Tuesday, September 20, 2011

നന്ദിപൂര്‍വ്വം




"യാത്ര എവിടേക്കാണ്" എന്ന് ആരെങ്കിലും ചോദിച്ചാല്‍ കൃത്യമായി പറയുവാന്‍  ഏപ്പോഴും ഒരു ലക്ഷ്യസ്ഥാനം ഉണ്ടാകും .ഓരോ യാത്രകളുടെയുംതുടക്കത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുമെങ്കിലും പാതി വഴി പിന്നിട്ടു കഴിയുമ്പോഴാകും കൈയില്‍ കരുതുവാന്‍ മറന്നുപോയ പലതിനെക്കുറിച്ചും ഓര്‍മ്മവരിക.

ഓരോ യാത്രകളുടെയും അവസാനം വീണ്ടും ഒരു തിരിച്ചു പോക്കാണ്,തുടങ്ങിയിടത്തേക്ക്......
ജീവിതം വേറെ ,യാത്രകള്‍ വേറെ
ജീവിതം മറ്റൊരു യാത്രയാണെങ്കില്‍ പോലും........

ഇന്ന് സെപ്റ്റംബര്‍ 20 ........ ഒരു മുന്നൊരുക്കവും ഇല്ലാതെ തുടങ്ങിയ ഒരു യാത്രക്ക് ഇന്ന് ഒരു വര്‍ഷം തികയുന്നു. കയ്യില്‍ ഒന്നുമേ കരുതാതെ മനസ്സിലുള്ള സ്വപ്നങ്ങളെയും ,അനുഭവങ്ങളെയും ,അക്ഷരങ്ങളെയും കൂട്ട് പിടിച്ച് തുടങ്ങിയ ഒരു യാത്ര .വഴിയോ ,ലക്ഷ്യമോ നിശ്ചയമില്ലായിരുന്നു .കണ്ടുമുട്ടിയ പല മുഖങ്ങളിലും അപരിചിതത്വം.ആദ്യമൊക്കെ കണ്ടിട്ട് മുഖം തിരിച്ചുനിന്ന പലരും പിന്നെ എപ്പോഴോ അക്ഷരങ്ങള്‍ കൊണ്ട്  പുഞ്ചിരികള്‍ സമ്മാനിച്ചു.
വഴിയരികില്‍ പകച്ചു നിന്ന വേളകളില്‍ വാക്കുകളാല്‍ സാന്ത്വനം  നല്‍കി വഴികാട്ടികളായി മറ്റുചിലര്‍ .

 ഇന്നും അപരിചിതരായവര്‍ എത്രയോപേര്‍ ...!

രൂപമോ ,ശബ്ദമോ അന്യോന്യം തിരിച്ചറിയാന്‍ കഴിയാത്ത "ഈ-" ലോകത്തില്‍ അക്ഷരങ്ങള്‍കൊണ്ട് സൗഹൃദം പങ്കുവെച്ച പ്രിയപ്പെട്ട എന്‍റെ കൂട്ടുകാര്‍ക്ക് ....
എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ,

 ഒരു ഗ്രീഷ്മത്തിലും ഉരുകാത്ത സ്വപ്നങ്ങളും ,ഓര്‍മ്മകളും പേറി വീണ്ടുമൊരു വേനലും, വസന്തന്തവും ,വര്‍ഷവും, മഞ്ഞും തേടി ..........വരും ദിനങ്ങള്‍ എനിക്ക് വേണ്ടി കരുതിവെച്ച സുഗന്ധങ്ങളിലേക്ക് ......യാത്ര തുടരട്ടെ............


നന്ദിപൂര്‍വ്വം
സ്വന്തം
സുജ


Thursday, September 08, 2011

ഗന്ധങ്ങളുടെ താരതമ്യപഠനം



 കടങ്ങളില്ല ബാധ്യതകളില്ല ,സന്തോഷങ്ങളില്ല ,സങ്കടങ്ങളില്ല ,സ്വന്തമെന്നു പറയാന്‍ ഒരു സ്വപ്നം പോലുമില്ല. അങ്ങനെ ഒരാള്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് മറ്റാരുമല്ല കരോള്‍ ബാഗ്  മെട്രോ സ്റ്റേഷനിലെ റിക്ഷാക്കാരന്‍  ഗബ്രിയേല്‍ എന്ന "ഗബ്രി" തന്നെ.
ആഴ്ചയിലെ ഒരു പകുതി റിക്ഷാ ഓട്ടവും ,ബാക്കിപ്പ കുതി ഗഫാര്‍ മാര്‍ക്കറ്റിലെ ചുമട്ട് ജോലിയും കഴിഞ്ഞാല്‍ഗബ്രിയേലിന്‍റെ  രാത്രികള്‍ ,പഹാഡ് ഗഞ്ചിലെ ഇരുണ്ട ഏതെങ്കിലും  ഗലിയിലോ ,കരോള്‍ ബാഗിലെ തന്‍റെ വാടക റിക്ഷയിലോ ആവും ,അതുമല്ലെങ്കില്‍ ചൗരി ബാസാറിലെ  പ്രിയങ്ക സൈഗാളിന്‍റെ നരച്ച പുതപ്പിനടിയില്‍.  

ഗബ്രിയേലിന്‍റെ  വിയര്‍പ്പിന്  ഗഫാര്‍ മാര്‍ക്കറ്റിലെ കുതിരച്ചാണകത്തിന്‍റെ  ഗന്ധമാണെന്ന്  പറഞ്ഞത് സോനാര്‍ ഗലിയിലെ വസന്ത പഞ്ചമിയെന്ന തോവാളക്കാരി തമിഴത്തിയാണ്.മാസ പിരിവിനെത്തുന്ന മാര്‍വാഡിക്കും ഇതേ ഗന്ധമാണത്രേ .അല്ലെങ്കില്‍ ത്തന്നെ ഗന്ധങ്ങളുടെ ഈ താരതമ്യ പഠനം ഗബ്രിയേലിന്  അത്ര വശമില്ല .
നഗരം ക്ഷീണിച്ചുറങ്ങുന്ന പല രാത്രികളിലും ഉറക്കമില്ലാത്ത ഗബ്രിയേലിന് തോവാളയിലെ മല്ലികപൂവിനും , പ്രിയങ്കാ സൈഗാളിന്‍റെ  വാസനതൈലമായ   ക്ലിയോപാട്രക്കും ഒരേ ഗന്ധം.
ഗഫാര്‍ മാര്‍ക്കറ്റില്‍ ഒലിച്ചിറങ്ങുന്ന പകലുകളില്‍ ഇന്നേവരെ ഒരിക്കല്‍ പോലും കുതിര ചാണകത്തിന്‍റെ ഗന്ധം തിരിച്ചറിയാന്‍ ഗബ്രിയേല്‍ ശ്രമിച്ചിട്ടുമില്ല .
പണ്ട് നാഗര്‍കോവിലില്‍ നിന്നും പളനിച്ചാമിയോടൊപ്പം വണ്ടി  കയറുമ്പോള്‍ വസന്ത പഞ്ചമിഒരിക്കല്‍ പോലും  ഓര്‍ത്തുകാണില്ല തന്‍റെ  കെട്ടിയവന് കുതിര നോട്ടമാണ് പണിയെന്ന്.കുതിരയെ കഴുകി ,ചാണകം വാരി മടുത്തൊരു രാത്രിയില്‍ എല്ലാം ഉപേക്ഷിച്ച്‌ പളനിച്ചാമി ഒരു തെലുങ്കത്തിയോടൊപ്പം പോയപ്പോള്‍ ഒറ്റപ്പെട്ടുപോയ "വസന്തം" പിന്നെ പൂത്തുലഞ്ഞതും  ഇതേ കുതിരച്ചാണകത്തില്‍ ......  വര്‍ഷങ്ങളോളം പരിചയപ്പെട്ട മണം എവിടെ പോയാലും   ഇന്നും തിരിച്ചറിയും വസന്ത പഞ്ചമി,ജന്മനാടായ തോവാളയിലെ പൂക്കളുടെ സുഗന്ധത്തേക്കാള്‍.

ഗന്ധങ്ങളെ വേര്‍തിരിച്ചറിഞ്ഞിരുന്ന കുറേ പകലുകള്‍ പണ്ട്  ഗബ്രിയേലിനും ഉണ്ടായിരുന്നു .അതിനൊരു ഇരുപതാണ്ട് പിന്നിലേക്ക്‌ പോകണം.
ഓര്‍മകളില്‍ "അപ്പന്‍ "എന്നതിന് കൃത്യമായി ഒരു രൂപം മനസ്സിലില്ലാത്തവനായിരുന്നു ഗബ്രിയേല്‍ .അമ്മച്ചി ഒരിക്കല്‍ പോലും അങ്ങനെ ഒരാളെക്കുറിച്ച് ഗബ്രിയേലിനോട് പറഞ്ഞിട്ടില്ല എന്നതാണ് സത്യം  .ഇടവക പള്ളിയിലെ കുശിനിക്കാരന് ഗബ്രിയേലിന്‍റെ   ഛായ ഉണ്ടെന്നത് മറ്റൊരു  നാട്ടു വര്‍ത്തമാനം.
മറിയ ചേടത്തിക്ക്  അവിഹിതത്തില്‍ പിറന്നവന്‍  ഗബ്രിയേല്‍ ,അംഗീകരിക്കപ്പെട്ടവള്‍ ,  മകള്‍  ആലീസ്സ്.
ആലീസ്സിന്‍റെ അപ്പന്‍ പണ്ടേ മരിച്ചുപോയത്രേ .പിന്നെയെപ്പോഴോ അര വയറിനു അന്നമൂട്ടാന്‍ പോയ മറിയ ചേടത്തിയുടെ വയറ്റില്‍  പിറന്നു പോയവന്‍ ഗബ്രിയേല്‍ .കര്‍ത്താവിന്‍റെ തിരുരൂപത്തി നു മുന്നില്‍ നില്‍ക്കുമ്പോള്‍ "എന്‍റെ അമ്മച്ചിക്ക് ദിവ്യ ഗര്‍ഭത്തില്‍ ഉണ്ടായവന്‍ ഞാന്‍ "എന്ന്‌ കുഞ്ഞുഗബ്രിയേല്‍ സ്വയം അഭിമാനിച്ചു സമാധാനിക്കും.

"തെമ്മാടി " ,"നിഷേധി " "നശിച്ചവന്‍ " എന്നീ   അപരനാമങ്ങളില്‍ ഗബ്രിയേലിനെ ആദ്യം വാഴ്ത്തി തുടങ്ങിയത് അമ്മച്ചിയായിരുന്നു. 
പിന്നെ ഈ വിളികളോടൊപ്പം  "തന്തയില്ലാത്തവന്‍ " എന്ന്  കൂടി നാട്ടുകാര്‍ വിളിക്കാന്‍ തുടങ്ങിയ ഒരു നാള്‍ ഗബ്രിയേല്‍ ഉടുമുണ്ട് മാത്രംകൊണ്ട്‌ വണ്ടി കയറി.

ഗബ്രിയെലിന്‍റെ അറിവില്‍ ഇന്നേവരെ കാരുണ്യം നിറച്ച കണ്ണുകളോടെ തന്നെ  നോക്കിയിരുന്നത് രണ്ടേ രണ്ട് പേരാണ് .ഒന്ന് രൂപക്കൂട്ടിലെ  കര്‍ത്താവ്‌ ,മറ്റൊന്ന് വലിയ മുസ്ലീം പള്ളിയിലെ  മോതീന്‍ ഇബ്രാഹീനണ്ണന്‍റെ   ഇളയ മകള്‍ റസിയ.ഇതില്‍ ഏതു നോട്ടത്തിനായിരുന്നു കാരുണ്യം ഏറെയെന്നു ഗബ്രിയേല്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് .വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കര്‍ത്താവിന്‍റെ നോട്ടത്തിലെ കരുണക്ക് ഒരു മാറ്റവുമില്ല .'വെറുതെ ഇങ്ങനെ നോക്കിയിട്ടെന്നാ  ചെയ്യാനാ കര്‍ത്താവേ  ....."എന്ന്‌ പലപ്പോഴും ഗബ്രിയേല്‍ ചോദിച്ചിട്ടുണ്ടെങ്കിലും .
റസിയയുടെ മിഴികളിലെ കാരുണ്യം  ഓര്‍ത്ത്, ഇന്നും  ഗബ്രിയേലിന്‍റെകണ്ണുകള്‍ നിറയാറുണ്ട്    .മൈലാഞ്ചിയിട്ട  കൈകള്‍ കൊണ്ട് , മുഖം പാതിമറയ്ക്കുന്ന തട്ടം ഒതുക്കി ,ഔസേപ്പ്  മാപ്ലയുടെ റബ്ബര്‍ തോട്ടത്തിന്റെ ഇരുണ്ട തണലിടങ്ങളില്‍ വീണു കിട്ടിയ സ്വകാര്യ നിമിഷങ്ങളില്‍ തന്‍റെ  കൈകള്‍ പിടിച്ച്‌ കരയുന്ന റസിയയുടെ രൂപം ചിലപ്പോഴൊക്കെ ഗബ്രിയേലിന്‍റെ മനസ്സില്‍ ഓടിയെത്താറുണ്ട്  .
രൂപകൂട്ടിലെ മിശിഹ   ഒരിക്കല്‍ പോലും ഇങ്ങനെ കരഞ്ഞിട്ടില്ല ,ഗബ്രിയേലിന്‍റെകൈയില്‍ ഇങ്ങനെ സ്നേഹത്തോടെ തഴുകിയിട്ടില്ല .
  "നീ തെമ്മാടി അല്ല ഗബ്രി .....നീ കൊള്ളരുതാത്തവനും അല്ല ....നിക്ക് നിന്നെ  അറിയാം .ന്‍റെ മനസ്സിന് നിന്നെ അറിയാം ..."എന്ന്‌ പറഞ്ഞിട്ടുമില്ല .
എന്നിട്ടും ആ ക്രിസ്തുമസ്സ് രാത്രിയില്‍ ,ഇടവകക്കാരൊക്കെ പാതിരാ കുര്‍ബാനയ്ക്ക് പോയ നേരത്ത്  വടക്കോട്ടുള്ള വണ്ടി കയറുമ്പോള്‍ റസിയയോടു ഒരു വാക്ക് പോലും പറഞ്ഞില്ല . 
ഗബ്രിയേല്‍ നാടുവിട്ട കാര്യം മറിയചേടത്തി  അറിഞ്ഞത് നാട്ടുകാര്‍ ആരോ പറഞ്ഞ്‌ . 
പിന്നെ ആലീസ്സ്..... മഠത്തിലുള്ള ആലീസ്സിനു വ്യക്തിബന്ധങ്ങള്‍ ഇല്ലല്ലോ  .അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ വെളിപാടില്‍ തിരുമാണവാട്ടി ആയ ആ ലീസ്സിനോട്  എന്ത്  പറയാന്‍!. 
പക്ഷെ    ആലീസ്സു  വഴി കര്‍ത്താവുമായി  വല്ലാത്ത  ഒരാത്മ ബന്ധം തനിക്കു ണ്ടായിരുന്നു എന്ന്  ചിലപ്പോഴൊക്കെ ഗബ്രിയേലിന് തോന്നിയിട്ടുണ്ട്.
ഇടവക പള്ളിയിലെ തിരുരൂപത്തിന്‍റെ  മുഖത്ത്  കണ്ട അതേ കാരുണ്യം പഹാഡ് ഗഞ്ചിലെ പള്ളിമേടയിലെ മിശിഹായ്ക്ക്  ഇന്നും കൈമോശം വന്നിട്ടില്ല എന്നതാണ് ഗബ്രിയെലിന്‍റെ    ആകെയുള്ള സമാധാനം.

ഇന്ന് ഗബ്രിയീലിന്  ഒരു പ്രത്യേക ദിവസമാണ് .ഗഫാര്‍ മാര്‍ക്കറ്റിലെ ചുമട്ടു കൂലി 1000 രൂപ കവിഞ്ഞ ദിവസം .
പഹാട് ഗഞ്ചിലെ പദ്മിനിയുടെ വീട്ടിലേക്കു പോകുന്ന വഴിയില്‍ ഗബ്രി കണ്ടു, പള്ളിമേടക്കടുത്ത്  കൈരളി സമാജത്തിന്‍റെ അത്തപ്പൂക്കളം .
കര്‍ത്താവിനു പരാതിയില്ലായിരിക്കുമോ?.
പണ്ട് ഓണക്കാലത്ത് പൂക്കളമൊരുക്കി പാതിരാത്രി വൈകി വീട്ടില്‍ എത്തുമ്പോള്‍ അമ്മ ച്ചി പറയും  "മിശിഹാ അറിയണ്ടാ കിടാവേ  .....നിന്‍റെ ഈ പൂക്കളമൊരുക്കല്‍ "
പിന്നെയും അമ്മച്ചിയുടെ ആക്രോശം തുടരും ."രൂപക്കൂട്ടില്‍ തിരി കത്തിക്കാന്‍ വയ്യാത്ത നിഷേധി.....അന്യമതക്കാരന് പൂക്കളം കൂട്ടാന്‍ പോണ്......  "

  ആ കര്‍ത്താവാണ് ഇവിടെ തൊട്ടു മുന്‍പില്‍ "തന്‍റെ പ്രിയപ്പെട്ട കുഞ്ഞാടുകള്‍" ഇട്ടിരിക്കുന്ന പൂക്കളം നോക്കി മിണ്ടാതെ നില്‍ക്കുന്നത് .

അല്ലെങ്കില്‍ തന്നെ കര്‍ത്താവെന്ത്‌ മിണ്ടാനാണ്. കര്‍ത്താവ്‌ എന്തെങ്കിലുമൊക്കെ മിണ്ടണം എന്ന് ആഗ്രഹിച്ച നാളുകള്‍ ഉണ്ടായിരുന്നു പണ്ട്.കുര്‍ബാന കൂടാന്‍ പോകുന്ന അമ്മച്ചിക്ക്  കൂട്ട് പോകുന്ന കുഞ്ഞ് ഗബ്രിയേല്‍ പള്ളിമേടയുടെ മുകളില്‍ കൈ നീട്ടി നില്‍ക്കുന്ന കര്‍ത്താവിനെ നോക്കി പലപ്പോഴും നിന്നിട്ടുണ്ട്.   ഒരിക്കലെങ്കിലും ആ രൂപം ജീവന്‍ വെച്ചു ചില്ല് കൂട് പൊട്ടിച്ച് ഓടി വരുമെന്നും "നീ എന്‍റെ മകനെന്ന് "പറഞ്ഞു ഇരു കരങ്ങളിലും തന്നെ വാരിയെടുക്കുമെന്നും സ്വപ്നം കണ്ടിട്ടുണ്ട്  .
 
പദ്മിനിയാണ് ഒരിക്കല്‍  പറഞ്ഞത് ഗബ്രിയേല്‍ എന്നാല്‍ മാലാഖയാണെന്ന്.അമ്മച്ചിവേവിക്കുന്ന കറികളുടെ കൂട്ടുകള്‍ പദ്മിനി അറിഞ്ഞതെങ്ങനെയെന്നത് ഇന്നും അത്ഭുതം .എങ്കില്‍, മാലാഖ ആ പദ്മിനിയല്ലേ എന്ന്  ഗബ്രിയേലിന്  പലപ്പോഴും തോന്നിയിട്ടുമുണ്ട്. 

"ആകാശങ്ങളില്‍ ഇരിക്കുന്നവന്‍ വാഴ്ത്തപെട്ടവനാകുന്നു ..................കര്‍ത്താവ്‌  വാഴ്ത്തപെട്ടവ ന്‍ ,മിശിഹാ വാഴ്ത്തപെട്ടവ ന്‍ ......"
അമ്മച്ചിയുടെ പ്രാര്‍ത്ഥനാ  വരികള്‍ ഓര്‍മ വന്നു.
"കുരിശു  വരയുടെ അര്‍ത്ഥം   അറിഞ്ഞു വരയ്ക്ക്കിടാവേ "
അമ്മച്ചി കൊച്ചു ഗബ്രിയുടെ വിരലുകള്‍ പിടിച്ച് അവന്‍റെ   നെറ്റിയില്‍ വെച്ചു  " .......നമ്മുടെ രക്ഷിതാവായ  മിശിഹാ   തമ്പുരാന്‍........നമ്മുടെ രക്ഷയ്ക്കായിട്ട് ...."
ഗബ്രി ഏറ്റ് ചൊല്ലി "നമ്മുടെ രക്ഷിതാവായ  മിശിഹാ  തമ്പുരാന്‍........."
 
മെട്രോ സ്റ്റേഷന്‍ ഇറങ്ങിവരുന്ന ആളുകള്‍  റിക്ഷകളിലും കാല്‍നടയായും ഒഴുകി പോയിക്കൊണ്ടിരുന്നു.
  കരോള്‍ ബാഗില്‍ അന്ന് നല്ല തിരക്കായിരുന്നു.തന്‍റെ ഒഴിഞ്ഞ സൈക്കിള്‍ റിക്ഷ ആഞ്ഞു  ചവിട്ടി  ഗബ്രി  ആള്‍ തിരക്കിലേക്ക് നുഴഞ്ഞു കയറി. 
വിയര്‍പ്പിന്‍റെ   തുള്ളികള്‍ ഗബ്രിയെലിന്‍റെ   നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങി.

".......നമ്മുടെ രക്ഷകനായിട്ട് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങിയതിനെ ഉദ്ദേശിച്ച് നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും പാപം കൊണ്ട് ഇടതിലായ നമ്മെ രക്ഷകന്റെ കുരിശുമരണം കൊണ്ട്  വലതു ഭാഗത്തെ മക്കളാക്കി തീര്‍ത്തതിനെ ഉദ്ദേശിച്ച്‌ ........"
അമ്മച്ചി പറഞ്ഞുതന്ന കുരിശുവരയുടെ  അര്‍ത്ഥം ഓര്‍ത്ത് ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ഗബ്രിയേല്‍ തുടച്ചുമാറ്റി. പഹാട് ഗഞ്ച്   റോഡ്‌ തിരിയുന്ന രണ്ടാം വളവിലെ  തിരക്കില്‍ വെച്ച്  വിയര്‍പ്പിന്‍റെ    കുരിശുമരണങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഗബ്രിയേലിനു മുകളില്‍ക്കൂടി കടന്നു പോയ അനേകം വാഹനങ്ങള്‍ മുഴക്കിയ ശബ്ദത്തിനിടയില്‍  വീണ്ടും ഗബ്രിയേല്‍ മന്ത്രിച്ചു കൊണ്ടിരുന്നു  .
"നമ്മുടെ രക്ഷകനായിട്ട് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങിയതിനെ ഉദ്ദേശിച്ച് നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും പാപം കൊണ്ട് ഇടതിലായ നമ്മെ രക്ഷകന്‍റെ കുരിശുമരണം കൊണ്ട്  വലതു ഭാഗത്തെ............"

പദ്മിനിക്കുവേണ്ടി  വാങ്ങിയ  ഓണപ്പുടവ ഗബ്രിയുടെ റിക്ഷയില്‍ പറയുവാനാകാത്ത ഗന്ധം നിറച്ചു .കഴിഞ്ഞ പൊങ്കലിന് വസന്തപഞ്ച മമിക്ക് കൊടുത്ത പട്ടിന്റെ ഗന്ധം ഗബ്രിയേല്‍  തിരിച്ചറിഞ്ഞില്ല,മുന്‍പെപ്പോഴോ  ഗബ്രിയേല്‍ കൊടുത്ത  ലഹങ്കയ്ക്ക് പച്ചക്ക   ര്‍പ്പൂരത്തിന്‍റെ മണമെന്ന് പറഞ്ഞത് പ്രിയങ്കാ  സൈഗാള്‍ .
പക്ഷെ ......ഈ ഓണപ്പുടവയ്ക്ക്   ഗബ്രി അറിഞ്ഞ അതേ ഗന്ധം....ഇരുട്ട്  വീണ റബ്ബര്‍ മരത്തിന്‍റെ ഇടയിലൂടെ ഒഴുകിവന്ന അത്തറിന്‍റെഗന്ധമോ ഇത് ?
അതോ ഇരുപതു വര്‍ഷം മുന്‍പൊരു ഓണക്കാലത്ത് പൂക്കളം  കൂട്ടിയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ വയല്‍പ്പൂവുകളുടെ ഗന്ധമോ?...ഗന്ധങ്ങളുടെ  ഒരു താരതമ്യ പഠനം ഗബ്രിയേലിന്‍റെ  തകര്‍ന്നുപോയ ഹൃദയത്തില്‍ അന്ന് ആദ്യമായി പൂക്കളം ഒരുക്കി.



ചിത്രം :ഗൂഗിള്‍ 

Monday, September 05, 2011

കുമരംപേരൂരിലേക്കുള്ള വഴി (2 )



പ്രണാമം 




ആദ്യാക്ഷരം കുറിച്ചത് എന്നായിരുന്നു ?

അന്ന് ആശാന്‍ പള്ളിക്കൂടം   ഉണ്ടായിരുന്നിട്ടും വീട്ടില്‍ വന്ന് അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ആശാന്‍റെ  പാദങ്ങള്‍ നമസ്സ്ക്കരിക്കുന്നു 

വേനല്‍ക്കാലത്ത് തറവാട്ട്  കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ കാടിന്‍റെ ഓരം ചേര്‍ന്ന്  തോടിന്‍റെ അടുത്തായി ഉള്ള വീട്ടിലേക്കു ഞങ്ങളെല്ലാവരും താമസം മാറ്റും .

ആശാന്‍ എന്നെ അക്ഷരങ്ങള്‍ പഠിപ്പിച്ചത് ഈ  വീട്ടില്‍ വെച്ചായിരുന്നു.അന്ന് കുഞ്ഞമ്മയുടെ മകള്‍ സജി എന്ന സജിഅക്കയും, ഞാനും പിന്നെ സജി അക്കയുടെ അനുജത്തി മിനിയും ആയിരുന്നു ആശാന്‍റെ ശിഷ്യഗണങ്ങള്‍.ദിവസങ്ങള്‍ വ്യത്യാസമെങ്കിലും സജി അക്ക ഇന്നും എന്‍റെ സജിയക്ക തന്നെ. മിനി ഞങ്ങളിലും ഇളയവള്‍ .

ആശാന്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് ഞങ്ങളെ മൂന്നു പേരെയും വഴി നടത്തിച്ചു.
മധ്യവേനല്‍ അവധിക്കാലത്താണ് മിക്കപ്പോഴും കുഞ്ഞമ്മയും കുടുംബവും തറവാട്ടിലെത്താറ് 

അങ്ങനെ ഒരുഅവധിക്കാലത്ത്...... പതിവുപോലെ ആശാന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നു.
എന്‍റെ ഓര്‍മ്മയില്‍ ആശാന്  ഗാന്ധിജിയുടെ  രൂപമാണ്  .തനി ഗാന്ധിയന്‍.പക്ഷെ കയ്യില്‍ എപ്പോഴും ഒരു നീളന്‍ വടിയും,കുറച്ചു ഏഴു ത്തോലയും കാണും .

ആശാനെ അങ്ങ് ദൂരെ കണ്ടാല്‍ അപ്പോള്‍ മിനി കരച്ചില്‍ തുടങ്ങും .അത് എന്തിനാണെന്ന് ഇന്നും എനിക്ക് അറിയില്ല. മണലില്‍ വിരലുകള്‍ കൊണ്ട് അക്ഷരങ്ങള്‍ എഴുതുമ്പോഴും അവള്‍ ഇതേ കരച്ചില്‍ തന്നെ .എന്നിരിക്കിലും 
ഞാനും സജിഅക്കയും ,പാവം അവളെ ഒരിക്കല്‍ പോലുംസമാധാനിപ്പിക്കുകയോ ,സാന്ത്വനിപ്പിക്കുകയോ  ചെയ്തിട്ടില്ല .

പതിവുപോലെ അന്നും ആശാനെ   കണ്ടത് മുതല്‍ മിനി കരച്ചില്‍ തുടങ്ങി .
നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ നനച്ച  അവളുടെ വിരലുകള്‍ മണലില്‍ "അ  ആ  ഇ  ഈ........"എഴുതുമ്പോള്‍ ആശാന്‍ ഞങ്ങളോട് രണ്ടാളോടും എന്നോടും,  സജിയക്ക യോടും തലേന്ന് പഠിപ്പിച്ച "ക  കാ  കി  കീ ......"സ്ലേറ്റില്‍എഴുതാന്‍ ആവശ്യപ്പെട്ടു .

കല്ല്‌ പെന്‍സില്‍ ,കറുത്ത സ്ലേറ്റില്‍ അക്ഷരങ്ങളായി തെളിഞ്ഞു.
അടുത്തിരുന്ന മഴിതണ്ടുകള്‍ തെറ്റുകള്‍ മായിക്കുവാന്‍ കാത്തു കാത്തിരുന്നു. 

സജി അക്കയെഴുതും മുന്‍പേ ഞാന്‍ എല്ലാം എഴുതി  ആശാനെ കാണിച്ചു .
ആശാന്‍റെ  മുഖത്ത് ഒരു ഭാവ ഭേദവും ഇല്ല .പക്ഷെ സജിയക്കയുടെ സ്ലേറ്റിലെ അക്ഷരങ്ങളിലേക്കും അക്കയുടെ മുഖത്തും ആശാന്‍ മാറി മാറി നോക്കി .ആശാന്‍റെ നോട്ടത്തിലെ പന്തികേട്‌ കണ്ടിട്ട്  അക്ക മിനിയെപ്പോലെ ഇപ്പോള്‍ കരഞ്ഞുതുടങ്ങും  എന്ന്‌ ഏകദേശം എനിക്കുറപ്പായി . ആശാന്‍ വീണ്ടും സ്ലേറ്റിലേക്ക് നോക്കി ...എന്നിട്ട് ഉറക്കെ ഒരു ചോദ്യം ....
"കൈ .....എന്തിയെ സജീ ......."
ആശാന്റെ ആചോദ്യത്തില്‍ഞാനും ഒന്ന് ഞെട്ടി എന്നത് സത്യം .മിനിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ .
അടക്കിപ്പിടിച്ച കരച്ചില്‍ അവള്‍ ഉച്ചത്തില്‍ തുടങ്ങി .
സത്യത്തില്‍ സജി അക്കയ്ക്ക് ഒന്നും മനസ്സിലായില്ല .
വീണ്ടും ആശാന്‍റെ ചോദ്യം ഉയര്‍ന്നു  .......
"സജീ.....കൈ എന്തിയേ..........?"

ഇത്തവണ ആശാന്‍റെ മൂന്നാമത്തെ ചോദ്യത്തിന് കാത്തു നിലക്കാതെ സജിയക്ക തന്‍റെ  രണ്ട് കൈകളും ആശാന്‍റെ  നേരെ നീട്ടിയിട്ട്‌ ഒരുത്തരം  "ദാണ്ടേ .............കൈ "

സത്യത്തില്‍ "ക കാ കി  കീ .........."യിലെ "കൈ" എഴുതാന്‍ സജിയക്ക വിട്ടുപോയിരുന്നു .
ആ "കൈ " പ്രതീക്ഷിച്ചു ചോദിച്ച ആശാന്‍റെ പിന്നീടുള്ള പ്രതികരണം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല .....


വീണ്ടും എത്രയോ മധ്യവേനലവധികള്‍ തറവാട്ടിലെ കുളം വറ്റിച്ചു കടന്നുപോയി.
വളരെ നാളുകള്‍ക്കുശേഷം പിന്നീട്‌ ആശാനെ  കാണുന്നത് "കലഞ്ഞൂര്‍ മഹാദേവര്‍ "ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനാണ് .
കുമരംപേരൂരിലെ  തറവാട്ടില്‍ നിന്നും മാറി ഞങ്ങള്‍ ,ഞാനും അച്ഛനും അമ്മയും  കലഞ്ഞൂരിലെ വാടകവീട്ടില്‍ താമസിക്കുന്ന കാലം. 
അന്ന് എന്‍റെ നൃത്തത്തിന്‍റെ അരങ്ങേറ്റ ദിവസം കൂടിയായിരുന്നു .അന്നേ ദിവസം തന്നെ ആശാന്‍ എങ്ങനെ  അവിടെ എത്തി എന്ന് അറിയില്ല .
അരങ്ങേറ്റവും  കണ്ട്‌  ,ക്ഷേത്രത്തില്‍ ശിവനെ  വണങ്ങി മടങ്ങുമെന്ന് പറഞ്ഞു പോയ ആശാനെ പിന്നെ ഞങ്ങള്‍ കണ്ടിട്ടേയില്ല .

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .


ഇന്നും പലപ്പോഴും സജിയക്കയെ  കാണുമ്പോള്‍ ഞങ്ങളൊക്കെ കളിയായി  ചോദിക്കാറുണ്ട് "കൈ എന്തിയേ സജീ........."
ഓര്‍മ്മകള്‍ ഞങ്ങളില്‍ ചിരി പടര്‍ത്തുമ്പോള്‍  അക്ഷര വെളിച്ചം പകര്‍ന്ന എന്‍റെ ആശാന്‍റെ രൂപം അവ്യക്തമായി മനസ്സില്‍ തെളിയുന്നു ......

പിന്നെയും ഓര്‍മയില്‍ മിന്നിമറയുന്ന പ്രിയപ്പെട്ട എത്രയോ മുഖങ്ങള്‍  ...


  എന്‍റെ വിരല്‍ പിടിച്ച്‌ ആദ്യാക്ഷരങ്ങള്‍ അരിമണിയില്‍ എഴുതിപ്പിച്ച  അപ്പൂപ്പന് ,എന്‍റെ നാവില്‍ സുവര്‍ണ ലിപികള്‍ വരച്ചിട്ട ആ മഹാ മനസ്സിന്‌,അത്തര്‍ മണക്കുന്ന  കാല്പെട്ടിക്കകത്തു "കരുണയും""ദുരവസ്ഥയും "നിറച്ചു വെച്ച്‌  വായനയുടെലോകം എനിക്ക് തുറന്നു തന്ന എന്‍റെ അമ്മൂമ്മയ്ക്ക്  ,അനേകം ശിഷ്യ സമ്പത്തിന്‍റെ ഓര്‍മയില്‍  ജീവിക്കുന്ന എന്‍റെ അമ്മയ്ക്ക് ,എന്‍റെ അക്ഷരങ്ങള്‍ വരകളും ,വര്‍ണങ്ങളും ആകുവാന്‍ സ്വര്‍ഗത്തിലിരുന്നു  അനുഗ്രഹങ്ങള്‍ ചൊരിയുന്ന എന്‍റെ എല്ലാമെല്ലമായ  അച്ഛന് ............

തളരുമ്പോഴെല്ലാം എന്‍റെ  കൈകള്‍ക്ക് താങ്ങാകുന്ന ഈശ്വരന് .......


അറിവിന്‍റെ ആകാശം തേടി പറക്കുവാന്‍ ചിറകുകള്‍ നല്‍കിയ പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ എന്‍റെ  അക്ഷര പ്രണാമം !



കുറിപ്പ് :ചിത്രം ഗൂഗിള്‍