്‍പ്പുവിളിക്കുന്നതും പവന്‍ കണ്ടു .
അപ്പോഴും വീട് വിട്ട് ഈ ഉച്ച നേരത്ത് എല്ലാവരും ഈ സ്ഥലത്തേക്ക് വന്നതെന്തിനെന്ന് കുഞ്ഞ് പവന് മനസ്സിലായതേയില്ല .

വെയില്‍ നാളങ്ങള്‍ ദൂരെ  കൊയ്തൊഴിഞ്ഞ  പാടത്തേക്കു ചാഞ്ഞു തുടങ്ങിയിരുന്നു. പിന്നെപ്പോഴോ മന്ത്രോച്ചാരണങ്ങള്‍  മുഴങ്ങിയപ്പോള്‍ അമ്മയെ ആരെല്ലാമോ വന്നു കൂട്ടി കൊണ്ടു പോകുന്നത് പവന്‍ കണ്ടു .അമ്മയുടെ സാരി തുമ്പില്‍ തൂങ്ങി കരയുവാന്‍ തുടങ്ങിയ  പവനെ മുതിര്‍ന്നവരില്‍ ആരോ എടുത്തു കൊണ്ടു പോകുവാനും ശ്രമിച്ചു .പോകും മുന്‍പ് ഒരു  വട്ടം അമ്മ പവനെ വാരി എടുക്കുക്കുകയും നെറുകയില്‍ ചുംബിക്കുകയും ചെയ്തു.അതുവരെയുള്ള നിശബ്ദത വിട്ട് അമ്മ ഉറക്കെ കരയുന്നതും പവന്‍ കേട്ടു.അമ്മ കരഞ്ഞാല്‍ പവന് എന്നും വിഷമമാണ്.അകന്നുപോകുന്ന അമ്മയുടെ കരച്ചില്‍ ആരവങ്ങളില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ ,ആളിക്കത്തുന്ന അഗ്നിയില്‍ അച്ഛനോടൊപ്പം അമ്മയും എരിഞ്ഞടങ്ങിതറിയാതെ,കരഞ്ഞ്  കരഞ്ഞ് പവന്‍ മുത്തച്ഛന്‍റെ  തോളില്‍ കിടന്ന്  ഉറങ്ങിപ്പോയി.


ദൈറാളയിലെ ഭൂമിക്ക് അന്ന് കരിഞ്ഞുപോയ മണ്ണിന്‍റെ ഗന്ധമായിരുന്നു.  അഗ്നിയില്‍ അമര്‍ന്നുപോയ തേങ്ങലുകള്‍ അന്ന് പ്രകൃതിപോലും കേട്ടില്ല.ഒരു കണ്ണുനീരിനും കെടുത്തുവാനാകാതെ ആളിക്കത്തിയ ആ അഗ്നിയില്‍ നിന്നും വീണ്ടും ഒരു "സതി മാതാ" ജന്മം കൊണ്ടതറിയാതെ പവന്‍ അമ്മാവനോടൊപ്പം ആ രാത്രിയില്‍ ദൈറോള വിട്ട് കല്‍ക്കയിലേക്ക് യാത്രയായി.

ഗോതമ്പ് പാടത്തിനരികിലെ ആ പഴയ ഇടവഴി കാണാനേയില്ല.ഈ പാട വരമ്പിലൂടെയാണ് അച്ഛന്‍ പവനെ  തോളിലേറ്റി നടക്കാറുണ്ടായിരുന്നത്‌ .ദൈറോള ആകെ മാറിയിരിക്കുന്നു .മണ്‍പാതകള്‍ പലതും ടാറിട്ട റോഡുകള്‍,പാതയോരത്ത് പുതിയ പുതിയ കെട്ടിടങ്ങള്‍.കണ്മുന്‍പില്‍ കണ്ട മുഖങ്ങളില്‍ പവന്പരിചയമുളള ആരുമേയില്ല .കൊയ്തൊഴിഞ്ഞ ചില പാടങ്ങളില്‍ കുട്ടികള്‍ ക്രിക്കെറ്റ്  കളിക്കുന്നു.

വെയിലിന്‍റെ ചൂടിന്‌ കാഠിന്യം കൂടി വരുന്നു.
വഴിയോരത്ത് കണ്ട വിജനമായ ഒരു സ്ഥലം പവന്‍റെ ഓര്‍മകളെ പൊള്ളിച്ചു.
ഒറ്റപ്പെട്ട് നില്‍ക്കുന്ന ആ മരത്തണലില്‍ ആണ്‌ പവന്‍ അന്ന് അവസാനമായി അമ്മയോടൊപ്പം ഇരുന്നത്. ഇലകള്‍ പൊഴിച്ചു നിന്ന ആ മരത്തിന്‍റെ ഉണങ്ങിയ  ചില്ലകള്‍ പരിചയ ഭാവത്തോടെ പവനെ നോക്കി.തൊട്ടപ്പുറത്തെ ക്ഷേത്രത്തിലെ പൊട്ടിപൊളിഞ്ഞ മതിലില്‍ അമ്മയുടെ വിരലുകള്‍ പതിപ്പിച്ചിട്ടുണ്ടാകുമോ ?
ക്ഷേത്ര വാതിലില്‍ കണ്ട നിറം മങ്ങിയ അക്ഷരങ്ങള്‍ പവന്‍ വായിച്ചു "സതി മാതാ കീ  ജയ് ....സതി  കി  പതി  കീ ജയ്  "
അക്ഷരങ്ങള്‍ക്കിടയില്‍ ഒരു പച്ചക്കല്‍ മൂക്കുത്തി ആ വെയിലില്‍ തിളങ്ങിയോ?ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ ഒന്നിന്‍റെ  നെറ്റിയില്‍ ഒരു ചുവന്ന സിന്ദൂരപ്പൊ ട്ടും .........?


സ്വര്‍ണം വിളഞ്ഞ ഗോതമ്പു വയലുകളില്‍ വീശിയടിച്ച ചൂടുകാറ്റില്‍ പവന്‍ ആ സ്വരം തിരിച്ചറിഞ്ഞു .

"വാവേ .....ഉറങ്ങിക്കോട്ടോ"


കാറ്റിലൂടെ ഒഴുകിയെത്തിയ ഒരു താരാട്ട് പാട്ടിന്‍റെ ചുട്ടുപൊള്ളിക്കുന്ന  ഓര്‍മ്മകളില്‍ പവന്‍ കണ്ണുകള്‍ ഇറുകെ അടച്ചു.





സതി -ഭര്‍ത്താവിന്‍റെ ചിതയില്‍ ചാടി ഭാര്യയും ജീവന്‍ ഹോമിക്കുന്ന ഒരു ആചാരം 
സതിമാത-സതി അനുഷ്ട്ടിക്കുന്ന സ്ത്രീക്ക് നല്‍കുന്ന വിളിപ്പേര്.
ദൈറാള -രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഒരു ഗ്രാമം .
അമര്‍സര്‍-രാജസ്ഥാനിലെ മറ്റൊരു  ഗ്രാമം 
കല്‍ക്ക-ഹരിയാനയിലെ പഞ്ചകുള ജില്ലയില്‍ ഉള്‍പെട്ട പ്രദേശം 





കുറിപ്പ് :ചരിത്രത്തിന്‍റെ  ഏടുകളില്‍ ഇന്നും നൊമ്പരമാകുന്ന "സതി" എന്ന അനാചാരം നിര്‍ത്തലാക്കിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്‌ .എന്നിട്ടും 1987  രാജസ്ഥാനിലെ ദൈറാളഗ്രാമം ഒരു "സതി"ക്ക് സാക്ഷിയാകേണ്ടി വന്നു.ദൈറാളയില്‍ അന്ന് സതി അനുഷ്ട്ടിച്ച  "രൂപ്‌ കാന്‍വാര്‍ "എന്ന പെണ്‍കുട്ടിയു മായോ,അവരുടെ  ജീവിതപശ്ചാത്തലവുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്ന് തീര്‍ത്തും പറയുന്നു .സ്വതന്ത്ര ഇന്ത്യയില്‍  നാം അറിയാതെ സംഭവിച്ച ആ അക്ഷരത്തെറ്റിന് ഇനി എന്ത് പ്രായാശ്ചിത്തമാണ് ചെയ്യുക  ?
അന്ന് അഗ്നിയില്‍ പൊലിഞ്ഞുപോയ "രൂപ്‌ കാന്‍വാര്‍"ന് വേണ്ടി,വിധിയുടെ നിയോഗത്താല്‍ സതി അനുഷ്ട്ടിക്കേണ്ടിവന്ന നിരവധി സ്ത്രീ ജന്മങ്ങള്‍ക്കു  വേണ്ടി ,അന്ധവിശ്വാസം അനാഥമാക്കപ്പെട്ട പിഞ്ചു ബാല്യങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ഈ കഥ സമര്‍പ്പിക്കുന്നു. 


ചിത്രങ്ങള്‍ :കടപ്പാട് ഗൂഗിള്‍(സതി അനുഷ്ട്ടിച്ച വനിതകളുടെ കൈവിരലുകള്‍ പതിച്ചതിന്‍റെ ചിത്രം,  മാള്‍സിംഗ് ശെഖാവത്-രൂപ് കന്‍വര്‍ ദമ്പതികളുടെ വിവാഹ ഫോട്ടോ )


Saturday, October 15, 2011

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍(3)

  
 അതിരുകള്‍ ഇല്ലാത്ത കാഴ്ചകള്‍


മഴ മാറി നിന്ന ഒരു പകല്‍ ആയിരുന്നു അന്ന്.
തണുപ്പിന്‍റെ കാഠിന്യവും അല്‍പ്പം കുറഞ്ഞപോലെ.ഈ "സൂര്യ നഗരത്തില്‍" വന്ന ശേഷം സൂര്യനെ ഇതേ വരെ ഒന്നു കണ്ടതേയില്ല. ഇന്നത്തെ  യാത്ര ചരിത്രത്തിന്‍റെ  ഓര്‍മ്മകള്‍ തേടിയാണ്.ഒരു കാലഘട്ടത്തിന്‍റെ പ്രണയ സ്വപ്‌നങ്ങള്‍ വസന്തം വിരിയിച്ച,പ്രേമ സല്ലാപങ്ങള്‍ക്ക് മൂകസാക്ഷിയായ മുഗള്‍ ഉദ്യാനങ്ങള്‍ തേടി.



ലാല്‍ ചൗക്കില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് പരി മഹല്‍ എന്ന കോട്ട.ഒരിക്കല്‍ ബുദ്ധിസ്റ്റ്  മൊണാസ്ട്രി ആയിരുന്ന പരിമഹല്‍ പിന്നീട് ആസ്ട്രോളൊജി സ്കൂള്‍ ആക്കിമാറ്റിയത് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍റെ മൂത്ത മകനായ ദാര രാജകുമാരന്‍ ആണ്‌.കോട്ടയുടെ ഭാഗമായി മനോഹരമായ ഉദ്യാനവും ഉണ്ട്.പലതട്ടുകളായുള്ള ഉദ്യാനത്തിന്‍റെ ഏത് ഭാഗത്ത്‌ നിന്നാലും അങ്ങ് ദൂരെ ദല്‍ തടാകം കാണാം.പരി മഹല്‍ നിന്നും ദല്‍ തടാകത്തിന്‍റെ കാഴ്ച വളരെ മനോഹരം.ഈ മുഗളോദ്യാനത്തിലേക്ക് പോകുവാന്‍ താഴ്വാരയില്‍   നിന്ന് പ്രത്യേകം റോഡ്‌ തന്നെ ഉണ്ട്.കുന്നിന്‍ മുകളിലേക്ക് പോകും തോറും തണുപ്പിന്‍റെ കാഠിന്യം കൂടി വന്നു.പരി മഹലില്‍ സഞ്ചാരികളുടെ തിരക്ക് അത്ര അനുഭവപ്പെട്ടില്ല.വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കോട്ടയുടെ ചില ഭാഗങ്ങള്‍ക്ക് കാലപ്പഴക്കം കൊണ്ടു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അവിടെയുള്ള പൂന്തോട്ടം ഇന്നും മനോഹരമായിത്തന്നെ നിലനില്‍ക്കുന്നു.മുകളിലേക്ക് കയറുന്ന പടിക്കെട്ടുകളിലും മറ്റും ഇന്ത്യന്‍ പട്ടാളം ജാഗരൂകരായി നില്‍ക്കുന്നുണ്ട് പടിക്കെട്ടുകള്‍ മുകളിലേക്ക് കയറുമ്പോള്‍ താഴെ ഏതോ വിശിഷ്ട്ട വ്യക്തി വന്ന വാഹനത്തിന്‍റെ ഒരു ഇരമ്പല്‍. മൂന്ന് വാഹനങ്ങളിലായി മക്കളും ചെറുമക്കളുമായി പത്തോളംപേര്‍ ഉള്‍പ്പെട്ട ഏതോ ഒരു വി.ഐ.പി കുടുംബവും അവര്‍ക്ക് അകമ്പടി സേവിച്ച്‌ തോക്കേന്തിയ സുരക്ഷാ ഭടന്മാരും ആയിരുന്നു അത്. പടവുകള്‍ കയറി ആ കുടുബം മുകളിലെ കാഴ്ചകള്‍ കാണുവാന്‍ നീങ്ങി.ഇത്തരം വി ഐ പി യാത്രകളെ കുറിച്ച് പറഞ്ഞും,വായിച്ചും കേട്ടും മാത്രം അറിവുള്ള എനിക്ക് ആ കാഴ്ച വല്ലാത്ത കൗതുകം തോന്നി.ആരോടും പറയാനാകാതെ ഒരുള്‍ ഭയം മനസ്സില്‍ മറ്റൊരു  തണുപ്പ് നിറച്ചു.ഉദ്യാനത്തിലെ നിറഞ്ഞ് പൂത്തുലഞ്ഞ ചെടികള്‍ എന്‍റെ കണ്ണുകളില്‍ വസന്തം വിരിയിക്കുമ്പോള്‍ ചരിത്രത്തിന്‍റെ തിരുശേഷിപ്പുകള്‍ പകര്‍ന്നു നല്‍കിയ പരി മഹല്‍ കാഴ്ചകള്‍ മനസ്സില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരുന്നു.പൂക്കളുടെ ഭംഗി ആസ്വദിക്കുന്ന ഒരു വേള എന്‍റെ ശ്രദ്ധ തൊട്ടടുത്ത്‌ നിന്ന് ഫോട്ടോക്ക് പോസ്സു ചെയ്യുന്ന ആ വി.ഐ.പി കുടുംബത്തിലേക്കായി.പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുവ തലമുറ ഫോട്ടോയ്ക്ക് പോസ്സു ചെയ്യുന്ന തിരക്കിലാണ്.പല രീതിയില്‍ പല ആംഗിളുകളില്‍ അവര്‍ പോസ്സു ചെയ്യുന്ന ഫോട്ടോ എടുത്തു കൊടുക്കുന്നത് തോക്കേന്തിയ ഇന്ത്യന്‍ പട്ടാളക്കാര്‍ ആണ്‌.ചരിഞ്ഞും ,തിരിഞ്ഞും നിന്ന് തരുണീമണികള്‍ ഫോട്ടോക്ക് പോസ്സു ചെയ്യുമ്പോള്‍ എനിക്കാ കാവല്‍ ഭടന്‍ന്മാരോട് അനുകമ്പ തോന്നി,ഞാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ജനതയോട് ലജ്ജയും.സുരക്ഷയുടെ പേരില്‍ഇതും രാജ്യസേവനമോ!

പരി മഹല്‍-ഉദ്യാനത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന മഞ്ഞ പൂക്കള്‍ 

പരി മഹല്‍ നിന്നാല്‍ ദല്‍ തടാകത്തിന്‍റെ ഒട്ടു മിക്ക ഭാഗങ്ങളും കാണുവാന്‍ കഴിയും.ദൂരെ മഞ്ഞു മലകള്‍ക്കിടയില്‍ അലസ്സയായീ കിടക്കുന്ന ദല്‍ എന്ന സുന്ദരിയെ എത്ര കണ്ടാലും മതിവരില്ല. താഴ്വരയില്‍ ഒരിടത്ത് പലനിറത്തിലുള്ള സിന്ദൂരകൂട്ടുകള്‍ കൊണ്ടു രംഗോലി ഡിസൈന്‍ ചെയ്തിരിക്കുന്നു.ദൂരെകാഴ്ചയില്‍ വിവിധ വര്‍ണ്ണങ്ങളില്‍ സിന്ദൂര കൂട്ടുകള്‍ പോലെ കാണുന്നത് ടുലിപ് പൂക്കളാണെന്ന് ഫയാസ്സ് ഫായി പറഞ്ഞു.പരി മഹല്‍ നിന്നും താഴ്വാരത്തിലേക്ക് തിരിക്കുമ്പോള്‍ തണുപ്പിന്‍റെ കാഠിന്യം കുറഞ്ഞും കൂടിയും അനുഭവപ്പെട്ടു .വഴിയരികില്‍ ഒരിടത്ത്‌ രണ്ട് കൊച്ചു കുട്ടികള്‍ സൈക്കിള്‍ പരിശീലിക്കുന്നു .അവിടെയും അവര്‍ക്ക് പട്ടാളം കാവല്‍.സൈക്കിള്‍ ചവിട്ടുന്ന കുരുന്നിന് അകമ്പടി സേവിച്ചുതോക്കും പിടിച്ച്‌ സുരക്ഷാഭടന്‍.ഇതും ഒരു ബാല്യം ആണല്ലോ എന്ന് ഓര്‍ത്തുപോയി.നാട്ടു വഴിയില്‍ സൈക്കിള്‍ ചവിട്ടി,ടയറുകള്‍ ഉരുട്ടി,ഓലപ്പന്ത്‌ കളിക്കുന്ന പിഞ്ചുകുട്ടികളെ ഓര്‍ത്തപ്പോള്‍ ഈ ബാല്യം എന്നെ നൊമ്പരപ്പെടുത്തുന്നു.വല്യ  വല്യ ആള്‍ക്കാരുടെ മക്കളായി ജനിക്കുന്ന വി.ഐ പി ബാല്യങ്ങള്‍ !

പരിമഹല്‍ -ചഷ്മേ ഷാഹി റോഡിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട് .ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകന്‍ ദാര രാജകുമാരന്‍ ആണ്‌ ഈ റോഡിന്‍റെ നിര്‍മ്മിതിക്ക് പിന്നില്‍ എന്നും പറയുന്നു.ഇന്ന് ആ പ്രദേശങ്ങള്‍ ടൂറിസ്റ്റ് വില്ലേജുകള്‍ ആണ്‌ .സഞ്ചാരികള്‍ക്ക് താമസിക്കുവാനുള്ള മുന്തിയ ഇനം ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെ ഇന്ന് ലഭ്യമാണ്.

മറഞ്ഞു പോകുന്ന പിന്‍കാഴ്ചകളോടൊപ്പം പരി മഹലും മൂടല്‍ മഞ്ഞില്‍ മറയുമ്പോള്‍ വീണ്ടും എന്‍റെ ഓര്‍മ്മകള്‍ ചരിത്ര വഴികളിലൂടെ ഒരു തിരിച്ചുപോക്ക് നടത്തി.വര്‍ഷങ്ങള്‍ പുറകോട്ടൊരു യാത്ര.ഇവിടെ ഈ വഴികളിലൂടെ ദാര രാജകുമാരന്‍ അന്ന് വന്നത് കുതിരപ്പുറത്തായിരിക്കുമോ?താഴ്വരയില്‍ നിന്നും കുന്നിന്‍ മുകളിലുള്ള ഈ കോട്ടയിലേക്ക് ഇങ്ങനെ ഒരു വഴി നിര്‍മ്മിച്ചത്‌ ഈ എനിക്കും കൂടി യാത്രചെയ്യാനായിരുന്നുവോ?ഈ വഴി നടക്കാനിരിക്കുന്ന യാത്രികരുടെ പേരില്‍ എന്‍റെ പേരും അന്നേ കുറിക്ക പെട്ടിട്ടുണ്ടായിരുന്നോ?

പരി മഹലില്‍ ഉറങ്ങുന്ന ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍ മനസ്സിന്‍റെ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ടുലിപ് ഗാര്‍ഡന്‍ കാഴ്ചകളിലേക്ക് -ലോകത്തില്‍ രണ്ടാമത്തേതും, ഏഷ്യയിലെ ആദ്യത്തേതെന്നും ബഹുമതിയുള്ള ടുലിപ് ഉദ്യാനമാണിത്.ആംസ്റ്റാര്‍ഡാം (നെതര്‍ലെണ്ട് ),ഓസ്ട്രിയ ....തുടങ്ങിയ രാജ്യങ്ങളിലാണ് ലോകത്തില്‍ ടുലിപ് പുഷ്പ്പങ്ങള്‍ ഉള്ളത് .


ശ്രീനഗര്‍ നിന്നും ഏകദേശം ഏഴുകിലോമീറ്റര്‍ മാറിസ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം പൊതുജനങ്ങള്‍ക്ക്‌ തുറന്ന് കൊടുത്തത് മാര്‍ച്ച്‌ 2008 ല്‍ ശ്രീമതി സോണിയ ഗാന്ധിയാണ്. സബര്‍വന്‍ കുന്നുകളുടെ അടിവാരത്തില്‍ ദല്‍ തടാകത്തിന്‍റെ തീരത്താണ് പൂക്കളുടെ ഈ താഴ്വര.
പ്രവേശന കവാടത്തില്‍ ഇവിടെയും "weapons not  allowed  "എന്ന് എഴുതി വെച്ചിട്ടുണ്ട്
കുന്നിന്‍ മുകളിലുള്ള പരിമഹല്‍ നിന്നപ്പോള്‍ അല്‍പ്പം മുന്‍പ് ഞാന്‍ താഴ്വാരത്ത് കണ്ട വിവിധ വര്‍ണ്ണങ്ങളുടെ നിറകൂട്ടുകള്‍ ഇപ്പോള്‍ കണ്‍മുന്‍പില്‍.....!
വസന്തം വന്നിരുന്നുവെങ്കില്‍ ...........

മഞ്ഞ ടുലിപ് പുഷ്പ്പങ്ങള്‍ ആദ്യം ഞാന്‍ കാണുന്നത് കമ്പ്യൂട്ടറിന്‍റെ  ഡെസ്ക് ടോപ്പിലെ വാള്‍ പേപ്പറില്‍ ആണ്‌ .പിന്നെ "അന്യന്‍" തുടങ്ങി ചില സിനികളിലെ ഗാനരംഗങ്ങളിലും.പൂത്തുലഞ്ഞു നില്‍ക്കുന്ന പുഷ്പ്പങ്ങളുടെ മനോഹര കാഴ്ച നേരില്‍ കണ്ടനിമിഷം കണ്ണുകള്‍ ചിമ്മാതെ ഞാന്‍ നിന്നു..വസന്തകാലംവന്നില്ല എങ്കിലും ചെടികള്‍ പൂക്കള്‍ നിറച്ചുനില്‍ക്കുന്നു.ഈ കാഴ്ച ഇത്ര മനോഹരമെങ്കില്‍ ഈ ഉദ്യാനത്തിലെ ആ വസന്തകാലം എത്ര മനോഹരം ആയിരിക്കും!.വിശാലമായ ഏക്കര്‍ കണക്കിന് സ്ഥലത്തില്‍ വിരിഞ്ഞു നിറഞ്ഞ് നില്‍ക്കുന്ന പൂക്കള്‍.
ചുവന്ന ടുലിപ് പുഷ്പ്പങ്ങള്‍ 

പല പലനിറങ്ങളില്‍......ചുവപ്പും ,മഞ്ഞയും,മജന്തയും,ഓറഞ്ചും ,വെള്ളയും ..........അങ്ങനെ അങ്ങനെ ..വളരെ സൂഷ്മതയോടെ ആണ്‌ ഈ പൂന്തോട്ടം സംരക്ഷിക്കുന്നതെന്ന് കാഴ്ചയില്‍ തന്നെ മനസ്സിലാകും.
കാഴ്ച്ചക്കാരായ നമ്മള്‍ക്ക് പൂക്കളുടെ അടുത്തു പോയി നിന്ന് അവയെ കാണാം,നിറഞ്ഞ് പൂത്ത ചെടികള്‍ക്കിടയില്‍ തീര്‍ത്ത ചാലുകളില്‍ നിന്നോ,ഇരുന്നോ ഫോട്ടോക്ക് പോസ് ചെയ്യാം ..പൂന്തോട്ടത്തിന്‍റെ പിന്നിലായി അങ്ങ് ദൂരെ കാഴ്ചയില്‍ മഞ്ഞുമൂടിയ പര്‍വ്വതനിരകള്‍. എനിക്കേറ്റവും പ്രിയപ്പെട്ട നിറം ഇളം മഞ്ഞയാണ് എങ്കിലും,ഈ പുഷ്പ്പങ്ങളെ കാണുമ്പോള്‍ എനിക്കെല്ലാ നിറങ്ങളോടും ഒരിഷ്ട്ടം തോന്നുന്നു . വര്‍ണ്ണങ്ങളുടെ സംഗമം പൂക്കളില്‍ നിറയുമ്പോള്‍ പ്രിയമല്ലാത്ത നിറങ്ങളോട് പോലും നമുക്ക് പ്രിയം തോന്നിപ്പോകും .പൂക്കളില്‍ എന്‍റെ ക്യാമാറക്കണ്ണുകള്‍ കണ്ണുകള്‍ ചിമ്മി മിന്നി മിന്നി പ്രകാശിച്ചുകൊണ്ടിരുന്നു. പുഷ്പ്പങ്ങളില്‍ തൊടുവാനോ,അടര്‍ത്തിയെടുക്കുവാനോ പാടില്ല എന്ന് പലയിടങ്ങളില്‍ നിര്‍ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ കാണാം.ഇനിഈ ഭംഗി കണ്ട്‌ മനസ്സിന്‍റെ നിയന്ത്രണം കൈവിട്ട് ഒരു പൂവ് എങ്ങാന്‍ അടര്‍ത്തിപ്പോയാല്‍ രൂപ 500 ആണ്‌ പിഴ.അപ്പോള്‍ പിന്നെ ആരുംതന്നെ അങ്ങനെയൊരു സാഹസത്തിനു മുതിരില്ല.എന്നെപോലുള്ളവര്‍ പ്രത്യേകിച്ചും .പൂന്തോട്ടം സൂക്ഷിപ്പുകാര്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ അടിക്കടി വിസില്‍ മുഴക്കുന്നുണ്ട്.പക്ഷെ ഞങ്ങളോടൊപ്പമുള്ള കൊച്ചു ഷാഹീദിനെ ആരുനിയന്ത്രിക്കാന്‍!കുഞ്ഞ് മനസ്സിന് അറിയില്ലല്ലോ പൂക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണ രേഖകളെക്കുറിച്ച്.അവന്‍ ചെടികള്‍ക്കിടയിലൂടെ ഓടുകയും പൂക്കളുടെ അടുത്തു പോയി അവയില്‍ തൊട്ട് ആസ്വദിക്കുകയും ചെയ്യുന്നു.ഇടയ്ക്കിടയ്ക്ക് നഗീന്‍ കാശ്മീരി ഭാഷയില്‍ എന്തെല്ലാമോ മകനോട്‌ പറയുന്നുണ്ട്.ശബ്ദത്തിന്‍റെ ടോണില്‍ നിന്നും നഗീന്‍ ദേഷ്യപ്പെടുകയാണെന്ന് വളരെ വ്യക്തം.എന്നിട്ടും ഷാഹീദിന് ഒരു കൂസലുമില്ല .ഒരു വേള നിയന്ത്രണ രേഖ മറികടന്ന് അവന്‍ പൂക്കളെ കൊഞ്ചിക്കാന്‍ തുടങ്ങിയപ്പോള്‍ തോട്ടം സൂക്ഷിപ്പുകാരില്‍ ഒരാള്‍ ഫയാസ്സു ഫായിയോട് അല്‍പ്പം കയര്‍ത്ത് സംസാരിക്കുക പോലും ചെയ്തു.കയ്യില്‍ ഒരു അഞ്ഞൂറ് രൂപ എടുത്തു വെക്കാന്‍ സമയമായോ എന്ന് എനിക്കും തോന്നാതിരുന്നില്ല .എങ്കിലും ഞാന്‍ അറിയാതെ കൊതിച്ചു പോയി,ആ പഴയ ബാല്യം .......എന്ത് മനോഹരമായിരുന്നു!
ബാല്യം എത്ര മനോഹരം.......

പൂമ്പാറ്റയെപോലെ പാറിനടന്ന,കെട്ടഴിച്ച പട്ടം പോലെ പറന്നു നടന്ന,തടയില്ലാത്ത അരുവിപോലെ ഒഴുകിയ ആ നഷ്ട്ട ബാല്യം .......ഇന്ന് കൂട്ടിലടച്ച കിളികളായി ,ഒരു നൂലിന്‍റെ തുമ്പില്‍ ഒതുങ്ങി നില്‍ക്കുന്ന പട്ടമായി,തടയണയിട്ട അരുവിയായി,ലക്ഷ്മണ രേഖകള്‍ക്കിടയില്‍ ഞെരുങ്ങി........ മാറിപോയില്ലെ നമ്മളെല്ലാവരും ....

പൂക്കളുടെ കാഴ്ച അങ്ങനെ അതിരുകള്‍ ഇല്ലാതെ കിടക്കുമ്പോള്‍ തീരെ മനസ്സില്ലാതെ ടുലിപ് ഗാര്‍ഡനോട് വിടപറഞ്ഞ് വഴിയരികിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനും കടന്ന്‌ ചഷ്മേ ഷാഹി റോഡില്‍ എത്തിയപ്പോഴേക്കും തണുപ്പിന്‍റെ വല്ലാത്തൊരു വശ്യത അന്തരീക്ഷത്തിന്.കൈയുറ ധരിച്ച വിരലുകള്‍ കൂട്ടിപിടിച്ച്‌ തണുപ്പിനെ എന്നിലേക്ക്‌ ചേര്‍ത്തു വെച്ചു ഞാന്‍,ഒപ്പം മനസ്സിന്‍റെ കാണാക്കണ്ണുകളില്‍ ആ ഉദ്യാനസൗന്ദര്യവും.ആത്മസംഘര്‍ഷങ്ങളില്‍ എനിക്കിനി ഓര്‍ക്കുവാന്‍ ഈ നിറഞ്ഞ് പൂത്ത പൂന്തോട്ടത്തിന്‍റെ ഓര്‍മ്മചിത്രം മതിയാകുമായിരിക്കും.മഞ്ഞിന്‍റെ താഴ്വരകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ വര്‍ണ്ണ പ്രപഞ്ചം എന്‍റെ മനസ്സിന്‍റെ വരള്‍ച്ചകളില്‍ എന്നെങ്കിലുമൊക്കെ പൂത്തുലഞ്ഞിരുന്നെങ്കില്‍ !


മുഗള്‍ ഉദ്യാനത്തില്‍പെട്ട ഷാഹി ബാഗ്‌ എന്ന് അറിയെപ്പെടുന്ന "ചഷ്മേ ഷാഹി" യിലേക്കായിരുന്നു പിന്നീട് പോയത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ,ഗവര്‍ണര്‍ അലി മാര്‍ദാന്‍റെ നേതൃത്വത്തില്‍ 1692 ല്‍ നിര്‍മിച്ചതാണ് ഈ ഉദ്യാനം .ഉദ്യാനത്തിന്‍റെ മധ്യഭാഗത്തായി ദിവ്യജലം ഒഴുകിയെത്തുന്ന ഒരു ഉറവ ഫയാസ്സ് ഫായി കാട്ടി തന്നു .ഉദര സംബന്ധമായ എല്ലാ രോഗങ്ങളും ആ ജലം കുടിച്ചാല്‍ മാറുമത്രേ .ആ വിശ്വാസം ഒരു പരിധി വരെ ശരിയാണെന്ന് ചില വിവരണങ്ങളും പറയുന്നുണ്ട്.ചാച്ചാജിയുടെ കാശ്മീര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹവും ഈ ദിവ്യ ജലം കുടിച്ചിരുന്നുവത്രേ.വിദേശികളും സ്വദേശികളുമായി ധാരാളം സഞ്ചാരികള്‍ ചഷ്മേ ഷാഹിസന്ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ട്.വരുന്നവര്‍ എല്ലാവരും ആ ഉറവയിലെ ജലം കുടിക്കുകയും കയ്യില്‍ കരുതിയ കുപ്പികളില്‍ ഔഷധ ഗുണമുള്ള വെള്ളം ശേഖരിച്ച് കൊണ്ട് പോവുകയും ചെയ്യുന്നു.ധാരാളം പേരറിയാ പൂക്കള്‍ നിറഞ്ഞ ഉദ്യാനം നോക്കി നില്‍ക്കുമ്പോഴും തണുപ്പിന്‍റെ ആ തലോടല്‍ എന്നെ തഴുകി വീണ്ടും കടന്നു പോയി.ചഷ്മേ ഷാഹിയിലെ ദിവ്യ ജലംഞാനും കയ്യില്‍ പകര്‍ന്ന് കുടിച്ചു ,ആവോളം.നന്നേ തണുത്ത ജലത്തില്‍ ഔഷധ വീര്യമുള്ള എന്തെല്ലാം ഉണ്ടാകുമായിരിക്കും! വരും നാളുകളില്‍ലേക്ക് വേണ്ടി ഞാന്‍ എന്‍റെ ദേഹത്തിനു ഉറപ്പുകൊടുത്തു,ആയിരം രോഗങ്ങളില്‍ ഒന്നെങ്കിലും മാറ്റുവാന്‍ ഈ ദിവ്യ ജലത്തിന് കഴിയും തീര്‍ച്ച ......ദേഹി വിട്ട് പോകും വരെ ദേഹത്തിന്‌ ഒരു മുന്‍കരുതല്‍.
ചഷ്മേ ഷാഹി 

.നേരം വൈകുന്നു .കാശ്മീരിലെ സൂര്യന്‍ മണാലി (കുള്ളൂ- മണാലി ഹിമാചല്‍ പ്രദേശ്‌ )ലേതുപോലെ വളരെ വൈകിയാണ് അസ്തമിക്കാറ്.ആദ്യം മണാലിയില്‍ എത്തിയനാള്‍ എനിക്കത് ഒരു അത്ഭുതം തന്നെയായിരുന്നു .വൈകിട്ട് എഴുമണിക്കും നല്ല വെളിച്ചം.എഴരയോട് അടുപ്പിച്ചാകും സന്ധ്യ മയങ്ങുക .അതേപോലെ പ്രഭാതങ്ങള്‍ വളരെ നേരത്തേയും കാലത്ത് അഞ്ച് മണിയാകുമ്പോഴേക്കും നാട്ടിലെ ഒരു എട്ട് മണിയുടെ പ്രതീതി.രാത്രിയുടെ ദൈര്‍ഘ്യം നന്നേ കുറവ്.
സമയം അഞ്ച് മണിയോട് അടുക്കുന്നു ഇന്നിനി ദല്‍ ലേക്കില്‍ കൂടി ഒരു ഷിക്കാറ(വര്‍ണ്ണ പകിട്ടുള്ള,അലങ്കരിച്ച വള്ളങ്ങള്‍)യാത്ര ആകാമെന്ന് തന്നെ തീരുമാനിച്ചു.ഹസ്രത് ബാല്‍ പോയിട്ട് അവിടെ നിന്നും ഷിക്കാറയില്‍ പോകുന്നതാണ് നല്ലതെന്ന് ഫയാസ്സു ഫായി പറഞ്ഞു.സമയം അല്‍പ്പം വൈകിയാലും തിരികെ വീട്ടിലേക്കു നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ.ടാക്സി ഡ്രൈവര്‍ക്ക് വൈറ്റിംഗ് ചാര്‍ജും നല്‍കേണ്ട.

ഹസ്രത് ബാല്‍ എത്തുവോളം കാറിനുള്ളില്‍ കുട്ടികളുടെ ആഘോഷമായിരുന്നു .ചില കാശ്മീരി,ഹിന്ദി വാക്കുകളേക്കുറിച്ചായിരുന്നു ആയിരുന്നു അന്ന് അവരുടെ നര്‍മ സംഭാഷണം .ഇന്നാട്ടുകാര്‍ പൊതുവേ കാഷ്മീരികള്‍ സംസാര മദ്ധ്യേ പ്രാസം ഒപ്പിച്ചു പറയുന്ന ഒരു പതിവുണ്ട് ."ചായ് "കുടിക്കണ്ടേ എന്നതിന് "ചായ് വായ്"കുടിക്കണ്ടേ എന്ന് ചോദിക്കും.അതേപോലെ "ഗാടി ...വാഡി ".ഇത്തരം വാക്കുകള്‍ സംഭാഷണ മദ്ധ്യേ ഞങ്ങളുടെ കാറിന്‍റെ ഡ്രൈവര്‍ അധികമായി പ്രയോഗിച്ചിരുന്നു.ആളുടെ സംഭാഷണ തുടങ്ങുമ്പോള്‍ എപ്പോഴും "മേരി ബാത്ത് സുനോ "എന്നും സംസാര മദ്ധ്യേ പലപ്പോഴും "അള്ളാ കി കസം ,മേരി ആംഖോം കി കസം"എന്നും പറയും.ആവര്‍ത്തനമെങ്കിലും ആ സംഭാഷണ രീതി കേള്‍ക്കുവാന്‍ ഒരു ഇമ്പം തോന്നിയിരുന്നു. ശ്രീ നഗറില്‍ തന്നെ അല്‍പ്പം ഉള്ളിലേക്ക് മാറിയാണ് ഡ്രൈവര്‍ അന്‍സാരിയുടെ ഭവനം.ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന ഒരു ചെറിയ കുടുംബം.20 വര്‍ഷമായി അന്‍സാരി ടാക്സി ഓടിക്കുന്നു.കാശ്മീരിനെ കുറിച്ച് പറയുമ്പോഴെല്ലാം തുടക്കത്തില്‍ തന്നെ അദ്ദേഹം വാചാലനാകുന്നു എന്ന് എനിക്ക് തോന്നി.ഉള്ളിലെവിടെയോ അടക്കി പിടിച്ച രോഷം ചില വേളകളില്‍ വാക്കുകളായി അദ്ദേഹത്തില്‍ നിന്നു പുറത്ത് വരികയും ചെയ്തു."ആസാദി കാശ്മീര്‍" ആണ്‌ തന്‍റെ ആഗ്രഹമെന്ന് ഒരു കാശ്മീരി പറഞ്ഞു ഞാന്‍ അന്ന് ആദ്യമായി കേട്ടു,അന്‍സാരിയില്‍ നിന്ന് .ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് അദ്ദേഹം രോഷം കൊള്ളുന്ന വേളകളില്‍ ഇന്ത്യന്‍ പട്ടാളത്തിന്‍റെ കാവലില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇന്ന് ഇവര്‍ തിരിച്ചറിയുന്നില്ലല്ലോ എന്ന് എനിക്ക് തോന്നി."ഒന്നു സ്വതന്ത്രമാക്കാന്‍പറയൂ ഞങ്ങളെ...ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഇവിടെ വിളയുന്നുണ്ട്‌....."എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിറയുന്നത് കഴിഞ്ഞ നാളുകളിലെ ക്രൂരമായ അനുഭവങ്ങളുടെ പ്രതികരണം എന്നോര്‍ത്തു ഞാന്‍ സ്വയം സമാധാനിച്ചു.കശ്മീര്‍ എന്ന സംസ്ഥാനത്തിന് കേവലം മൊബൈല്‍ റീചാര്‍ജില്‍ പോലും അനുവദിച്ചു കൊടുത്തിരിക്കുന്ന സൗജന്യത്തെപറ്റി ഞാന്‍ വെറുതെ പറഞ്ഞപ്പോള്‍ അദ്ദേഹം വല്ലാതെ രോഷം കൊണ്ടു "ആര്‍ക്കു വേണം ഈ സൗജന്യം ......ഒന്നിനും സ്വാതന്ത്ര്യം ഇല്ല ,എവിടെയും പട്ടാള ക്കാര്‍.നിങ്ങള്‍ ഒരു ആഴ്ച അല്ലെങ്കില്‍ ഒരു മാസം ഇവിടെ ആഘോഷിക്കുവാന്‍ വരുന്നവരാണ്.നിങ്ങള്‍ക്ക് ഈ കാഴ്ചകള്‍ ആസ്വദിക്കാനേകഴിയൂ.പക്ഷെ ഞങ്ങള്‍ ഇവിടെ ജീവിക്കെണ്ടാവരാണ് .ഉറിയിലും ,കുപ്പുവാരയിലും നിങ്ങള്‍ പോയി നോക്കു .......കശ്മീരിന്‍റെ ഹൃദയം എന്ത് മനോഹരമായിരുന്നു ഒരു കാലത്ത്.ഇന്ന് ഇപ്പോള്‍ എല്ലാം ഒന്നു ശാന്തമായത് ഇവിടെയാണ് ...നിങ്ങള്‍ കാണുന്ന ഈ ശ്രീനഗറില്‍ .വടക്കന്‍ കാശ്മീര്‍ ഇന്നും സംഘര്‍ഷഭരിതമാണ്".അദ്ദേഹത്തിന്‍റെ വാക്കുകള്‍ മനസ്സിനെ നോവിക്കുമ്പോള്‍ ,
അധിനിവേശ കാശ്മീരില്‍ വീട് വിട്ടിറങ്ങിയ പല കുടുംബങ്ങള്‍ക്കും തിരികെ വീടുകളിലേക്ക് എത്തുവാന്‍ അനുമതികിട്ടിയതായി അന്ന് കാലത്ത് "ഗ്രേറ്റ്‌ കാശ്മീര്‍"പത്രത്തില്‍ വായിച്ചത് ഓര്‍മവന്നു .അന്‍സാരി പറയുന്ന ചിലതെല്ലാം സത്യമാണ്.മറ്റു ചിലതിനോട് എനിക്ക് വിയോജിപ്പും.ഭാരത മാതാവിനെ മനസ്സില്‍ ചേര്‍ത്ത് ഞാന്‍ അന്‍സാരി പറയുന്നത് സശ്രദ്ധം കേട്ടിരുന്നു.കൂടുതല്‍ മറുപടികളോ,അഭിപ്രായങ്ങളോ പറയാതെ.
ഹസ്രത് ബാല്‍ എത്തി യാത്ര പറയുമ്പോള്‍ പിറ്റേന്ന് ഉച്ചക്ക് ശേഷം ഷാലിമാര്‍ ബാഗിലേക്കും ,നിഷാറ്റ് ബാഗിലേക്കും പോകുന്ന കാര്യം ഫയാസ്സു ഭായി അന്‍സാരിയെ ഓര്‍മപ്പെടുത്തി.


ഹസ്രത് ബാല്‍ ഓരം പറ്റി ദല്‍ തടാകത്തില്‍ ഷിക്കാറകള്‍ കിടക്കുന്നു.സഞ്ചാരികള്‍ ആണെന്നറിഞ്ഞാല്‍ വളളക്കാര്‍ കൂടുതല്‍ വില പേശുമെന്നുമെന്നു ഫയാസ്സ് ഫായി പറഞ്ഞു.കാശ്മീരി ഭാഷയില്‍ ശിക്കാറ യാത്ര പറഞ്ഞുറപ്പിച്ചത് ഫായി തന്നെയാണ്.
അങ്ങനെ രണ്ട് ഷിക്കാറകളില്‍ ഞങ്ങള്‍ ദല്‍ തടാകത്തിലെ ഓളങ്ങള്‍ മുറി ച്ച്‌ ഒഴുകി നടന്നു.
സഞ്ചാരികളെ കാത്ത് ഷിക്കാറ 



ഷിക്കാറയില്‍ ഇരിക്കുമ്പോള്‍ ഒരു രാജകീയ പ്രൌഡി അറിയാതെ തോന്നിപ്പോകും എന്നത് സത്യം.സ്വയം ഒരു നൂര്‍ജഹാനോ,മുംതാസ്സ് മഹലോ ഒക്കെ ആയതു പോലെ ......അമരത്തിരുന്ന് തോണി തുഴയുന്ന കാശ്മീരി വൃദ്ധന്‍ തൊട്ടടുത്തായി നീങ്ങുന്ന വളളക്കാരനോട് എന്തെല്ലോ പറയുന്നുണ്ട്.
ജലയാത്രകള്‍ പണ്ടേ എനിക്ക് ഭയമാണ്.കുമരംപേരൂരില്‍ അച്ഛന്‍ കോവിലാറിന്‍റെ തീരത്ത് കളിച്ച്‌ വളര്‍ന്നെങ്കിലും ഇന്നും വെള്ളം കാണുമ്പൊള്‍ വല്ലാത്തൊരു ഭയം ആണ്‌ മനസ്സില്‍ .നീന്താന്‍ അറിയില്ല എന്നതാണ് ഈ ഭയത്തിന്‌ ഹേതു.സ്വരങ്ങളും,ജതികളും,അക്ഷരങ്ങളും പഠിച്ചപ്പോള്‍ നീന്താന്‍ മാത്രം പഠിച്ചില്ല എന്നത് ഇതേപോലെയുള്ള അവസരങ്ങളില്‍ ഇന്നും മനസ്സില്‍ നഷ്ട്ടബോധം നിറയ്ക്കുന്നു.പക്ഷെ ദല്‍ തടാകത്തില്‍ കൂടിയുള്ള ഈ യാത്ര എന്നില്‍ ഭയമേ ഉണ്ടാക്കിയില്ല അന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തി.
ഓളങ്ങളിലൂടെ......


തെളിഞ്ഞ നീല തടാകമാണ് ദല്‍.കശ്മീരിലെ അറിയപ്പെടുന്നത് ഏറ്റവും മനോഹരവുമായതടാകം.സബര്‍വന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട് 6x3km വ്യാപിച്ചു കിടക്കുന്ന തടാകത്തെ  കോസസ് വേ നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട് ഗബ്രി ബാള്‍ ,ലോകുട്ട് ദല്‍ ,ബദല്‍ ,നഗീന്‍ .ഇതില്‍ ലോകുട്ട് ദളിന്‍റെ മധ്യ ഭാഗത്തായി രൂപ് ലങ്ക് ,സോനാ ലങ്ക് എന്ന് പേരുള്ള രണ്ട് ദ്വീപുകള്‍ സ്ഥിതിചെയ്യുന്നു .ഈ ഭാഗങ്ങള്‍ ദല്‍ തടാകത്തെ ത്സലം നദിയുമായി യോജിപ്പിച്ചിട്ടുണ്ട് .അനേകം ഫ്ലോടിംഗ് ഗാര്‍ഡന്‍ (ജലോദ്യാനം )ഈ തടാകത്തില്‍ പല ഭാഗത്തും കാണുവാന്‍ കഴിയും.സഞ്ചാരികളെ കാത്ത് തടാകത്തിന്‍റെ പടിഞ്ഞാറു ഭാഗത്താണ് ഹൗസ്സ് ബോട്ടുകളും ,ഹോട്ടലുകളും.
"നഗീന്‍ "എന്ന ഭാഗത്ത്‌ നിന്നാണ് ഞങ്ങളുടെ ഈ ഷിക്കാറ യാത്ര .കുറച്ച് അകലെയായി കാണുന്ന ചാര്‍ ചിനാര്‍ (രൂപ് ലങ്ക്)എന്ന ദ്വീപിലേക്കാണ് ഞങ്ങള്‍ പോകുന്നതെന്ന് അപ്പുറത്തെ വള്ളത്തില്‍ നിന്നും ഫയാസ്സു ഭായി വിളിച്ച് പറഞ്ഞു. ദല്‍ തടാകത്തിന്‍റെ ഏകദേശം ഒത്ത നടുവില്‍ ആണ്‌ ചാര്‍ ചിനാര്‍ എന്ന ദ്വീപ്‌.എന്‍റെ ജീവിതത്തില്‍ ആദ്യമായി ഒരു ദ്വീപിലേക്ക് യാത്ര പോവുകയാണ്‌. ചെറുതെങ്കിലും നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഭൂവിഭാഗം ദ്വീപാണല്ലോ.
അസ്തമയ സൂര്യന്‍റെ വെളിച്ചത്തില്‍ ചാര്‍ ചിനാര്‍ ദൂരെ നിന്നും വളരെ മനോഹരം.വീശിയടിച്ച ഇളം കാറ്റി ന്‍റെ തണുപ്പിനോട് എനിക്കാ നിമിഷങ്ങളില്‍ ഇഷ്ട്ടം തോന്നി.നിശ്ച്ചലമായി കിടക്കുന്ന തെളിഞ്ഞ തടാകം,ചുറ്റും മഞ്ഞു മൂടിയ സബര്‍വന്‍ മലനിരകള്‍ ,അല്‍പ്പം ദൂരെയായി മുഗള്‍ ഗാര്‍ഡന്‍സസ്,ആകാശം നിറഞ്ഞ സന്ധ്യാ മേഘങ്ങളും,മലനിരകളും തടാകത്തില്‍ സിമ്മെട്രിക് ചിത്രങ്ങള്‍ വരയ്ക്കുന്നു.

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ ........
അടുത്ത വളളത്തിലായി പോകുന്ന ഫയാസ്സ് ഫായിയുടെ ഫോണില്‍ നിന്നും ഒരു കാശ്മീരി ഗാനം കേള്‍ക്കാം.ആ സംഗീതം ഒരു കുളിര്‍ കാറ്റുപോലെ  എന്‍റെ മനസ്സിനെ തഴുകി.എന്‍റെ മനസ്സില്‍ ഇപ്പോള്‍ ഒരു സംഘര്‍ഷങ്ങളുംഇല്ല.മനോഹരമായ ഈ കാഴ്ചകള്‍ അല്ലാതെ മറ്റൊന്നും മനസ്സില്‍ ഇല്ലാത്തതുപോലെ .ദല്‍ തടാകം പോലെ മനസ്സും ശാന്തം .

ഷിക്കാറ പുറപ്പെട്ട സ്ഥലവും,ഹസ്രത് ബാല്‍ ആരാധനാലയവും വളരെ ദൂരെ കാണാം.തടാകത്തിലെ വെള്ളത്തിന്‍റെ അഗാധതയിലേക്ക് എന്‍റെ കാഴ്ചകളെ ഒരു നിമിഷത്തേക്ക് ഞാന്‍ കൊണ്ടു പോയി .തണുത്ത ജലത്തില്‍ കലപില കൂട്ടുന്ന മീന്‍ കുഞ്ഞുങ്ങള്‍.ഈ തണുപ്പില്‍ ഇവര്‍ എങ്ങനെ നീന്തി തുടിക്കുന്നു !ഒഴുകിനടക്കുന്ന ജല സസ്യത്തിലൊരെണ്ണം എടുക്കാന്‍ ഒരു ചെറിയ ശ്രമം.തടാകത്തിലെ ജലത്തില്‍ കൈ തൊട്ടപ്പോള്‍ മഞ്ഞുരുകിയ വെള്ളം പോലെ തോന്നി ആ തണുപ്പ്.ജീവിതത്തില്‍ എത്രയോ യാത്രകള്‍ ചെയ്തിട്ടുണ്ട്.നാട്ടു വഴിയിലും,നടവരമ്പിലൂടെയും.......... എത്ര എത്ര യാത്രകള്‍ ......എങ്കിലും ഈ യാത്ര എനിക്കേറ്റവും പ്രിയങ്കരമായി തോന്നുന്നു.തണുത്ത കാറ്റില്‍ മെല്ലെ ഒഴുകി പോകുന്ന ഈ ഷിക്കാറയില്‍ ദല്‍ തടാകത്തിലൂടെയുള്ള ഈ യാത്ര."ഇനിയും ഒരു നാള്‍ വരണം,ഇതേപോലെ ഒരു സന്ധ്യാ നേരത്ത് , ഈ തടാക തീരത്ത് ....വീണ്ടും ഇങ്ങനെയൊരു സ്വപ്ന യാത്ര പോകുവാന്‍ ";മനസ്സില്‍ അറിയാതെ ആഗ്രഹിച്ചു പോയി എന്നത് സത്യം.

ചാര്‍ ചിനാര്‍  ദ്വീപ്-തെളിനീരില്‍ കണ്ണാടി നോക്കുമ്പോള്‍ 


ചാര്‍ ചിനാറില്‍ എത്തിയപ്പോള്‍ സന്ധ്യ മയങ്ങി തുടങ്ങി,വളരെ ചെറിയ ഒരു ദ്വീപാണ് ചാര്‍ ചിനാര്‍.വര്‍ഷങ്ങള്‍ പഴക്കമുള്ള നാല് ചിനാര്‍ മരങ്ങള്‍ ഈ ദ്വീപില്‍ ഉണ്ട്.ആ ചിനാര്‍ മരങ്ങളാണ് ദ്വീപിന്‌ ഈ പേര്‌ കൊടുത്തത് .

ചാര്‍ ചിനാറിലെ ഒരു സന്ധ്യ....


ഞങ്ങള്‍ അല്ലാതെ ആ ചുറ്റു വട്ടത്തൊന്നും ഒരു മനുഷ്യരെപോലും കാണാനില്ല.ആ നിമിഷം ഞാന്‍ നില്‍ക്കുന്നത് ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരില്‍ ആണെന്ന് എനിക്കെന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കേണ്ടി വന്നു.നീല തടാകത്തിനു നടുവില്‍ ഒരു കൊച്ചു ദ്വീപില്‍ ഒരു സന്ധ്യാനേരം.പണ്ടെങ്ങോ വായിച്ചു മറന്ന ഏതോ കഥയിലെ പോലെ ........ ദ്വീപില്‍ നിന്നുള്ള ദൂര കാഴ്ച ഏറെ മനോഹരം.ചുറ്റും മഞ്ഞു നിറഞ്ഞ മലനിരകള്‍ ദല്‍ തടാകത്തിലെ തെളിനീരില്‍ കണ്ണാടി നോക്കുന്നു.

പ്രണയ സല്ലാപങ്ങള്‍ കാതോര്‍ത്ത് ചിനാര്‍ മരം 

ഒരു കുഞ്ഞോളമെങ്കിലും ഉണ്ടാക്കി വെള്ളത്തിലെ പ്രതിബിംബം മാച്ചു കളയാന്‍ ആരുമേയില്ല.


പറഞ്ഞുറപ്പിച്ച സമയം കഴിഞ്ഞപ്പോള്‍ വളളക്കാരന്‍ വിളിച്ച് തുടങ്ങി.തിരികെ തീരം എത്തുമ്പോള്‍ നന്നേ ഇരുട്ടിയിരുന്നു.ഹസ്രത് ബാല്‍ മാര്‍ക്കെറ്റിനുള്ളിലൂടെ നടന്നു.കടകള്‍ പലതും സജീവം.വിവിധയിനം വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് കടക്കാര്‍.പലതരം റോട്ടിയുടെയും, മാംസം ചുട്ടെടുക്കുന്നതിന്‍റെയും ഒരു ഗന്ധം ആ വഴികളിലൊക്കെ നിറഞ്ഞ് നിന്നു.

മാര്‍ക്കെറ്റും കഴിഞ്ഞു യുണിവേഴ്സിറ്റി കാമ്പസ്സില്‍ കൂടി ഖാസിഅങ്കിളിന്‍റെ വീട്ടിലേക്ക്.ഇരുട്ടിന്‍റെ പുതപ്പിനുള്ളില്‍ തെളിഞ്ഞു കാണുന്ന നിരവധി ചിനാര്‍ മരങ്ങള്‍,അവിടവിടെ തോക്കേന്തിയ പട്ടാളക്കാര്‍,കൂടണയാന്‍ തിരക്കിടുന്ന കിളികൂട്ടങ്ങള്‍........അങ്ങനെ കാശ്മീരിലെ ഒരു ദിവസത്തിന്‍റെ അന്ത്യത്തിന് സാക്ഷ്യം വഹിച്ച്‌ അന്നത്തെ യാത്ര അവസാനിച്ചു ..മഴയുടെ നേരിയ തുള്ളികള്‍ വീണു തുടങ്ങി.ഐസ് മഴയാണോ എന്ന് സംശയം.ഓരോ തുള്ളിക്കും എന്തൊരു തണുപ്പ്.സ്വെറ്ററിനുള്ളില്‍ തണുപ്പിന്‍റെ കരങ്ങള്‍ വീണ്ടും എന്നെ പുണരുന്നു.ഇപ്പോള്‍ തണുപ്പിനെ അതിജീവിക്കാന്‍ ഞാന്‍....അല്ല എന്‍റെ ശരീരം ഏറെ പഠിച്ചിരിക്കുന്നു ,അതും ഒരാഴ്ചകൊണ്ട്.എന്നിട്ടും ഞാന്‍ ഇതു വരെ ഒന്നും പഠിച്ചില്ല.അനുഭവങ്ങള്‍ പഠിപ്പിക്കുന്ന ഈ പാഠങ്ങള്‍ അല്ലാതെ..............



മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(5)